അമ്മ തൂങ്ങി നിൽക്കുന്നത് കണ്ടു, ആരും സഹായിച്ചില്ല, ജീവമാത ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് മാനസീകരോഗിയായേനെ!
സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് യുട്യൂബ് ഫാമിലി വ്ലോഗിങിലൂടെ ശ്രദ്ധേയയായ അനാമിക വിഷ്ണു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ് അനാമികയെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. കുട്ടിക്കാലത്ത് തന്നെ ഒരുപാട് വേദനകളും ഒറ്റപ്പെടലും അനുഭവിച്ചാണ് അനാമിക വളർന്ന് വന്നത്.
ഇപ്പോഴിതാ തനിക്ക് അച്ഛനും അമ്മയും ഇല്ലാതായത് എങ്ങനെയെന്നും അനാഥയായി വളരേണ്ടി വന്ന സാഹചര്യവും വെളിപ്പെടുത്തിയിരിക്കുകയാണ് അനാമിക പുതിയ വീഡിയോയിലൂടെ. എന്റെ ഭൂതകാലത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ എന്റെ ജീവിത കഥ പങ്കുവെക്കുന്നത്. ഞാൻ പറയാൻ പോകുന്നത് എന്റെ കുട്ടികാലം മുതൽ ഞാൻ അനുഭവിച്ച എന്റെ ജീവിതമാണ്.

അമ്മയുടെ പേര് മിനി കൃഷ്ണയെന്നും അച്ഛന്റെ പേര് രാജ്മോഹൻ എന്നുമായിരുന്നു. അവർക്ക് ഞാൻ ഒറ്റമോളായിരുന്നു. അത്യാവശ്യം നല്ല രീതിയിൽ സന്തോഷത്തോടെ ജീവിച്ച് വരുന്നതിന് ഇടയിൽ അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. അതിന്റെ കാരണം എനിക്ക് കൃത്യമായി അറിയില്ല. ഞാൻ അന്നേ അമ്മ മോളായിരുന്നു. അമ്മയെ ജീവനായിരുന്നു. അമ്മ എന്നെ നോക്കിയില്ലെന്ന് പറഞ്ഞാലും എനിക്ക് അമ്മയെ ഇഷ്ടമാണ്.
അമ്മയും അച്ഛനും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ കൂടിയപ്പോൾ വേർപിരിഞ്ഞു. അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. ചാച്ചൻ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. അന്ന് വേർപിരിഞ്ഞശേഷം സ്വന്തം അച്ഛനെ ഞാൻ പിന്നീട് കണ്ടിട്ടില്ല. രണ്ടാം വിവാഹശേഷം അമ്മ വീണ്ടും പ്രസവിച്ചു. ഒരു പെൺകുഞ്ഞ് പിറന്നു. അമ്മ രണ്ടാം വിവാഹം കഴിച്ചതിനോട് അമ്മയുടെ അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.
രണ്ടാം വിവാഹശേഷം അമ്മയ്ക്കും ചാച്ചനുമൊപ്പം സന്തോഷകരമായ ജീവിതം ആയിരുന്നു. ചാച്ചന്റെ കുഞ്ഞമ്മയുടെ മോളും മോനും ഇടയ്ക്ക് വീട്ടിൽ വരികയും ഇടപഴകുകയും ചെയ്യുമായിരുന്നു. അന്ന് ചാച്ചൻ ഗൾഫിലാണ്. അമ്മയുടെ കയ്യിൽ നിന്ന് മാമൻ പണം വാങ്ങിയിരുന്നു. അത് പിന്നീട് പ്രശ്നമായി. മാമൻ റോങ്ങായിട്ടുള്ള വ്യക്തിയായിരുന്നു. ചാച്ചനോട് മാമന്റെ സ്വഭാവത്തെ കുറിച്ച് ഞാൻ പറഞ്ഞ് കൊടുത്തതിന് അയാളെ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അന്നും അമ്മ എനിക്ക് വേണ്ടി സംസാരിക്കാതെ മിണ്ടാതെ നിന്നു.
ഒരു ബുധനാഴ്ച അമ്മയെ അന്വേഷിച്ച് മാമൻ വന്നു. പക്ഷെ അമ്മ റൂമിൽ കതക് അടച്ച് ഇരിക്കുകയായിരുന്നു. അന്ന് എനിക്ക് ഇന്നുള്ള പക്വതയും പ്രായവും ഉണ്ടായിരുന്നുവെങ്കിൽ അമ്മയെ രക്ഷിക്കാൻ കഴിഞ്ഞേനെ. അമ്മ കതക് തുറന്നില്ല. അവൾ എന്തെങ്കിലും ചെയ്ത് കാണുമോയെന്ന് മാമൻ എന്നോട് ചോദിച്ചത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അമ്മ മരിക്കാൻ കാരണം മാമനാണെന്ന് അന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. പിന്നീട് എല്ലാവരും ചേർന്ന് കതക് തള്ളി തുറന്നു.

അമ്മ തൂങ്ങി നിൽക്കുകയായിരുന്നു. അമ്മ അനങ്ങുന്നുണ്ട് മാമാ... കെട്ടഴിച്ച് ഇറക്കാൻ പറഞ്ഞിട്ട് മാമനോ അവിടെ കൂടിയ മറ്റാരുമോ അതിന് തയ്യാറായില്ല. പോലീസ് വന്നാലെ പറ്റൂവെന്ന് പറഞ്ഞ് അവർ നിന്നു. എന്റെ മനസിൽ നിന്ന് ആ രംഗങ്ങൾ ഇന്നും പോയിട്ടില്ല. അമ്മയെന്ന് പറയുമ്പോൾ എന്റെ മനസിൽ വരുന്ന ചിത്രം അതാണ്. മാമനെ കുറിച്ച് ഞാൻ പോലീസിന് മൊഴി കൊടുത്തിരുന്നു. അയാളെ 90 ദിവസം ജയിലിൽ ഇട്ടുവെന്ന് അല്ലാതെ വേറൊന്നും സംഭവിച്ചില്ല.
അമ്മ കത്തെഴുതി വെച്ചിരുന്നു. തെറ്റ് ചെയ്തുപോയി എന്നോട് ക്ഷമിക്കൂവെന്നായിരുന്നു ചാച്ചന് വേണ്ടി അമ്മ എഴുതി വെച്ചിരുന്നത്. പല സിറ്റുവേഷൻ വന്നിട്ടും എല്ലാം തരണം ചെയ്തയാളാണ് അമ്മ. അതുകൊണ്ട് അമ്മയെ കൊന്നതാണോ ആത്മഹത്യയാണോയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പിന്നീട് ഞാൻ അമ്മയുടെ അമ്മയ്ക്കൊപ്പമായിരുന്നു. അമ്മമ്മയ്ക്കും ശേഷം അസുഖമായി. എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റാത്ത അവസ്ഥയായി.
അങ്ങനെ ഞാൻ ചൈൽഡ് പ്രൊട്ടക്ഷനെ വിളിച്ചു. അമ്മയെ എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റുന്നില്ല. പണമില്ല. എന്നെ എവിടെ എങ്കിലും ആക്കാമോയെന്ന് ഞാൻ തന്നെ ചോദിച്ചു. അങ്ങനെയാണ് അനാഥാലയത്തിൽ വരുന്നത്. പിന്നീടുള്ള ജീവിതം ഓർഫണേജുകളിൽ ആയിരുന്നു. ആരെങ്കിലും വന്നൊന്ന് കൊണ്ടുപോയിരുന്നെങ്കിലെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.
പക്ഷെ പെൺകുട്ടിയായതുകൊണ്ട് ആരും തിരക്കി വന്നില്ല. പിന്നീട് ജീവമാതയിൽ വന്നു. ഇന്ന് എനിക്ക് ഒരു അമ്മയും ഭർത്താവും മോളുമുണ്ട്. എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ട്. ജീവമാതായില്ലായിരുന്നുവെങ്കിൽ ഞാൻ വല്ല മാനസീകരോഗിയോ മറ്റോ ആയി മാറിയേനെ എന്നാണ് അനാമിക പറഞ്ഞത്.


Click it and Unblock the Notifications











