അവർക്ക് പകരമായി എത്തിയ മൂന്ന് പേർ, ശരത്തിനെ അവളിൽ കാണാം, എന്നും അവൻ എന്റെ കൊച്ചനുജൻ; സോണിയ പറയുന്നു!
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സോണിയ മോഹൻദാസ്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് ഇന്നും സോണിയ നാൻസിയാണ്. വിവാഹത്തോടെ വിദേശത്ത് സെറ്റിലായ സോണിയ സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. അടുത്തിടെ നാട്ടിലെത്തിയ താരം ഓട്ടോഗ്രാഫ് സീരിയലിൽ രാഹുലായി അഭിനയിച്ച അന്തരിച്ച നടൻ ശരത്തിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
പത്ത് വർഷം മുമ്പ് ഒരു ബൈക്ക് അപകടത്തിലാണ് ശരത്ത് ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ വർഷം ശരത്തിന്റെ അമ്മയും മരിച്ചു. സ്വന്തം സഹോദരനോട് എന്നതുപോലൊരു ബന്ധമായിരുന്നു സോണിയയ്ക്ക് ശരത്തുമായി. അതിനാൽ തന്നെ നാട്ടിലെത്തുമ്പോൾ ശരത്തിന്റെ കുടുംബത്തെ സന്ദർശിക്കാൻ മറക്കാറില്ല. എന്നും ശരത്തിന്റെ അമ്മയായിരുന്നു സോണിയയെ വരവേറ്റിരുന്നത്.

ഇത്തവണ പോയപ്പോൾ അമ്മയുടെ വിടവ് അനുഭവപ്പെട്ടുവെന്ന് ശരത്തിന്റെ കുടുംബത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സോണിയ പറഞ്ഞു. ഓട്ടോഗ്രാഫ് സീരിയലിൽ കാണുന്നത് പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും തങ്ങൾ അഞ്ചുപേരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും അതിൽ ഒരാളെ നഷ്ടപ്പെട്ടത് ഇന്നും വലിയൊരു വേദനയാണെന്നും സോണിയ പറയുന്നു.
ഓട്ടോഗ്രാഫ് സീരിയൽ അല്ലെങ്കിൽ ഫൈവ് ഫിംഗേഴ്സ് എന്ന് പറയുമ്പോൾ മിക്കവരും പറയാറുണ്ട് അത് ഞങ്ങൾക്കൊരു സീരിയൽ ആയിരുന്നില്ല വികാരമായിരുന്നുവെന്ന്. അതുപോലെ തന്നെയാണ് ഞങ്ങൾ അഞ്ച് പേർക്കും. അതൊരു വികാരമാണ്. ഞങ്ങൾക്ക് അതൊരു സീരിയൽ ആയിരുന്നില്ല. അഭിനയിക്കുകയായിരുന്നില്ല ഞങ്ങൾ ഓരോ നിമിഷവും ജീവിക്കുകയായിരുന്നു ആ സെറ്റിൽ.
ഞങ്ങൾ അഞ്ച് പേരും ആ സീരിയലിൽ കാണുന്നതുപോലെ തന്നെ അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. ആ അഞ്ച് പേരിൽ ഒരാൾ ഇല്ലാതാവുക എന്ന് പറയുന്നത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇത്തവണ നാട്ടിൽ വന്നപ്പോൾ എറണാകുളത്തുള്ള ശരത്തിന്റെ വീട്ടിലേക്ക് പോയി. കഴിഞ്ഞ പ്രാവശ്യം ഞാൻ പോയപ്പോൾ അങ്കിളും ആന്റിയും ശരത്തിന്റെ സഹോദരൻ ശ്രീകുമാറുമെല്ലാം ഉണ്ടായിരുന്നു.
ശരത്തിന്റെ അമ്മ നന്നായി ഭക്ഷണം ഉണ്ടാക്കുന്നയാളാണ്. ശരത്ത് ഉണ്ടായിരുന്നപ്പോഴും അമ്മയുടെ ഭക്ഷണത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. ഞങ്ങൾക്കും അത് രുചിച്ച് നോക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇത്തവണ ചെന്നപ്പോൾ ആന്റിയുടെ ഭക്ഷണം വല്ലാതെ മിസ് ചെയ്തു. ആന്റിയേയും ശരത്തിനേയും മിസ് ചെയ്തു. കഴിഞ്ഞ വർഷം ഒരു അസുഖം ബാധിച്ചാണ് ആന്റി മരിച്ചത്.

ആ വീട്ടിലെ ഓരോ മുറിയിൽ പോകുമ്പോഴും ശരത്തിന്റേയും ആന്റിയുടേയും സമീപ്യം അനുഭവപ്പെടും. മിസ്സിങ് തോന്നും. അവർക്ക് പകരമായി മൂന്ന് പുതിയ ആളുകൾ ആ വീട്ടിലേക്ക് വന്നിട്ടുണ്ട്. ശരത്തിന്റെ അനിയന്റെ ഭാര്യയും രണ്ട് മക്കളുമാണ് അവർ. ശ്രീകുമാറിന്റെ കല്യാണത്തിന് ഞാനും ശ്രീക്കുട്ടിയും രഞ്ജിത്തും എല്ലാം വന്നിരുന്നു. ശ്രീകുമാറിന് രണ്ട് മക്കളാണ്.
ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ശിവദ എന്നാണ് മോളുടെ പേര്. എന്നെ കണ്ടപ്പോൾ അവൾ ഭയങ്കര ഹാപ്പിയായിരുന്നു. ശിവദയ്ക്ക് ശരത്തിന്റെ പണ്ടത്തെ മുഖച്ഛായയാണ്. അത് ശ്രീകുമാറും ശരത്തിന്റെ അച്ഛനുമെല്ലാം പറഞ്ഞു. ഞാൻ ചെന്ന ദിവസം ശ്രീകുമാറിന്റെ മകന്റെ നൂലുകെട്ടായിരുന്നു. നല്ലൊരു ഹാപ്പി ഡെ തന്നെയായിരുന്നു. പക്ഷെ ശരത്തും ആന്റിയും ഉണ്ടായിരുന്നില്ല. പക്ഷെ കൂടെയുള്ളതുപോലെ തോന്നി.
കൊച്ച് അനുജനായി ശരത്ത് എന്നും എന്റെ മനസിലുണ്ടാകും. അവൻ എവിടെയെങ്കിലും ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്നും പറഞ്ഞാണ് സോണിയ അവസാനിപ്പിച്ചത്. വാഹനാപകടത്തിൽ മരിക്കുമ്പോൾ വെറും ഇരുപത്തിമൂന്ന് വയസ് മാത്രമായിരുന്നു ശരത്തിന്റെ പ്രായം.
ആഗ്രഹിച്ച കിട്ടിയ മകനായിരുന്നു ശരത്ത്. അതുകൊണ്ട് തന്നെ ആ വേർപാട് കുടുംബത്തെയാകെ ഉലച്ചിരുന്നു. ശ്രീകുമാറിന്റെ മക്കളുടെ വരവോടെയാണ് ആ വീട് പഴയ താളത്തിലേക്ക് തിരിച്ച് എത്തിയതും സന്തോഷം നിറഞ്ഞ് തുടങ്ങിയതും.


Click it and Unblock the Notifications

















