'സ്വന്തം തള്ളയെ വിറ്റ് കാശക്കരുതെടാ തെണ്ടീ...' എന്നാണ് ഒരാളെന്നോട് പറഞ്ഞത്! കൊച്ചുണ്ണിയുടെ റോളാണെന്ന് എസ്‌കെഎൻ
ടെലിവിഷന്‍ അവതാരകനില്‍ നിന്നും സ്വന്തമായി ചാനല്‍ തുടങ്ങി മലയാളക്കരയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ശ്രീകണ്ഠന്‍ നായര്‍. ഇപ്പോള്‍ തന്റെ പേര് ചുരുക്കി എസ്‌കെഎന്‍ എന്നാക്കിയ താരം അവതാരകരുടെ ജീവിതത്തെ പറ്റിയും പ്രേക്ഷകരുടെ ചിന്തകളെ കുറിച്ചും സംസാരിക്കുകയാണിപ്പോള്‍.
24 എന്ന ന്യൂസ് ചാനല്‍ തുടങ്ങിയതിന് ശേഷം പലരെയും സഹായിക്കാറുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ റോളാണ് താന്‍ നിര്‍വഹിക്കുന്നതെന്നാണ് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലൂടെ എസ്‌കെഎന്‍ വ്യക്തമാക്കുന്നത്.

അവതാരകര്‍ കല്ലോ മരമോ ഒക്കെയാണെന്നാണ് പലരുടെയും വിചാരം. എനിക്ക് യൂട്യൂബില്‍ വിജയ് വിജയ് എന്നൊരു ശത്രുവുണ്ട്. പാവത്താനാണ്. ഇടയ്ക്കിടെ എന്നെ അയാള്‍ ചൊറിയും. അപ്പോഴൊക്കെ അയാള്‍ക്ക് നല്ല റേറ്റിങ് കിട്ടുന്നുണ്ട്. ഒരിക്കല്‍ അയാള്‍ എന്നോടൊരു സംശയം ചോദിച്ചു. നിങ്ങളെ അലോസരപ്പെടുത്തി കൊണ്ട് ഞാന്‍ ചൊറിയുമ്പോള്‍ ദേഷ്യം വരാറില്ലേ എന്നായിരുന്നു ചോദ്യം.
'നീ ചൊറിയുന്നതാണ് ഇത് തണുത്ത് പോകാതിരിക്കാനുള്ള കാരണം. അല്ലെങ്കില്‍ എന്റെ മോണിംഗ് ഷോ തണുത്ത് പോകും. നിന്റെ ജന്മദൗത്യം അതാണെന്ന് ഞാന്‍ പറയും'. ഇദ്ദേഹത്തെ പോലെ ഒന്ന് രണ്ട് പേര്‍ വേറെയുമുണ്ട്.
ഒരിക്കല്‍ എന്റെ ബാങ്ക് ബാലന്‍സൊക്കെ ഇന്‍കംടാക്‌സുകാര്‍ പരിശോധിച്ചു. അവര്‍ ഞെട്ടിപ്പോയി. ഞാനൊരു കള്ളപ്പേരില്‍ പൈസ ഇട്ടിരിക്കുകയാണെന്നാണ് അവര്‍ കരുതിയത്. പിന്നീട് കമ്മീഷ്ണര്‍ എന്നോട് പറഞ്ഞത് അവരുടെ കൈയ്യിലുള്ള പൈസ എടുത്ത് എന്റെ അക്കൗണ്ടില്‍ ഇട്ടാലോ എന്ന് കരുതിയെന്നാണ്. സത്യത്തില്‍ പൈസയിലൊന്നും കാര്യമില്ല.
കൊവിഡ് കാലത്ത് ഭക്ഷണവും മരുന്നുമായി ഒരുപാട് സ്ഥലങ്ങളില്‍ ഞങ്ങള്‍ പോയിട്ടുണ്ട്. പെരിയാര്‍ കുലംകുത്തിയൊഴുകുന്ന സമയത്ത് മറിയാന്‍ സാധ്യതയുള്ളൊരു സ്പീഡ് ബോട്ടില്‍ ഒരു കുടുംബത്തെ രക്ഷപ്പെടുത്താന്‍ പോയിട്ടുണ്ട്. ആളുകളെ സഹായിക്കുക എന്നതും ഞങ്ങളുടെ ജോലിയാണ്.

പ്രവാസികള്‍ സഹായിക്കാന്‍ വേണ്ടി കാശ് അയച്ചാലും അത് അര്‍ഹതപ്പെട്ടവരുടെ കരങ്ങളില്‍ എത്തുന്നില്ലെന്ന് പറയും. അത് വാങ്ങി ഞാന്‍ അര്‍ഹതയുള്ളവര്‍ക്ക് കൊടുക്കാറുണ്ട്. ശരിക്കും ഞാനൊരു കായംകുളം കൊച്ചുണ്ണിയുടെ റോളാണ് ചെയ്യുന്നത്. ഒരു കൈകൊണ്ട് വാങ്ങി സുരക്ഷിതമായി മറ്റുള്ളവരിലേക്ക് എത്തിക്കുന്നു.
അമ്മ എപ്പോഴും നമ്മളെ സ്വാധീനിക്കും. എന്റെ കരുത്ത് തോര്‍ന്ന് പോകുവാണെന്ന് തോന്നുമ്പോള്‍ അമ്മയെ ഞാന്‍ മനസിലേക്ക് കൊണ്ട് വരും. ഒരിക്കല്‍ ഞാനൊരു ടോക്ക് ഷോ അവതരിപ്പിക്കുകയാണ്. ആദ്യം തന്നെ എനിക്കെന്തോ അമ്മയെ പറ്റി ഓര്‍മ്മ വന്നു. പെട്ടെന്ന് അമ്മ എന്നെ ആവാഹിച്ചത് പോലെ തോന്നി. പിന്നാലെ ഞാന്‍ ഷോ യില്‍ അമ്മയെ കുറിച്ച് സംസാരിച്ചോണ്ട് തുടങ്ങി.
'എന്റെ അമ്മ മരിച്ചു. അതിന് ശേഷം ഞാന്‍ നടത്തുന്ന ഷോ ആണ്. പക്ഷേ എന്നെ കാത്തിരിക്കുന്ന ഒരുപാട് അമ്മമാരുണ്ടാവുമെന്ന് തിരിച്ചറിവിലാണ് ഞാന്‍ ഈ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് പറഞ്ഞു. ഇതിന് ഒരാള്‍ മറുപടിയായി കത്തെഴുതിയത് 'സ്വന്തം തള്ളയെ വിറ്റ് കാശക്കരുതെടാ തെണ്ടീ...' എന്നായിരുന്നു. ഇങ്ങനെ ചിന്തിക്കുന്ന മലയാളികളുണ്ടെന്നും എസ്‌കെഎന്‍ കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications











