ഒറ്റപെടലും ഡിപ്രഷനും, അമ്മൂമ്മ ദിവസവും വിളിച്ച് കരയും, വീട് മുഴുവൻ കുളമായിരുന്നു, അവരുടെ സ്വത്ത് താൽപര്യമില്ല!
ഇക്കഴിഞ്ഞ മാർച്ചിലാണ് സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥൻ അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിന്ധുവും സഹോദരി സിമിയുമാണ് രംഗനാഥന്റെ മക്കൾ. സിമിയുടെ മകളായ തൻവി സുധീർ ഘോഷാണ് ഇപ്പോൾ സിന്ധുവിന്റെ അമ്മയ്ക്കൊപ്പം ഉള്ളത്. ഭർത്താവിന്റെ മരണശേഷം അമ്മൂമ്മ വല്ലാത്ത ഒറ്റപ്പെടലാണ് അനുഭവിച്ചതെന്നും ഡിപ്രഷനിലേക്ക് പോയിരുന്നുവെന്നും അതിനാലാണ് താൻ കാനഡയിലെ നല്ല ജോലിയും സുഖവുമെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച് എത്തിയതെന്ന് പറയുകയാണിപ്പോൾ തൻവി സുധീർ ഘോഷ്.
ഭർത്താവും മക്കളും തൻവിക്ക് എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ട്. അച്ഛന്റെ മരണശേഷം സിന്ധുവിന്റെ വ്ലോഗിലൊന്നും അമ്മയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. തൻവിയുടെ വ്ലോഗുകളിലൂടെയാണ് അമ്മൂമ്മയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത്.

തന്റെ സന്തോഷം മാത്രം നോക്കിയാൽ അമ്മൂമ്മയെ കൂടി നഷ്ടപ്പെട്ടേക്കുമെന്ന് മനസിലാക്കിയതിനാലാണ് നാട്ടിലേക്ക് ഓടി എത്തിയതെന്നും തൻവി പുതിയ വീഡിയോയിൽ പറഞ്ഞു. ഡെയ്ലി രാവിലെയും വൈകീട്ടും അമ്മൂമ്മ എന്നെ വിളിച്ച് കരയും. അപ്പൂപ്പനെയോ എനിക്ക് നോക്കാൻ പറ്റിയില്ല. അമ്മൂമ്മയുടെ കരച്ചിൽ ദിവസവും കേൾക്കുമ്പോൾ എനിക്ക് സ്ട്രസ് വരികയാണ്.
അമ്മൂമ്മയ്ക്ക് എന്തെങ്കിലും പറ്റുമോ ഒറ്റയ്ക്കായി പോകുമോയെന്ന തോന്നലായിരുന്നു. മാത്രമല്ല അമ്മൂമ്മയുടെ വീട്ടിൽ നിന്ന ചില ജോലിക്കാർ സാധനങ്ങൾ അടിച്ച് മാറ്റി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഞാൻ കാനഡയിൽ ചെയ്തിരുന്നത് നല്ലൊരു ജോലിയായിരുന്നു. മാനേജ്മെന്റ് ലെവൽ എംപ്ലോയി ആയിരുന്നു. വീട് മേടിക്കാനായി കാശ് കൂട്ടിവെച്ച് തുടങ്ങിയിരുന്നു. അതിനിടയിലാണ് അപ്പൂപ്പന് ഇങ്ങനൊക്കെ സംഭവിച്ചത്.
എന്നെ നോക്കിയ വളർത്തിയവരാണ് അവർ ഇപ്പോൾ അവർക്ക് പ്രായമായപ്പോൾ എനിക്ക് അവരെ നോക്കാൻ പറ്റിയില്ലെങ്കിൽ അത് ശരിയല്ലല്ലോ. പിന്നെ ഞാൻ എന്തിനാണ് പൈസ ഉണ്ടാക്കുന്നത്. ആർക്കെങ്കിലും പണം കൊടുത്ത് എന്നെ നോക്കാൻ പറയാൻ അവർക്ക് കഴിയുമായിരുന്നു. അതിന് മുതിരാതെ അവർ എന്നെ നോക്കിയില്ലേ?. ഞാൻ വന്നപ്പോൾ ഈ വീട് മുഴുവൻ കുളമായിരുന്നു. വീടിന്റെ അവസ്ഥ കണ്ട് എനിക്ക് തലകറങ്ങി.
ഞാൻ മാനേജ്മെന്റ് ലെവലിലെ ജോലി വിട്ടു. യോജി ഒരു ലിക്കർ സ്റ്റോറിൽ സൂപ്പർവൈസറായിരുന്നു. ആ ജോലി വിട്ടിട്ടാണ് യോജി എന്നോടൊപ്പം ജീവിക്കാൻ വന്നത്. അമ്മൂമ്മ കരയുന്നത് കാണുമ്പോൾ എനിക്ക് കരച്ചിൽ വരും. അത് കണ്ടിട്ടാണ് ഇന്ത്യയിലേക്ക് പോകാമെന്ന് യോജി പറഞ്ഞത്. അമ്മൂമ്മയെ ഭംഗിയായി നോക്കുന്ന ആളെ കിട്ടിയില്ലെങ്കിൽ ഞാൻ തന്നെ ഇവിടെ നിൽക്കും.

അപ്പൂപ്പൻ ഇല്ലാത്തതുകൊണ്ട് അമ്മൂമ്മ ഡിപ്രഷനിലേക്ക് പോയി. ബിപി കൂടി. ഉറക്കഗുളിക വരെ ഡോക്ടർ അമ്മൂമ്മയ്ക്ക് കൊടുക്കേണ്ടി വന്നു. ദിവസവും അമ്മൂമ്മ കരച്ചിലാണ്. അപ്പൂപ്പന്റെ ഫോട്ടോ കാണുമ്പോൾ എനിക്ക് വല്ലാത്ത വേദനയാണ്. ഞങ്ങളെ നോക്കാൻ ആരുമില്ലെന്ന് അപ്പൂപ്പൻ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. കാനഡയിൽ ജോലി ചെയ്ത് പണം സമ്പാദിക്കാൻ ശ്രമിച്ചത് അപ്പൂപ്പനേയും അമ്മൂമ്മയേയും കൂടെ കാനഡയിലേക്ക് കൊണ്ടുവരാൻ വേണ്ടിയായിരുന്നു.
ഇവരുടെ സ്വത്തിൽ എനിക്ക് താൽപര്യമില്ല. അതുകൊണ്ടാണ് ഞാൻ കാനഡയിലേക്ക് പോയത്. ഞങ്ങൾ വന്നശേഷം അമ്മൂമ്മ കുറച്ച് ഹാപ്പിയാണ്. അമ്മൂമ്മയ്ക്ക് വേണ്ടി മാത്രമാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്നും തൻവി പറഞ്ഞു. തൻവിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്. അമ്മ പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തു.
അതിനുശേഷം തൻവിയെ നോക്കിയത് സിന്ധുവിന്റെ മാതാപിതാക്കളാണ്. തൻവിയുടെ അച്ഛൻ ഹൃദയാഘാതമൂലം വളരെ നേരത്തെ മരണപ്പെട്ടു. അതിനാൽ തന്നെ തൻവിക്ക് എല്ലാമെല്ലാം അപ്പൂപ്പനും അമ്മൂമ്മയുമാണ്. യോജിയുമായി പ്രണയത്തിലായിരുന്നപ്പോൾ മുൻകൈ എടുത്ത് തൻവിയുടെ വിവാഹം നടത്തികൊടുത്തതും അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു.


Click it and Unblock the Notifications


