സ്കൂളിലേക്കുപോയ എന്നെ അയാൾ ഉമ്മവെക്കാൻ നോക്കി, ആ ട്രോമ ഇപ്പോഴുമുണ്ട്, റെയിൽവേ സ്റ്റേഷനിൽ സംഭവിച്ചത്; ടിനി ടോം
പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമപരമായ പരാതികൾ പരിഹരിക്കുന്നതിനുമായി കേരളത്തിൽ ഒരു പുരുഷാവകാശ കമ്മീഷൻ വേണമെന്ന അഭിപ്രായക്കാരനാണ് താനെന്ന് നടൻ ടിനി ടോം. ഒപ്പം കുട്ടിക്കാലത്തുണ്ടായ മോശം അനുഭവവും താരം മീര അനിലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. പുരുഷ കമ്മീഷൻ വേണമെന്ന് എനിക്കും തോന്നാറുണ്ട്. ഞങ്ങൾക്ക് വേണ്ടി ചോദിക്കാൻ ആരാണുള്ളത്. ഞങ്ങളുടെ പേര് പുറത്ത് വരും.
ഏതെങ്കിലും സ്ത്രീയാണ് പരാതി പറയുകയോ കേസിൽ പെടുകയോ ചെയ്യുന്നതെങ്കിൽ അവരുടെ പേരും പുറത്ത് വരില്ല. മുഖവും ബ്ലർ ആയിരിക്കും. ഞങ്ങൾക്കും ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ?. എന്റെ വീട്ടിലും സ്ത്രീ ഭരണമാണ്. അമ്മയിലും സ്ത്രീ ഭരണമാണ്. കൊച്ചിയിലെ മേയർ സ്ത്രീയാണ്. ഇവിടുത്തെ കമ്മീഷണർ സ്ത്രീയാണ്.

ഞങ്ങൾക്ക് ആരെങ്കിലും വേണ്ടേ?. ആർക്കും എന്തും എങ്ങനേയും പറയാവുന്ന കാലഘട്ടമാണിപ്പോൾ. പുരുഷന്മാർക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ചലഞ്ച് അവർക്ക് എതിരെ വരുന്ന ട്രാപ്പുകളാണ്. ഏതെങ്കിലും ഒരു പുരുഷനിൽ നിന്നും മോശം മെസേജ് വന്നാൽ അപ്പോൾ തന്നെ സ്ത്രീക്ക് ബ്ലോക്ക് ചെയ്യാമല്ലോ. അല്ലാതെ ഹണി ഇട്ട് കൊടുക്കുന്നത് പോലെ ചെയ്ത് ട്രാപ്പിൽ പെടുത്തുകയല്ല വേണ്ടത്.
ഒരു മെസേജ് വന്നാൽ തന്നെ അത് ശല്യമായി തോന്നിയാൽ പോലീസിൽ പരാതിപ്പെടുക, ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെടുക. കേറിപിടിക്കുന്ന രീതിയിലേക്കൊന്നും എത്താതെ എന്തെങ്കിലും മോശമായി സംഭവിക്കും എന്ന് തോന്നിയാൽ ഉടൻ പരാതിപ്പെടുക. അല്ലാതെ അവരെ വലച്ചുകൊണ്ടുവന്ന് ലൈഫ് കളയുന്നത് ശരിയല്ല. പലരും പല ഇമോഷൻസിലൂടെയും കടന്ന് പോകുന്നവരാകും.
ആരും വിശുദ്ധർ ഒന്നും അല്ല. അഴുക്ക് ചാലിൽ നിന്നും വന്ന് പിന്നീട് നന്നായിട്ടുള്ള പുണ്യാളന്മാരെ ഈ ലോകത്തുള്ളു. അവർ ശല്യം ചെയ്യാൻ തുടങ്ങിയെന്ന് കാണുമ്പോൾ തന്നെ വേണ്ടത് ചെയ്യുക. എനിക്ക് എതിരെ മീടുവൊന്നും ഉണ്ടാവില്ല. ഞാൻ ഒരു മെസേജ് പോലും ഒരു സ്ത്രീക്കും അയക്കാറില്ല. ഞാനും കുട്ടിക്കാലത്ത് ആക്രമിക്കപ്പെട്ടിട്ടുള്ളയാളാണ്. ഞാൻ ഇതുവരെ പുറത്തൊന്നും പറഞ്ഞിട്ടില്ല.
കുട്ടിക്കാലത്തുണ്ടായ അനുഭവമാണ്. അതുകൊണ്ട് തന്നെ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ എനിക്ക് മനസിലാകും. അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുമ്പോൾ ഞാൻ നല്ല കൊഴുത്ത കുട്ടിയായിരുന്നു. ഞാൻ സ്കൂളിലേക്ക് നടന്ന് പോകുന്നതിന് ഇടയിൽ ഒരുത്തൻ എന്നെ ഉമ്മവെക്കാനായി വന്നു. ആ സമയത്ത് ഞാൻ വിറയ്ക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് അന്ന് എനിക്ക് മനസിലായില്ല. വീട്ടിലും പറഞ്ഞില്ല.

അന്നത്തെ ആ സംഭവം കൊണ്ടുണ്ടായ ഭയം ഇപ്പോഴും ഉള്ളിലുണ്ട്. ഇങ്ങനത്തെ ആളുകൾ എന്റെ അടുത്ത് വരാറുണ്ട്. പ്രോഗ്രാമിന് പോകാനായി ട്രെയിൻ കാത്ത് റെയിൽവെ സ്റ്റേഷനിൽ കിടക്കുകയായിരുന്നു ഒരു ദിവസം. ഒരുത്തൻ വന്ന് കാലിൽ ചൊറിഞ്ഞു. അതോടെ പഴയ ട്രോമ എന്നെ ഹിറ്റ് ചെയ്തു. ഞാൻ ഉടൻ അയാളുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി. അയാൾ തെറിച്ച് പോയി വീണു.
അവിടെ നിന്നും എഴുന്നേറ്റ് അയാൾ നടന്ന് പോയി. എന്റെ അടുത്തേക്ക് പിന്നെ വന്നതേയില്ല. സിനിമാ തിയേറ്ററിൽ പോയിരിക്കുമ്പോൾ ശരീരത്ത് ചിലർ കൈവെച്ച അനുഭവം ഉണ്ടായിട്ടുണ്ട്. ആണുങ്ങൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ചുറ്റിലും നിൽക്കുന്ന സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ അതിനാൽ എനിക്ക് ഒരു ജാഗ്രതയുണ്ട്.
അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുള്ളതാണല്ലോ. പീഡനത്തിന് ഇരയായ സ്ത്രീകളുടെ ഒപ്പമാണ് ഞാൻ എപ്പോഴും. അവർക്ക് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ടെന്നും ടിനി ടോം പറയുന്നു.


Click it and Unblock the Notifications

















