'ശങ്കരണ്ണനായി അഭിനയിച്ച് മതിയായിരുന്നില്ല, അവസാനിക്കുന്നൂവെന്ന് അറിഞ്ഞപ്പോൾ വിഷമിച്ചു'; മുരളി മാനിഷാദാ
മലയാളികളെ ഏറ്റവുമധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് 1000 ക്ലബ്ബിൽ എത്തിയ സീരിയലുകളിൽ ഒന്നാണ് ഉപ്പും മുളകും. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അതേ സീരിയലിന്റെ റിപ്പീറ്റ് ടെലികാസ്റ് ആ ചാനലിൽ നടക്കുന്നു എങ്കിൽ സീരിയലിന് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയെ കുറിച്ച് പറയേണ്ടതില്ലല്ലോ. ബിജു സോപാനം, നിഷ സാരംഗ്, ജൂഹി രുസ്തോഹഗി, ഋഷി കുമാർ, ശിവാനി, അൽസാബിത്ത്, ബേബി അമേയ എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ പരമ്പര 1200 ലധികം എപ്പിസോഡുകൾ പിന്നിട്ടപ്പോഴാണ് പെടുന്നനെ അവസാനിപ്പിച്ചത്.
2015 ഡിസംബറിലാണ് സീരിയൽ സംപ്രേഷണം ചെയ്തത്. സീരിയൽ എന്നതിലുപരി ഹാസ്യപരമ്പര എന്നാണ് പ്രേകഷകരെല്ലാം സീരിയലിനെ വിലയിരുത്തിയത്. ഒരു പക്ഷെ ഇത്തരത്തിൽ ഒരു ഹാസ്യ പരമ്പയ്ക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് മറ്റുള്ള ചാനലുകാർ പോലും മനസിലാക്കിയത് ഉപ്പും മുളകും സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ്. പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങൾക്ക് മാത്രമല്ല സീരിയലിലെ ചെറിയ വേഷങ്ങളിൽ എത്തുന്ന അഭിനേതാക്കൾക്ക് പോലും വലിയ ആരാധക വൃന്ദം ഉണ്ടായിരുന്നു. അത്തരത്തിൽ ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് സീരിയലിലെ ശങ്കരണ്ണൻ എന്ന കഥാപാത്രം.

നടൻ മുരളി മാനിഷാദയാണ് ശങ്കരണ്ണനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. സിനിമാ, സീരിയൽ പാരമ്പര്യമില്ലാതെ ഉപ്പും മുളകിലേക്ക് അപ്രതീക്ഷിതമായാണ് മുരളി എത്തിയത്. ഉപ്പും മുളകും പെട്ടന്ന് അവസാനിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും വീട്ടുവിശേഷങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മുരളി മാനിഷാദ. 'ചെറുപ്പത്തിൽ അമേച്വർ നാടകങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഉപ്പും മുളകും പരമ്പരയെ കുറിച്ച് കേട്ടിരുന്നു. സീരിയലിൽ ഭാസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൻ വഴിയാണ് ഉപ്പും മുളകിലേക്ക് ക്ഷണം വരുന്നത്. അങ്ങനെയിരിക്കെ ഒരിക്കൽ എറണാകുളത്തെ ലൊക്കേഷനിൽ പോയി സംവിധായകൻ ഉണ്ണിയെ കണ്ടു. അദ്ദേഹം ബിജു സോപാനം അവതരിപ്പിക്കുന്ന ബാലുവുമായുള്ള ഒരു കോമ്പിനേഷൻ സീൻ എടുത്തു'.

'കള്ളും കുടിച്ച് ഉടായിപ്പും കാണിച്ച് നടക്കുന്ന കഥാപാത്രമായിരുന്നു. അങ്ങനെ ഒരു സീൻ എന്നെകൊണ്ട് പറ്റുന്നപോലെ നന്നാക്കി ചെയ്തു. സീൻ കഴിഞ്ഞപ്പോൾ വലിയ കൈയ്യടിയായിരുന്നു. കുപ്പി മേടിച്ച് തന്നാൽ നന്നായി അഭിനയിക്കുമല്ലോ....? എന്നാണ് സീൻ ചെയ്ത് കഴിഞ്ഞപ്പോൾ സംവിധായകൻ അടക്കമുള്ളവർ ചോദിച്ചത്. പിന്നീട് ഇടയ്ക്കിടെ ശങ്കരണ്ണന്റെ ഭാഗം വരുമ്പോൾ വിളിക്കും. അപ്പോൾ പോയി അഭിനയിച്ച് തിരിച്ച് വരും. ഞാൻ ഒരു പാലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ അഭിനയിക്കാൻ അവസരം വന്നപ്പോൾ അവിടുത്തെ മറ്റ് ജീവനക്കാരും എല്ലാവരും പിന്തുണച്ചു. കൊറോണ കാലത്ത് അവർ മുടങ്ങാതെ നൽകതിയ വരുമാനമാണ് ചെലവിന് ഉപയോഗിച്ചത്. മാസ്ക് വെച്ച് പോയി അവിടിരുന്നാൽ മതി അവർ ശമ്പളം കൃത്യമായി തരുമായിരുന്നു.'
Recommended Video

'ഉപ്പും മുളകിന് ശേഷം മൂന്ന് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ആദ്യത്തേത് വാരിക്കുഴിയിലെ കൊലപാതകമായിരുന്നു. പിന്നേയും രണ്ട് സിനിമകൾ ചെയ്തു. അതിൽ ഒന്ന് റിലീസ് ചെയ്യാനുണ്ട്. പെട്ടന്ന് ഉപ്പും മുളകും അവസാനിപ്പിക്കുകയാണ് എന്ന പറഞ്ഞപ്പോൾ വലിയ സങ്കടമായി. കിട്ടിക്കൊണ്ടിരുന്ന വരുമാനം പെട്ടന്ന് നിന്നപോലെയായിരുന്നു. അതുപോലെ ശങ്കരണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എനിക്ക് കൊതി തീർന്നിരുന്നില്ല. ആ സീരിയലിന്റെ ഭാഗമായിരുന്ന അഭിനേതാക്കളെല്ലാം നല്ല പ്രതിഭകളാണ്. ബാലുവും നീലുവും മുടിയനും ലച്ചുവും പാറുക്കുട്ടിയും ശിവാനിയുമെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. പാറു എപ്പോഴും അപ്പൂപ്പാ എന്ന് വിളിച്ച് നടക്കും. എല്ലാവരും വളരെ സ്നേഹമുള്ളവരായിരുന്നു. ഉപ്പും മുളകിന് ബ്രേക്ക് നൽകുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. വീണ്ടും ആരംഭിക്കുമെന്ന് വിചാരിച്ചിരുന്നു' മുരളി മാനിഷാദ പറയുന്നു.


Click it and Unblock the Notifications











