രോണു മക്കളെ ഓർത്ത് പലതും പറഞ്ഞിട്ടില്ല, അയാൾ മരിച്ചുപോയി പക്ഷെ എന്നോട് ചെയ്തത് പറയാതിരിക്കാനാവില്ല; പ്രിയ
ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിൽ നെഗറ്റീവ് ഷെയ്‍ഡുള്ള അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് പ്രിയദർശിനി മേനോൻ എന്ന പ്രിയ. മൂന്നുമണി എന്ന പരമ്പരയിൽ ജലജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും പ്രിയ ജനപ്രീതി നേടിയിരുന്നു. സീരിയലുകളിൽ ഏറെയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് ചെയ്തതെങ്കിലും യഥാർത്ഥ ജീവിതത്തിൽ എല്ലാവരോടും സ്നേഹവും സൗഹൃദവും പുലർത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് പ്രിയ.
കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യും. എന്നെ കണ്ടാൽ വില്ലത്തി ലുക്കുണ്ടെന്നാണ് എല്ലാവരും പറയാറെന്നായിരുന്നു നിരന്തരമായി നെഗറ്റീവ് റോളുകൾ ചെയ്യുന്നതിന് പിന്നിലെ കാരണം തിരക്കിയപ്പോൾ പ്രിയയുടെ മറുപടി. മലയാളം സീരിയൽ ഇന്റസ്ട്രിയിൽ പ്രവർത്തിച്ച് തുടങ്ങിശേഷമാണ് താൻ സ്ട്രീറ്റ് സ്മാർട്ടായതെന്ന് പ്രിയ പറയുന്നു.

ഒപ്പം വാനമ്പാടി സീരിയൽ സംവിധായകനിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളും പ്രിയ പങ്കുവെച്ചു. അഞ്ച് വർഷം മുമ്പ് സീരിയൽ സെറ്റിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങൾ ലൈവിൽ വന്ന് തുറന്ന് പറഞ്ഞിരുന്നു പ്രിയ. സീരിയൽ ടുഡെയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യനെ കുറിച്ച് പ്രിയ സംസാരിച്ചത്.
സീരിയൽ മേഖലയിൽ വന്ന് കഴിഞ്ഞാൽ നമ്മുടെ സേഫ്റ്റി നമ്മൾ നോക്കണം. ആരും പ്രോട്ടക്ട് ചെയ്യാൻ വരില്ല. കേരളം ആ സമയത്ത് എനിക്ക് പുതിയ സ്ഥലമായിരുന്നു. ആ അനുഭവം ട്രോമാറ്റിക്കായിരുന്നു. കാണുന്നവരെ എല്ലാം എനിക്ക് ഇഷ്ടവും വിശ്വാസവുമാണ്. ജോവിയൽ പേഴ്സണാണ് ഞാൻ. ഇന്നത്തെ ദിവസം ആഘോഷിക്കുക എന്ന ചിന്താഗതിയാണ്.
പക്ഷെ കേരളത്തിൽ വന്നശേഷം ചിലർ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് എന്നെ ഉപയോഗിക്കുന്നതും അതിനെ എതിർക്കുമ്പോൾ ദ്രോഹിക്കുന്നതും സെറ്റിൽ ഒറ്റപെടുത്തുന്നതും അബ്യൂസ് ചെയ്യുകയും എല്ലാം ചെയ്തു. ആദ്യത്തെ രണ്ട്, മൂന്ന് കൊല്ലം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങൾ വന്ന് തുടങ്ങിയത്. അങ്ങനെയാണ് അഞ്ച് വർഷം മുമ്പ് ലൈവിൽ വന്ന് ഞാൻ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
അന്ന് സീരിയലിന്റെ (വാനമ്പാടി) നിർമാതാക്കൾ എനിക്ക് പിന്തുണ നൽകിയിരുന്നു. കുറ്റക്കാരൻ സംവിധായകനാണ്. അയാൾ പിന്നീട് ഞാൻ ലൈവ് പോയശേഷം വന്ന് സോറി പറഞ്ഞു. ഭാര്യയും കുട്ടികളുമുണ്ടെന്നാണ് പറഞ്ഞത്. കാല് പിടിച്ച് മാപ്പ് പറയാം എന്നൊക്കെ പറഞ്ഞു. അയാൾ മരിച്ചുപോയി. പക്ഷെ എന്നോട് ചെയ്തത് പറയാതിരിക്കാനാവില്ല.

ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് അയാളെ അംഗീകരിക്കാനാവില്ല. ടെക്നീഷ്യൻ എന്ന നിലയിൽ അയാൾ മികച്ചതാണ്. പ്രശ്നങ്ങൾ നിരവധി ഉണ്ടായിട്ടും ആ സീരിയൽ വിട്ട് ഞാൻ പോകാതിരുന്നത് ആ സീരിയലിനോടുള്ള എന്റെ കമ്മിറ്റ്മെന്റ് കൊണ്ടാണ്. സംവിധായകൻ മോശമായതുകൊണ്ടാണ് ആ സീരിയൽ പെട്ടന്ന് നിന്ന് പോയത്. സെറ്റിൽ ആരും എന്നോട് മിണ്ടുമായിരുന്നില്ല.
വിവരിക്കാൻ പറ്റാത്ത തരത്തിൽ അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ സ്ട്രീറ്റ് സ്മാർട്ടാണ്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് എല്ലാവരും പറയും. പക്ഷെ നോ പറഞ്ഞ് കഴിയുമ്പോൾ ആരും ഒപ്പമുണ്ടാവില്ല. ഒരു സ്ത്രീയെ ഉപദ്രവിക്കുക മറ്റൊരു സ്ത്രീയാണ്. വാനമ്പാടി ലൊക്കേഷനിലുണ്ടായിരുന്നവരോട് ചോദിച്ചാൽ എന്ന് ഉപദ്രവിച്ച ആ സ്ത്രീയാരാണെന്ന് പറഞ്ഞ് തരും.
ആദിത്യന്റെ ഭാര്യ രോണുവിന്റെ ഇന്റർവ്യു ഞാനും കണ്ടിരുന്നു. സത്യത്തിൽ രോണു ഒന്നും പറഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. മക്കളേയും മരിച്ചുപോയ അയാളെയും ഓർത്ത് രോണു ഒന്നും പറഞ്ഞിട്ടില്ല. പലതുമുണ്ട് പിന്നെ പറയാമെന്ന് രോണു പറയുന്നുണ്ടല്ലോ. അവരോട് എനിക്ക് റെസ്പെക്ട് മാത്രമേയുള്ളു.


Click it and Unblock the Notifications