'എനിക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ല, വീട്ടിലേക്ക് വരുമ്പോൾ ടെൻഷനുണ്ടായിരുന്നു, അത് രണ്ടുപേരെയും ബാധിക്കും'
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു അവതാരകയും നടിയും ആർജെയുമെല്ലാമായ വർഷ രമേശ് പങ്കുവെച്ചൊരു റീൽ. 2025 എന്ന വർഷം തന്റെ ജീവിതത്തിൽ കൊണ്ടുവന്ന നേട്ടങ്ങളും കോട്ടങ്ങളും മാറ്റങ്ങളുമായിരുന്നു ചെറിയ റീലിൽ വർഷ അവതരിപ്പിച്ചത്. റിലേഷൻഷിപ്പ് തകർന്നതിനെ കുറിച്ചും സ്വന്തമായി ബിഎംഡബ്യു കാർ വാങ്ങിയതിനെ കുറിച്ചും സങ്കടകരമായ ചില അവസ്ഥകളിലൂടെ കടന്ന് പോകേണ്ടി വന്നതിനെ കുറിച്ചും യാത്രകൾ ചെയ്തതിനെ കുറിച്ചുമെല്ലം മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ വർഷ പറഞ്ഞിരുന്നു.
ചിലയിടങ്ങളിൽ നിറകണ്ണുകളും ഇടറുന്ന ശബ്ദവുമായാണ് വീഡിയോ സംസാരിച്ചത്. റീൽ വൈറലായതോടെ വർഷയുടെ വിവാഹ ജീവിതം അടക്കം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയായി. ഇപ്പോഴിതാ വൈറൽ റീലിനെ കുറിച്ചും അത് കണ്ട് വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് വർഷ.

റീൽ വാർത്തയായപ്പോൾ ടെൻഷനുണ്ടായിരുന്നുവെന്നും പക്ഷെ താൻ പ്രതീക്ഷിച്ചതുപോലെയല്ല വീട്ടുകാർ വളരെ കൂളായിട്ടാണ് അതിന് സമീപിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വർഷ പറഞ്ഞു. ചിലർ തന്റെ റീൽ വളച്ചൊടിച്ച് പ്രതികരിച്ചുവെന്നും വർഷ പറയുന്നു. ആ വീഡിയോ ചെയ്തത് 2025ന്‍റെ ഒരു റീക്യാപ്പ് ആയിട്ടാണ്.
ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ നമ്മുടെ നേട്ടങ്ങളെ കുറിച്ച് പറയില്ലേ... അതിന് പകരം ഞാൻ ചെയ്തത് ഇങ്ങനെ ഒരു വീഡിയോയാണ്. എനിക്ക് ഇക്കഴിഞ്ഞ വര്‍ഷം നിരവധി ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായി. അത് ഞാന്‍ പറഞ്ഞുവെന്ന് മാത്രം. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ വരുന്ന തലക്കെട്ടുകള്‍ പറയുന്നപോലെ എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ല. പലരും ഇത് വളച്ചൊടിച്ച് പല രീതിയിലാക്കുന്നുണ്ട്. ഞാൻ അതിലൊന്നും പ്രതികരിക്കാത്തത് ലെറ്റ് ദം ഡൂ എന്ന് വിചാരിച്ചിട്ടാണ്.
അല്ലാതെ എനിക്ക് അതൊരു വലിയ ഇഷ്യൂ അല്ല ഇപ്പോള്‍. അത് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്. 2025ന്റെ തുടക്കത്തിലൊക്കെയുണ്ടായ കുറച്ച് കാര്യങ്ങളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിനപ്പുറത്തേക്ക് അത് അങ്ങനെ വലിയൊരു ഇഷ്യൂവായിട്ട് ശരിക്കും പറഞ്ഞാൽ ഇല്ല. പിന്നെ ആൾക്കാർ പലതും പറയും വർഷ പറഞ്ഞു. മരുന്നുകൾ കഴിക്കാൻ തുടങ്ങി എന്ന് പറഞ്ഞതിന് പിന്നിലെ കാരണവും വർഷ വ്യക്തമാക്കി.
ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ജീവിതത്തിൽ ആദ്യമായി കഴിക്കാൻ തുടങ്ങിയ വര്‍ഷമെന്ന് പറഞ്ഞെങ്കിലും അത് ഇപ്പോഴും തുടരുന്നുവെന്നല്ല. തെറാപ്പിക്കൊക്കെ പോയിട്ടുണ്ടായിരുന്നു. അത് ഈ വര്‍ഷത്തിന്‍റെ തുടക്കത്തിൽ. ഒന്ന് രണ്ട് തവണയൊക്കെ ഞാൻ പോയിട്ടുണ്ട്. പിന്നെ ഉത്കണ്ഠ എനിക്ക് ഉണ്ടായിരുന്ന സമയത്ത് അത് ഭയങ്കര ഇഷ്യൂവായ ഒരു സമയത്ത് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയിരുന്നു.

അതല്ലാതെ എനിക്ക് അങ്ങനെ വേറെ വലിയ രീതിയിലോട്ട് അത് മാറേണ്ടി വന്നിട്ടില്ല. ചെറിയ രീതിയിൽ ഒരു മെഡിക്കേഷൻ ഒക്കെ ഉണ്ടായിട്ടുള്ളൂ. പിന്നെ ഈ പറഞ്ഞതുപോലെ ഫുൾ ടൈം ഡിപ്രഷനിലോട്ടൊന്നും ഞാൻ പോയിട്ടില്ല. ഇപ്പോള്‍ ഞാൻ മലപ്പുറത്ത് എന്‍റെ വീട്ടിലാണുള്ളത്. ഇങ്ങോട്ട് വരുന്ന സമയത്ത് എനിക്കൊരു ടെൻഷനുണ്ടായിരുന്നു. കാരണം ഞാൻ ചെയ്ത വീഡിയോ ന്യൂസിലൊക്കെ വന്നു. അപ്പോള്‍ ഫാമിലിക്ക് അതൊരു ബുദ്ധിമുട്ടായോയെന്ന് സംശയിച്ചു.
പക്ഷെ എന്റെ വീട്ടിൽ വന്നപ്പോള്‍ അവർ നേരെ തിരിച്ചാണ് റിയാക്ട് ചെയ്തത്. ഭയങ്കര ചില്ലയായിട്ടാണ് എടുത്തത്. അച്ഛന്റെ ഫ്രണ്ട്സാണെങ്കിലും വർഷ നന്നായിട്ട് വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. പിന്നെ എന്നെ അറിയാവുന്നവര്‍ക്ക് ഈ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. ഞാന്‍ എന്താണ് ആ വീഡിയോയില്‍ പറഞ്ഞതെന്നും എന്താണ് സത്യാവസ്ഥയെന്നും ധാരണയുണ്ടായിരുന്നു.
പിന്നെ മീഡിയ ഇങ്ങനെ പലതും എഴുതിയിടും എന്നുള്ള കാര്യവും വീട്ടുകാര്‍ക്ക് അറിയാം. അതുകൊണ്ട് എന്‍റെ വീട്ടിൽ ഇത് ഒട്ടും അഫക്ട് ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. ഞാൻ ചെയ്ത കണ്ടെന്റ് എന്താണെന്ന് പൂർണ്ണമായിട്ടും അച്ഛനും അമ്മയ്ക്കും അറിയാം. പിന്നെ റെഡ്ഡിറ്റിൽ എന്റെ റിലേഷൻഷിപ്പിനെ കുറിച്ച് ചർച്ച നടന്നതായും ആളുകൾ എന്തൊക്കയോ എഴുതിയിട്ടതായും അറിഞ്ഞു.
അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമല്ലേ അതുകൊണ്ട് എനിക്ക് എന്തായാലും അതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാൻ ഉദ്ദേശമില്ല. കാരണം അത് രണ്ടുപേരെയും ബാധിക്കുന്ന കാര്യങ്ങളാണ്. അപ്പോള്‍ അത് പറയേണ്ട ആവശ്യമില്ലല്ലോ എന്നുമാണ് വർഷ പറഞ്ഞത്.


Click it and Unblock the Notifications











