ശ്രേയ ഘോഷാലിനോട് കള്ളം പറഞ്ഞ് പാടിക്കാൻ ശ്രമിച്ചു, ആരാധന കൊണ്ട് വിളിക്കുന്നതാണെന്ന് ഞാൻ അറിഞ്ഞില്ല; തൻസീർ
കൊല്ലം ഷാഫി, താജുദ്ദീൻ വടകര എന്നീ ഗായകരെപ്പോലെ തന്നെ ഒരു കാലത്ത് ആൽബം ഗാനങ്ങളിൽ ട്രെന്റിങ്ങായി കേട്ടിരുന്ന പേരാണ് തൻസീർ കൂത്തുപറമ്പ എന്നത്. തൻസീറിന്റെ പ്രണയ ഗാനങ്ങൾ പതിനൊന്ന് വർഷങ്ങൾക്ക് യുവതി യുവാക്കൾക്ക് ഹരമായിരുന്നു. സോഷ്യൽമീഡിയയിൽ അടക്കം തംരഗമായിരുന്ന ഗാനങ്ങൾ പാടുക മാത്രമല്ല അത് സിഡിയാക്കി വിപണിയിലേക്ക് തൻസീർ എത്തിച്ചതും സ്വന്തമായി കണ്ടെത്തിയ പണം ഉപയോഗിച്ചായിരുന്നു. റീൽ വീഡിയോയും മറ്റുമായി തൻസീർ സോഷ്യൽമീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളും ആൽബം ഗാനരംഗത്തേക്ക് വന്ന ശേഷമുള്ള അനുഭവങ്ങളും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് തൻസീർ.പാട്ടുകാരനായിട്ട് അല്ല ഈ ഫീൽഡിലേക്ക് വന്നത്. ഞാൻ പാട്ട് പാടുന്നത് വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണെങ്കിലും മീഡിയയിലേക്ക് പോകുന്നതിനോട് അവർക്ക് താൽപര്യമില്ലായിരുന്നു... തൻസീർ പറഞ്ഞ് തുടങ്ങുന്നു.

മാപ്പിളപ്പാട്ടുകൾ കുട്ടിക്കാലം മുതൽ പാടുമായിരുന്നു. അത് കേട്ട് പലരും നല്ലതാണെന്ന് പറഞ്ഞു. അങ്ങനെയാണ് പിന്നീട് ആൽബം ഇറക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഗാനമേള ട്രൂപ്പും ആ സമയത്ത് തുടങ്ങിയിരുന്നു. അന്നൊക്കെ ആൽബം ഇറക്കാൻ അമ്പതിനായിരം രൂപയ്ക്ക് അടുത്ത് വേണം. കുടുംബത്തിലെ കാർന്നോന്മാരാണ് സഹായിച്ചത്.
ആൽബം പൊട്ടിയാൽ ഗൾഫിൽ ജോലിക്ക് പോകേണ്ടി വരുമെന്നും അവർ പറഞ്ഞിരുന്നു. ആൽബം ഗാനങ്ങളിൽ പ്രവർത്തിക്കുന്നവരോട് സംസാരിച്ചാണ് മാർക്കറ്റിങ് പഠിച്ചത്. പ്ലസ്ടുവിന് പഠിക്കുന്ന സമയമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ പണം സമ്പാദിക്കണമെന്ന ചിന്തയുണ്ടായിരുന്നു. സമയം പാഴാക്കരുതെന്ന് അന്നേ മനസിൽ ഉറപ്പിച്ചിരുന്നു. മാർക്കറ്റിങ് പഠിക്കാൻ സഹായിച്ചവരിൽ ഒരാൾ ഷാഫിക്കയാണ്.
ആൽബം സോങ് മേഖലയിൽ അന്ന് ഷാഫിക്ക ടോപ്പാണ്. പക്ഷെ അദ്ദേഹത്തിനും ലഭിക്കുന്നത് തുച്ഛമായ വരുമാനമായിരുന്നു. അതൊക്കെ കണ്ടപ്പോൾ ഈ ഫീൽഡിൽ തുടർന്നാൽ വിജയിക്കുമോയെന്ന ചിന്തയുണ്ടായിരുന്നു. പക്ഷെ ഞാൻ പാടിയ പാട്ടുകൾ അക്കാലത്ത് പെട്ടന്ന് ഹിറ്റായി. സിഡി ഷോപ്പ് ഉടമകളാണ് സെൽഫ് പ്രമോഷൻ ചെയ്യാനും അതിലൂടെ വിൽപ്പന കൂട്ടാനും എന്നെ പഠിപ്പിച്ചത്.
മാത്രമല്ല പുതിയ പാട്ടെഴുത്തുകാർക്ക് ഞാൻ ഒരുപാട് അവസരം കൊടുത്തിരുന്നു. ഹലോ ട്യൂണിൽ എന്റെ പാട്ടുകൾക്ക് നല്ല ഡിമാന്റ് ആയിരുന്നു. അന്ന് ഞാൻ ആയിരം പാട്ട് പാടിയിട്ടുണ്ടെങ്കിൽ അതിൽ നല്ലത് നൂറ് പാട്ടുകൾ മാത്രമാകും. ഫണ്ട് ഉണ്ടാക്കുക എന്നതായിരുന്നു അന്നെന്റെ പ്രധാന ലക്ഷ്യം. ഒരിക്കൽ എന്റെ ആൽബത്തിൽ പാടാനായി ശ്രേയ ഘോഷാലിനെ സമീപിച്ചിരുന്നു. അന്ന് ചില മലയാളം സിനിമ ഗാനങ്ങളൊക്കെ ശ്രേയ പാടിയത് ഹിറ്റായിരുന്നു. പക്ഷെ ആൽബം ഗാനങ്ങളിൽ പാടില്ലെന്ന കണ്ടീഷൻ അവർക്കുണ്ടായിരുന്നു.

പക്ഷെ അവരെ കൊണ്ട് പാടിക്കണമെന്ന ആഗ്രഹം കൊണ്ട് ആൽബമാണെന്ന് അല്ല സിനിമയാണെന്ന് തന്നെ പറയാൻ ബന്ധപ്പെട്ടവരോട് പറഞ്ഞു. പക്ഷെ അങ്ങനെ തെറ്റിദ്ധിരിപ്പിച്ചാൽ പിന്നീട് കേസാകാൻ സാധ്യതയുണ്ടെന്ന് മനസിലായി. അതോടെ ആ ശ്രമം വേണ്ടെന്ന് വെച്ചു. ശേഷം വൈക്കം വിജയലക്ഷ്മിയെ കൊണ്ട് പാടിപ്പിച്ചു തൻസീർ പറഞ്ഞു. ഒരു സമയത്ത് നിരന്തരമായി വന്നിരുന്ന ആരാധകരുടെ ഫോൺ കോളുകളെ കുറിച്ചും തൻസീർ സംസാരിച്ചു.
സിഡിയിൽ എന്റെ കോൺടാക്ട് നമ്പർ കൊടുത്തിരുന്നു. അതുകൊണ്ട് നിരന്തരം കോളുകൾ വരുമായിരുന്നു. അന്ന് ഷാഫിക്ക അടക്കം ആൽബം ഗാനങ്ങളിൽ ഹിറ്റായി നിൽക്കുന്നവരെല്ലാം കല്യാണം കഴിച്ച് കഴിഞ്ഞിരുന്നു. ഞാൻ മാത്രമെ വിവാഹം കഴിക്കാത്തതുണ്ടായിരുന്നുള്ളു. പാട്ട് കേട്ടിട്ട് ഇഷ്ടപ്പെട്ട് വിളിക്കുന്നതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആ സമയത്ത് എല്ലാം ബിസിനസ് മൈന്റിലാണ് ചിന്തിച്ചിരുന്നത്.
പരമാവധി കോളുകൾ അറ്റന്റ് ചെയ്യുമായിരുന്നു. അതുപോലെ ഇത്തരത്തിൽ വിളിക്കുന്ന പലരും എന്നോട് പറഞ്ഞിട്ടുള്ള അവരുടെ റിയൽ സ്റ്റോറികളാണ് ഞാൻ ആൽബത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്നും ഗായകൻ പറയുന്നു. രണ്ട് മൂന്ന് വർഷം കൂടി കഴിഞ്ഞിട്ട് വിവാഹം കഴിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഭാര്യ ലൈഫിലേക്ക് വന്നത് ഒരു ടേണിങ് പോയിന്റാണ്. അവളെപ്പോലെ വേറെരാളെ ഞാൻ കണ്ടിട്ടില്ല.
ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. പത്താം ക്ലാസ് മുതൽ പരിചയമുണ്ട്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ സംസാരിച്ച് തുടങ്ങി കഴിഞ്ഞപ്പോൾ പ്രണയമാവുകയായിരുന്നു. വിവാഹമോചനം വർധിക്കുന്നതുകൊണ്ട് വിശദമായി ഞാൻ ഇതേ കുറിച്ചെല്ലാം വിവാഹത്തിന് മുമ്പ് പഠിച്ചിരുന്നു. പെൺകുട്ടികൾ എങ്ങനെയാണെന്ന് വിവാഹത്തിന് മുമ്പ് പഠിക്കണം എല്ലാവരും.
അതിന് വേണ്ടി സുഹൃത്തുക്കളോട് അവരുടെ ഭാര്യമാരെ കുറിച്ചും അവരുടെ സ്വഭാവത്തെ കുറിച്ചുമെല്ലാം ചോദിച്ച് മനസിലാക്കി. ഞാനും ഭാര്യയും തമ്മിൽ വഴക്കുണ്ടാകാറുണ്ടെങ്കിലും അധികം നീണ്ടുപോകാറില്ല. ആൽബത്തിൽ അവൾ അഭിനയിച്ചിട്ടുണ്ട്. മോനെ ഞാൻ ഈ ഫീൽഡിലേക്ക് പാട്ടുകാരനായി കൊണ്ടുവരില്ല. ഈ ഫീൽഡിൽ വന്നശേഷം ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും തൻസീർ കൂത്തുപറമ്പ പറയുന്നു.


Click it and Unblock the Notifications











