മരുന്ന് ഒരാഴ്ച നിർത്തിയാൽ ജീവിക്കാൻ തോന്നില്ല, എന്നെ നേരിട്ട് കാണുന്നവരുടെ പരിഭവം: ലക്ഷ്മി മേനോൻ
സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടിയ ലക്ഷ്മി മേനോൻ തമാശ നിറഞ്ഞ റീലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭർത്താവ് ആർജെ മിഥുനും മകൾക്കുമൊപ്പമുള്ള രസകരമായ റീലുകൾ ഏവരെയും ചിരിപ്പിക്കുന്നു. അതേസമയം സോഷ്യൽ മീഡിയയിലേത് പോലെ എപ്പോഴും സന്തോഷമായിരുന്നില്ല ജീവിതത്തിലെ ഒരു ഘട്ടത്തിൽ ലക്ഷ്മിക്ക്. ഡിപ്രഷൻ ലക്ഷ്മിയെ മാനസികമായി തളർത്തിയിരുന്നു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ലക്ഷ്മി. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നത്.
ദുഖം അല്ല ഡിപ്രഷൻ. എന്നെ പുറത്തുള്ളവർ നോക്കുമ്പോൾ എന്താണ് ഈ കുട്ടിക്ക് കുഴപ്പം, പ്രശ്നമില്ലല്ലോ എന്ന് തോന്നും. പക്ഷെ ഞാനിപ്പോൾ കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിർത്തിക്കഴിഞ്ഞാൽ എനിക്ക് മൂഡ് സ്വിംഗ്സ് തുടങ്ങും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് തോന്നും. ഡയബറ്റീസിന് ആളുകൾ മരുന്ന് കഴിക്കുന്നത് പോലെ എനിക്കും തുടർച്ചയായി മരുന്ന് കഴിക്കണം. അതാണ് അവസ്ഥ. ബാലൻസ് ചെയ്ത് കൊണ്ട് പോയില്ലെങ്കിൽ പ്രശ്നമാണ്. ഇപ്പോൾ എനിക്ക് മൂഡ് സ്വിംഗ്സ് വരാറില്ല. ഡിപ്രഷൻ പൂർണമായും നിയന്ത്രണത്തിലാണ്. ഇത് തുടങ്ങിയ സമയത്ത് വീട്ടുകാർക്ക്
മനസിലായിരുന്നില്ല. പേടിച്ച് പോയി. എന്തിനാണ് ദേഷ്യമെന്ന് മനസിലാകാതെ ഡോക്ടറെ പോയി കണ്ടു. മിഥുൻ ചേട്ടനും എന്റെ അമ്മയും തൻവിയും ഭയങ്കര സപ്പോർട്ട് ആയിരുന്നു.

ഡിപ്രഷനിലാകുമ്പോൾ അമ്മയെ വിളിക്കും. അമ്മ സമാധാനിപ്പിക്കും. ഞാൻ കരഞ്ഞ് കൊണ്ടിരിക്കും. അമ്മ സംസാരിച്ച് ശാന്തമാക്കും. മിഥുൻ ചേട്ടൻ എന്നെ നിർബന്ധിച്ച് പുറത്ത് കൊണ്ട് പോയി എന്തെങ്കിലും ചെയ്ത് ആ മെെൻഡ് മാറ്റും. ആത്മഹത്യാ ചിന്തകൾ എനിക്ക് ഒരുപാടുണ്ടായിട്ടുണ്ട്. ആരോടെങ്കിലും തുറന്ന് സംസാരിക്കുന്നത് സഹായിക്കും. നമ്മളെക്കൊണ്ട് പറ്റില്ലെന്ന് വിചാരിക്കും. ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റില്ലെന്ന് കരുതുമെങ്കിലും പറ്റുമെന്ന് കരുതി ചെയ്താൽ നമ്മളുടെ കൺട്രോളിലേക്ക് എത്തുമെന്നും ലക്ഷ്മി മേനോൻ പറയുന്നു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലക്ഷ്മി സംസാരിക്കാറുണ്ട്.
താൻ സോഷ്യൽ മീഡിയയിലേത് പോലെ എപ്പോഴും തമാശക്കാരിയാണെന്ന് കരുതുന്നവരുണ്ടെന്നും ലക്ഷ്മി പറയുന്നു. മിണ്ടില്ലേ അധികം എന്ന് ചിലർ ചോദിക്കും. ആവശ്യം വരുമ്പോഴല്ലേ മിണ്ടേണ്ടത് എപ്പോഴും മിണ്ടിക്കൊണ്ടിരിക്കേണ്ട കാര്യമില്ലല്ലോ എന്ന് താൻ പറയാറുണ്ടെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. ഭർത്താവ് മിഥുൻ രമേശിന് ബെൽസ് പാൾസി വന്നതിനെക്കുറിച്ചും ലക്ഷ്മി മേനോൻ ഓർത്തു. ടെൻഷൻ അടിച്ച് പോയി. മിഥുൻ ചേട്ടന് സ്ട്രോക്ക് ആണെന്നാണ് കരുതിയത്. അദ്ദേഹം ദുബായിലും ഞാൻ തിരുവനന്തപുരത്തും ആയിരുന്നു.

വീഡിയോ കോളിൽ കണ്ടപ്പോൾ ഒരു കണ്ണ് അടയുന്നില്ല. എന്തോ പ്രശ്നമുണ്ട് പോയി ഡോക്ടറെ കാണെന്ന് ഞാൻ പറഞ്ഞു. ഡോക്ടറെ കാണാൻ പോകുകയേ ചെയ്യാത്ത ആളാണ്. വെള്ളം കുടിക്കുന്ന സമയത്ത് സെെഡിലൂടെ ഇറ്റിറ്റ് പോകുന്നുണ്ട്. പ്രശ്നമുണ്ടെന്ന് മിഥുൻ ചേട്ടന് മനസിലായി. അങ്ങനെയാണ് ആശുപത്രിയിൽ പോകുന്നതും ബെൽസ് പാൾസി ആണെന്ന് അറിഞ്ഞതും. ഉടനെ ഞാൻ ടിക്കറ്റെടുത്ത് വന്നു. 15 ദിവസം ആശുപത്രിയിലായിരുന്നു.
ഫിസിയോതെറാപ്പിയും ഒരുപാട് പേരുടെ പ്രാർത്ഥനയും കാരണമാണ് മാറിയതെന്നും ലക്ഷ്മി പറഞ്ഞു. ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്ന ആളല്ല താനെന്നും ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. വളരെ സത്യസന്ധരായവരെയേ സുഹൃത്തുക്കളാക്കാറുള്ളൂ. ഓവറായി ഇൻസ്റ്റയിൽ കാണിക്കാനുള്ള സൗഹൃദങ്ങൾക്കും തനിക്ക് താൽപര്യമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി. അമ്മയോടും ഭർത്താവിനോടുമാണ് ഒരു പ്രശ്നം വന്നാൽ തുറന്ന് സംസാരിക്കാറ്. അല്ലെങ്കിൽ തെറാപിസ്റ്റിനോട് സംസാരിക്കുമെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി.


Click it and Unblock the Notifications











