'എന്റെ ഫാമിലി മിണ്ടാറില്ല, രണ്ട് പെൺകുട്ടികളെ വെച്ചിട്ട് അവൾ എന്തിന് വീണ്ടും കല്യാണം കഴിച്ചുവെന്നാണ് ചോദ്യം'
സീരിയൽ-സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് യമുന റാണി. കുറച്ച് വർഷം മുമ്പാണ് യമുനയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചമായി അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായി ജോലി ചെയ്യുന്ന ദേവൻ വരുന്നത്. രണ്ട് പെൺമക്കളും ചേർന്നാണ് യമുനയുടേയും ദേവന്റേയും വിവാഹം നടത്തിയത്. എന്നാൽ നടിയുടെ രണ്ടാം വിവാഹത്തിന് കുടുംബം എതിരായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടിട്ടും അവരാരും തന്നോട് മിണ്ടാറില്ലെന്ന് യമുന സെലിബ്രിറ്റി കിച്ചൺ മാജിക്കിൽ സംസാരിക്കവെ പറഞ്ഞു.
രണ്ട് പെൺകുട്ടികളെ വെച്ചിട്ട് അവൾ എന്തിന് വീണ്ടും കല്യാണം കഴിച്ചുവെന്നാണ് ചോദ്യമെന്ന് നടി പറഞ്ഞു. ദിവ്യയുടെ കഥ കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ഫീലായി. അതിന് ഒരു കാരണമുണ്ട്. കൃഷ് ദിവ്യയ്ക്ക് നൽകുന്ന പ്രൊട്ടക്ഷനും സെക്യൂരിറ്റിയുമെല്ലാം നമ്മൾ ഇപ്പോൾ നേരിട്ട് കാണുകയല്ലേ... ഇവരുടെ കഥ കേട്ടപ്പോൾ എനിക്ക് പെട്ടന്ന് ടച്ച് ചെയ്തു. എന്റേതും സെക്കന്റ് മാരേജാണ്.

പക്ഷെ എന്റെ ഫാമിലി ഇതുവരെ എന്നോട് അടുത്തിട്ടില്ല. രണ്ട് പെൺകുട്ടികളെ വെച്ചിട്ട് അവൾ എന്തിന് കല്യാണം കഴിച്ചുവെന്നാണ് എന്റെ കുടുംബം ചോദിക്കുന്നത്. അഞ്ച് വർഷമായി. ഇപ്പോഴും ആ ചോദ്യം കേൾക്കുന്നുണ്ട്. ദേവേട്ടനും എന്റെ രണ്ട് മക്കളും മാത്രമാണ് എനിക്കിപ്പോൾ ലൈഫിലുള്ളത്. അവർക്കൊപ്പം ഞാൻ വളരെ ഹാപ്പിയാണ്.
അതുപോലെ കുറേ വർഷം കുട്ടികളേയും കൊണ്ട് ഞാൻ ഒറ്റപ്പെട്ട് പോയപ്പോൾ എനിക്ക് ആരും ഉണ്ടായിരുന്നില്ല. ഒന്ന് വിളിച്ച് പോലും ആരും അന്വേഷിച്ചിരുന്നില്ല. പിന്നീട് എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നപ്പോൾ അതിനെ സപ്പോർട്ട് ചെയ്യാതെ പിറകിൽ നിന്ന് ഇങ്ങനെയൊക്കെ പറയുകയാണ് കുടുംബം. മക്കളാണ് എനിക്ക് ഇപ്പോഴും സ്ട്രങ്ത്ത്. അവർ പറയുന്നത് ഇങ്ങനെയാണ്... ഞങ്ങൾക്ക് പഠിച്ച് നല്ല നിലയിലേക്ക് പോകണം.
ആ സമയത്ത് അമ്മ ഒറ്റപ്പെടരുത്. ഞങ്ങൾ പഠിച്ച് പല ജോലികളുമായി പോകുമ്പോൾ തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മയെ കൂടെ നിർത്തി നോക്കാൻ ആ തിരക്കിൽ ചിലപ്പോൾ പറ്റില്ല. അപ്പോൾ ആ സമയത്ത് അമ്മ ഒറ്റയ്ക്കായാൽ ഞങ്ങൾക്ക് ഞങ്ങളുടെ ജോലി സന്തോഷത്തോടെ ചെയ്യാൻ പറ്റില്ല. അമ്മ ഒറ്റയ്ക്കാണല്ലോയെന്ന വിഷമം വരും.
അതുകൊണ്ട് അമ്മ ഒറ്റയ്ക്കാവരുത് അമ്മയ്ക്ക് കൂട്ടുവേണം എന്നാണ് മക്കൾ പറഞ്ഞത്. എന്റെ മൂത്ത മകൾക്ക് ഈ അടുത്ത സമയം വരെ ശ്വാസം മുട്ടിന്റെ ഒരു പ്രോബ്ലം ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. അവൾ ഓക്കെയാണ്. ദേവേട്ടൻ ജീവിതത്തിലേക്ക് വരും മുമ്പ് ഞാൻ കൊച്ചിയിൽ ഷൂട്ടിന് പോയപ്പോൾ മക്കൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഒരു ജോലിക്കാരി വന്ന് ഭക്ഷണം മാത്രം കുക്ക് ചെയ്ത് കൊടുക്കും.

അങ്ങനെ ഒരു ദിവസം മൂത്ത മോൾക്ക് ശ്വാസം മുട്ടൽ വന്ന് കൂടിപ്പോയി. എനിക്ക് ടെൻഷനാകുമെന്ന് കരുതി എന്നോട് കുഞ്ഞ് ഇത് പറഞ്ഞതുമില്ല. ഇളയ ആളാണ് മൂത്തവൾക്ക് അസുഖം കൂടുതലാണെന്ന് എന്നോട് പറഞ്ഞത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. സീരിയൽ സെറ്റിൽ കാര്യം പറഞ്ഞപ്പോൾ അവർ ഷൂട്ട് തീർത്ത് എന്നെ വേഗം പറഞ്ഞ് അയച്ചു.
അർധരാത്രി വണ്ടി ഓടിച്ച് ഞാൻ തിരുവനന്തപുരത്ത് വന്നു. കുഞ്ഞ് അപ്പോഴേക്കും തളർന്ന് വീണു. വേഗം ആശുപത്രിയിൽ എത്തിച്ചു. പിന്നെ പത്ത് ദിവസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. അവിടെ വെച്ച് എനിക്കും ഇളയ കുഞ്ഞിനും ഇൻഫക്ഷനായി അഡ്മിറ്റായി. പക്ഷെ ഒരു മനുഷ്യൻ ഞങ്ങളെ സഹായിക്കാൻ വന്നില്ല. സിസ്റ്റേഴ്സാണ് ഭക്ഷണം കൊണ്ടുവന്ന് തന്നത്.
അന്നാണ് എനിക്കും മക്കൾക്കും ഒരു തുണ വേണമെന്ന ചിന്ത വന്ന് തുടങ്ങിയത്. മൂത്തയാൾ ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്. ഞാനാണ് അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നതെന്നും യമുന റാണി പറയുന്നു.


Click it and Unblock the Notifications











