കിച്ചു മനപൂർവം ഇട്ട വീഡിയോയാണ്, അവന്റെ അവസ്ഥ പറയാതെ പറഞ്ഞു, അപരിചിതനെപ്പോലെ മുറിപോലുമില്ല?; ചർച്ച
കൊല്ലം സുധിയുടെ മകൻ കിച്ചുവെന്ന് വിളിപ്പേരുള്ള രാഹുൽ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട ഏറ്റവും പുതിയ വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സന്നദ്ധ സംഘടനകൾ ചേർന്ന് തനിക്കും അമ്മ രേണു സുധിക്കും അനിയൻ റിഥുലിനും താമസിക്കാനായി കോട്ടയത്ത് നിർമ്മിച്ച് നൽകിയ വീട്ടിലേക്ക് കിച്ചു കഴിഞ്ഞ ദിവസം പോയിരുന്നു. പഠനത്തിനായി സുധിയുടെ മരണശേഷം കിച്ചു അച്ഛന്റെ കൊല്ലത്തെ കുടുംബവീട്ടിൽ ബന്ധുക്കൾക്കൊപ്പമാണ് താമസം.
കോട്ടയത്തെ പുതിയ വീട്ടിൽ രേണുവും മാതാപിതാക്കളും സഹോദരിയുടെ കുടുംബവും കുട്ടികളുമാണ് താമസം. വീടിന്റെ മുഴുവൻ പണി തീർത്ത് രേണുവിനും കിച്ചുവിനും താക്കോൽ കൈമാറിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. എന്നാൽ കിച്ചു പങ്കിട്ട പുതിയ വ്ലോഗ് കാണുമ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ പല ചോദ്യങ്ങൾ ഉയരും.

അനിയനെ കാണാനും അവന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കൊടുക്കാനുമായാണ് കിച്ചു ചെന്നത്. സ്വന്തം വീടായിട്ട് പോലും ഒരു അപരിചിതനെപ്പോലെയാണ് കിച്ചു വീട്ടിലേക്ക് കയറുന്നത്. അവിടയുള്ള രേണുവിന്റെ ബന്ധുക്കൾ കിച്ചു വിരുന്നകാരനും അവർ വീടിന്റെ ഉടമകളും എന്ന രീതിയിലാണ് പെരുമാറിയതെന്ന് വീഡിയോ കാണുമ്പോൾ വ്യക്തമാകും.
കുഞ്ഞനിയൻ റിഥുലിനൊപ്പമാണ് കിച്ചു ഏറെയും സമയം ചിലവഴിച്ചത്. രേണു ജോലിക്ക് പോയിരുന്നതിനാൽ വീട്ടിലുണ്ടായിരുന്നില്ല. കലാമേഖലയിലെ പ്രവർത്തനങ്ങൾക്ക് സുധിക്ക് ലഭിച്ച പുരസ്കാരങ്ങൾ പോലും കട്ടിലിനടിയൽ ഒരു കവറിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ കിച്ചു പങ്കിട്ട പുതിയ വീഡിയോയെ കുറിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ വിവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കിച്ചു മനപൂർവമാണ് ഇങ്ങനൊരു വീഡിയോ പങ്കുവെച്ചതെന്നും തന്റെ അവസ്ഥ എന്താണെന്ന് പ്രേക്ഷകരോട് അവൻ പറയാതെ പറയുകയാണെന്നും വിവി പറയുന്നു. കിച്ചുവിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്. കിച്ചുവിന് ആ വീട്ടിൽ യാതൊരു റോളുമില്ലെന്നാണ് അവൻ ആ വീട്ടിലേക്ക് കയറി ചെല്ലുന്ന വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്.
കിച്ചു ഒരു അതിഥിയെപോലെയാണ് ചെന്ന് കേറുന്നത്. ശരിക്കും പറഞ്ഞാൽ ഈ വീഡിയോ മനപൂർവം കിച്ചു യുട്യൂബിൽ ഇട്ടതായാണ് തോന്നിയത്. ഇതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് അവൻ നമ്മളെ അറിയിച്ചതായിട്ടാണ് എനിക്ക് ആ വീഡിയോ കണ്ടപ്പോൾ തോന്നിയത്. സാമാന്യ ബോധമുള്ളവർക്ക് അങ്ങനെയെ ആ വീഡിയോ കണ്ടാൽ തോന്നു.

അതുപോലെ കൊല്ലം സുധിയെന്ന കലാകാരന് കിട്ടിയ അംഗീകാരങ്ങൾ കട്ടിലിന് അടിയിലാണ് ഇട്ടിരിക്കുന്നത്. അതിലൂടെ തന്നെ നമുക്ക് മനസിലാക്കികൂടെ ഇവർക്ക് എത്രത്തോളം ബോധമുണ്ടെന്ന്. അതുപോലെ പുള്ളിക്കാരിക്ക് കിട്ടിയ ട്രോഫികൾ സ്വീകരണ മുറിയിൽ നിരത്തി വെച്ചിട്ടുമുണ്ട്. സുധി മരിച്ച സമയത്ത് വാടക വീട്ടിലെ മേശയിൽ സുധിക്ക് കിട്ടിയ അംഗീകാരങ്ങൾ നിരത്തി വെച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ഥാനം കട്ടിലിന് അടിയിലാണ്.
കഷ്ടം തോന്നു. സുധിയുടെ ഐഡന്റിറ്റിയിലാണ് ജീവിക്കുന്നതെന്നും ആ മനുഷ്യനെ വിറ്റാണ് റീച്ചുണ്ടാക്കുന്നതെന്നുമുള്ള കാര്യം രേണു മനസിലാക്കണം. അതുകൊണ്ട് ഇത്തിരി എങ്കിലും ബഹുമാനം ആ മനുഷ്യനോട് കാണിക്കണം. എന്റെ ചേട്ടൻ എട്ട് വർഷം മുമ്പാണ് മരിച്ചത്. ഇന്നും ചേട്ടൻ ഉപയോഗിച്ച സാധനങ്ങൾ ഞങ്ങൾ അതേപോലെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.
സുധിയുടെ ഫോട്ടോകൾ പോലും അലമാരയ്ക്ക് മുകളിലാണ് വെച്ചിരിക്കുന്നത്. സുധിയുടെ പല സാധനങ്ങളുടേയും അവസ്ഥ ഇത് തന്നെ. അതുപോലെ തന്നെയാണ് വീടിന്റെ അവസ്ഥയും. കിച്ചുവിന് ആ വീട്ടിൽ പോയി ഒരു ദിവസം നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് കണ്ടാൽ അറിയാം. രേണുവിന്റെ സകലമാന ബന്ധുക്കളും അവിടെയുണ്ട്. ആ വീടുമായി കിച്ചുവിന് യാതൊരു ബന്ധവും ഇപ്പോഴില്ലെന്നത് പരമാർത്ഥമാണെന്നും വിവി പറയുന്നു.


Click it and Unblock the Notifications