'ആ കണ്ണിൽ പശ്ചാത്താപം ഇല്ല, സക്സസ് മീറ്റ് നടത്താൻ പറ്റാത്തതിന്റെ വിഷമം'; അല്ലു അർജുന് കുരുക്ക് മുറുകുന്നു
പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് കുരുക്ക് മുറുകുന്നു. സംഭവത്തിൽ നടന്റെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായെന്ന് തെലങ്കാന പൊലീസ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അല്ലു അർജുൻ നടത്തിയ പത്ര സമ്മേളനത്തിലെ വാദങ്ങളെ അസിസ്റ്റന്റ് കമ്മീഷണർ വിഷ്ണുമൂർത്തി നിഷേധിച്ചു. അല്ലു അർജുന്
അടിസ്ഥാനപരമായ ഭരണഘടനാ അറിവുകൾ ഇല്ലെന്ന് പറഞ്ഞ എസിപി പൊലീസ് സേനയെ നടൻ വിമർശിക്കുന്നതിൽ മുന്നറിയിപ്പും നൽകി.
ടോക്സിക്കായ സിനിമകൾക്ക് പകരം സമൂഹത്തിന് ഗുണകരമാകുന്ന പ്രൊജക്ടുകൾ ചെയ്യണം. പുഷ്പയിൽ പൊലീസുകാരെ ചിത്രീകരിച്ച രീതി ശരിയായില്ല. പൊലീസുകാരോട് ഇതേ അനാദരവ് യഥാർത്ഥ ജീവിതത്തിലും കാണിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ. പൊലീസിനെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ഞങ്ങൾ വെറുതെയിരിക്കില്ല.

ആവശ്യമെങ്കിൽ പൊതുജനത്തിന് മുന്നിൽ നിങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുമെന്നും എസിപി പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ആർക്കും ഈ സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്നാണ് അല്ലു അർജുൻ പറയുന്നത്. ആർക്കും അദ്ദേഹത്തോട് വൈരാഗ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രവൃത്തി ഭരണഘടനാപരമായും നിയമപരമായും ശരിയാണോ എന്ന് നോക്കണം. കബളിപ്പിക്കാൻ പറ്റുന്ന ചെറിയ കുട്ടിയല്ല നടൻ.
40 വയസിന് മുകളിലുള്ളയാളാണ്. ഒരു സെലിബ്രിറ്റി നിയമങ്ങൾ അറിഞ്ഞിരിക്കണം. കുറ്റാരോപിതന് പ്രസ് മീറ്റ് നടത്താമോ. റിമാൻഡിലായി ജാമ്യം ലഭിച്ചയാളാണ്. ഇന്നലത്തെ പ്രസ് മീറ്റിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ പശ്ചാത്താപം കണ്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയായി സക്സസ് മീറ്റ് നടത്താൻ പറ്റാത്തതിന്റെ വേദനയേ കണ്ടുള്ളൂയെന്നും എസിപി തുറന്നടിച്ചു.

നടനെതിരെ തെലങ്കാന ഡിജിപി ജിതേന്ദറും വിമർശനം ഉന്നയിച്ചിട്ടുണ്ട്. അല്ലു അർജുൻ സിനിമാ താരമായിരിക്കും, പക്ഷെ ഒരു തിയറ്റർ സന്ദർശിക്കുന്നതിന് മുമ്പ് ഫീൽഡ് ലെവലിലുള്ള സാഹചര്യം അറിയണം. പൗരൻമാരുടെ സുരക്ഷയേക്കാൾ പ്രധാനമല്ല സിനിമാ പ്രൊമോഷൻ. എല്ലാവരും ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. പൗരൻമാരുടെ സുരക്ഷയാണ് പ്രധാനമെന്നും തെലങ്കാന ഡിജിപി വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയും കഴിഞ്ഞ ദിവസം അല്ലു അർജുനെതിരെ സംസാരിച്ചു.
നിരുത്തരവാദപരമായ സമീപനമാണ് സംഭവ ദിവസം അല്ലു അർജുന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. ആളുകളുടെ തിക്കും തിരക്കും നിയന്ത്രിക്കാനാകില്ലെന്നും തിയറ്ററിൽ നിന്നും പോകണമെന്നും അല്ലു അർജുനോട് പൊലീസ് ആവശ്യപ്പെട്ടതാണ്. എന്നാൽ നടൻ ആദ്യം തയ്യാറായില്ലെന്ന് മന്ത്രി ആരോപിച്ചു.
തിരക്കിൽ പെട്ട് ഒരു മരിച്ചെന്നും അവരുടെ മകന് പരിക്കേറ്റെന്നും അറിഞ്ഞിട്ടും അല്ലു അർജുൻ പോകാൻ തയ്യാറായില്ല. ചിരിച്ച് കൊണ്ട് ഈ സിനിമ ഹിറ്റാകുമെന്നാണ് അല്ലു അർജുൻ അപ്പോൾ പറഞ്ഞത്. പൊലീസുകാർ ഒരുപാട് പറഞ്ഞ ശേഷമാണ് നടൻ പോകാൻ തയ്യാറായതെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. തെലങ്കാനയിലെ ഒന്നിലേറെ രാഷ്ട്രീയ നേതാക്കൾ അല്ലു അർജുനെതിരെ സംസാരിക്കുന്നുണ്ട്.


Click it and Unblock the Notifications











