'തെലുങ്കിലെ കാസ്റ്റിംഗ് കൗച്ച്; നിത്യയും ഭൂമികയും സെറ്റിൽ മദ്യപിക്കില്ല; അത്തരം അനുഭവമില്ലാത്ത നടിമാരുമുണ്ട്'
സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുണ്ട്. അവസരങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്ന സാഹചര്യം മീ ടൂ മൂവ്മെന്റിന്റെ സമയത്താണ് കൂടുതൽ ചർച്ചയായത്. ഹോളിവുഡിലും ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ രംഗത്തും മീ ടൂ ആരോപണങ്ങൾ വിവാദമായി. അതേസമയം ഇന്നും ഈ പ്രവണത നിലനിൽക്കുന്നുണ്ടെന്ന് സിനിമാ രംഗത്തുള്ളവർ തുറന്ന് സമ്മതിക്കുന്നുണ്ട്. തെലുങ്ക് സിനിമാ രംഗത്ത് നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് നടി അപൂർവയിപ്പോൾ.
അവസരങ്ങൾക്ക് വേണ്ടി നടിമാർക്ക് വിട്ടു വീഴ്ച ചെയ്യേണ്ടി വരാറുണ്ടെന്നും ബന്ധങ്ങൾ വെക്കാറുണ്ടെന്നും അപൂർവ പറയുന്നു. അതേസമയം ചിലര നടിമാർക്ക് ഇത്തരം സാഹചര്യം നേരിടേണ്ടി വരാറില്ല. ചില നായിക നടിമാർക്ക് കാസ്റ്റിംഗ് കൗച്ച് ഇല്ലാതെ അവസരങ്ങൾ ലഭിക്കുന്നു. എന്നാൽ എല്ലാ നായികമാരും തങ്ങൾക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് തെറ്റാണ്. ഞാൻ കണ്ടവരിൽ വെച്ച് ഭൂമികയ്ക്കും നിത്യ മേനോനും അത്തരം അനുഭവങ്ങളില്ല.

കാരണം അവർക്ക് തുടക്കത്തിൽ തന്നെ മികച്ച സിനിമകൾ ലഭിച്ചു. ഒരു ഹിറ്റ് സിനിമ ലഭിച്ചാൽ നായികമാർക്ക് സംവിധായകരോടും നിർമാതാക്കളോടും യാചിക്കേണ്ടതില്ല. അവർ തന്നെ നടിമാരെ സമീപിച്ച് ഡേറ്റ് വാങ്ങും. ഭൂമികയെയും നിത്യ മേനോനെയും പോലുള്ളവർ സെറ്റിൽ മദ്യപിക്കില്ല. വർക്കിലേക്ക് ശ്രദ്ധ കൊടുക്കും. അവർ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും അപൂർവ പറഞ്ഞു. തനിക്കുണ്ടായ അനുഭവങ്ങളും അപൂർവ പങ്കുവെച്ചു.
ഒരു അവസരം തരണമെങ്കിൽ തനിക്കൊരു അവസരം തരൂ എന്നാണ് അവർ പറയുക. സമ്മതമല്ലെങ്കിൽ സിനിമയിൽ നിന്ന് ഒഴിവാക്കും. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ സിനിമയിലെ സീനുകൾ മാറ്റും. ഇത്തരം അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ നിരവധി സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് അപൂർവ വ്യക്തമാക്കി. ടോളിവുഡിലെ സൂപ്പർതാര നന്ദമൂരി ബാലകൃഷ്ണയ്ക്ക് നേരെ പോലും നടിമാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്ന് പറയുന്ന നടിമാർക്ക് അവസരങ്ങൾ കുറയുന്ന സാഹചര്യവും സിനിമാ രംഗത്തുണ്ട്. മലയാളത്തിൽ പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള നടിമാർ തുറന്ന് പറഞ്ഞിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ എതിർക്കാൻ നടിമാർക്ക് തന്നെ സാധിക്കണമെന്ന് അടുത്തിടെ നടി മഞ്ജു പിള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ഒരുപാട് കേൾക്കുന്ന സംഭവമാണ്. അഭിനയ മോഹം മൂത്തിട്ട് കണ്ണ് മഞ്ഞളിച്ച് ചാടിപ്പുറപ്പെടരുത്.
കൃത്യമായി അന്വേഷിക്കുക. അച്ഛനെയോ അമ്മയെയോ സഹോദരനെയോ ഒക്കെ വിട്ട് അന്വേഷിക്കുക. വിളിച്ച് ചോദിക്കുക. എന്നിട്ട് മാത്രമേ പോകാവൂയെന്ന് മഞ്ജു പിള്ള ചൂണ്ടിക്കാട്ടി. നമ്മളെ നോക്കേണ്ടത് നമ്മൾ തന്നെയാണ്. മകളോടും അത് തന്നെ പറയാറുണ്ട്. യെസ് പറയേണ്ടിടത്ത് യെസും നോ പറയേണ്ടിടത്ത് നോ തന്നെയും പറയുക. കണ്ണിൽ നോക്കി ഷാർപ്പ് ആയി പറയുക. അങ്ങനെ പറഞ്ഞാൽ 99.9 ശതമാനം ആൾക്കാരും പിന്മാറുമെന്നും മഞ്ജു പിള്ള വ്യക്തമാക്കി.


Click it and Unblock the Notifications