'മൊബൈൽ ഫോണിൽ കാണാനുള്ളതല്ല'; ആദിപുരുഷ് ട്രോളുകളോട് പ്രതികരിച്ച് സംവിധായകൻ
തെലുങ്ക് സിനിമയിൽ സൂപ്പർ സ്റ്റാറിൽ നിന്നും പാൻ ഇന്ത്യൻ താരമായി വളർന്ന നടനാണ് നടൻ പ്രഭാസ്. ബാഹുബലി എന്ന രാജമൗലി ചിത്രത്തിലൂടെയാണ് നടന്റെ കരിയർ ഗ്രാഫ് തന്നെ മാറി മറിഞ്ഞത്. ഇന്ത്യൻ സിനിമയിലെ കലക്ഷൻ റെക്കോഡുകൾ മറികടന്ന സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇന്ത്യക്ക് പുറത്തും വലിയ തോതിൽ സിനിമ ശ്രദ്ധിക്കപ്പെട്ടു. പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന, റാണ ദഗുബതി, രമ്യ കൃഷ്ണൻ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്.
അഭിനയിച്ച എല്ലാവർക്കും രാജ്യാന്തര തലത്തിൽ പ്രശസ്തി ലഭിക്കുന്നത് ഈ സിനിമയിലൂടെ ആണ്. അതേസമയം പിന്നീട് ഇതേ വിജയം ആവർത്തിക്കാൻ ഈ താരങ്ങൾക്കൊന്നും കഴിഞ്ഞില്ല. പ്രത്യേകിച്ച് പ്രഭാസിന്. ബാഹുബലിക്ക് ശേഷം നടൻ അഭിനയിച്ച സിനിമകളെല്ലാം പരാജയം ആയിരുന്നു. സാഹോ, രാധേ ശ്യാം എന്നീ സിനിമകളുടെ പരാജയം വലിയ തോതിൽ ചർച്ചയായിരുന്നു.

ബാഹുബലി ദ കൺക്ലൂഷന് ശേഷം അതേ ആരവങ്ങളുണ്ടാക്കുന്ന ഒരു സിനിമയിൽ നടനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. നടന്റെ ഒരുപിടി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയായ ആദിപുരുഷിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
രാമായണ കഥയെ ആസ്പദമാക്കിയുള്ള സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഈ എന്നാൽ സിനിമയുടെ ടീസർ പുറത്തിറങ്ങിയതോടെ ഈ പ്രതീക്ഷകൾ അസ്തമിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാർട്ടൂണിന് സമാനമായ വിഎഫ്എക്സ് ആണ് സിനിമയിലെന്നാണ് ഉയരുന്ന വിമർശനം.

ടീസറിനെതിരെ ട്രോളുകൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. 500 കോടി ബജറ്റിന് കാർട്ടൂണാണോ നിർമ്മിച്ചിരിക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്ന ചോദ്യം. ഇപ്പോഴിതാ ട്രോളുകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ആദിപുരുഷിന്റെ സംവിധായകൻ ഓം റൗത്ത്.
ടീസറിനെതിരെ ഉയരുന്ന വിമർശനങ്ങൾ വിഷമിപ്പിക്കുന്നുണ്ടെന്നും എന്നാൽ അത് ഞെട്ടിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു. മൊബൈൽ ഫോണിൽ ടീസർ കാണുന്നത് കൊണ്ടാണ് വിമർശനങ്ങൾ ഉയരുന്നതെന്നാണ് ഓം റൗത്തിന്റെ വാദം.

ടീസറിനെ മൊബെെൽ ഫോൺ സ്ക്രീനിലേക്ക് ഒതുക്കാൻ പറ്റില്ല. ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ ടീസർ യുട്യൂബിൽ റിലീസ് ചെയ്യില്ലായിരുന്നു. പക്ഷെ ജനങ്ങളിലേക്ക് സിനിമ എത്തേണ്ടത് കൊണ്ടാണ് ടീസർ യുട്യൂബിലിട്ടതെന്നും ഓം റൗത്ത് വ്യക്തമാക്കി.
സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ട്രോളുകൾ കനത്തതോടെ കഴിഞ്ഞ ദിവസം പ്രമുഖ വിഎഫ്എക്സ് കമ്പനിയായ എൻവൈ വിഎഫ്എക്സ്വാല പ്രസ്താവനയിറക്കിയിരുന്നു.

തങ്ങളല്ല ആദിപുരുഷിന്റെ വിഎഫ്എക്സ് ചെയ്തതെന്നും ഇത്തരത്തിൽ റിപ്പോർട്ടുകൾ വന്നത് കൊണ്ടാണ് വിശദീകരണം നൽകുന്നതെന്നുമായിരുന്നു കമ്പനിയുടെ പ്രസ്താവനയിൽ പറഞ്ഞത്. ആരാധകർ വരെ കൈയൊഴിയുന്ന സാഹചര്യത്തിൽ ആദിപുരുഷ് തിയറ്ററുകളിൽ എങ്ങനെ സ്വീകിരിക്കപ്പെടുമെന്നാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്.


Click it and Unblock the Notifications











