മരിച്ച സ്ത്രീയുടെ കുടുംബത്തിന് രണ്ട് കോടി ധനസഹായം നൽകും; ഒരു കോടി നൽകുന്നത് അല്ലു അർജുൻ
പുഷ്പ 2 പ്രദർശനത്തിനിടെ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതി എന്ന സ്ത്രീയുടെ കുടുംബത്തിന് രണ്ട് കോടി രൂപ ധനസഹായം നൽകുമെന്ന് അല്ലു അർജുനും പുഷ്പ മേക്കേർസും. അല്ലു അർജുൻ ഒരു കോടി രൂപയും പുഷ്പയുടെ സംവിധായകൻ സുകുമാർ 50 ലക്ഷവും പ്രൊഡക്ഷൻ കമ്പനി മൈത്രി മൂവീസ് 50 ലക്ഷവുമാണ് നൽകുക. മരിച്ച രേവതിയുടെ മകൻ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തെലങ്കാനയിൽ രേവതിയുടെ മരണം വലിയ വിവാദമായിരിക്കെയാണ് ധന സഹായം. തെലങ്കാന സർക്കാരും പൊലീസും അല്ലു അർജുനെതിരെ കഴിഞ്ഞ ദിവസം വലിയ വിമർശനം ഉന്നയിച്ചു.
അല്ലു അർജുൻ സന്ദർശനത്തിനെത്തിയ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ആരാധകർ തടിച്ച് കൂടിയത് മൂലം തിക്കും തിരക്കുമുണ്ടായത്. നടന്റെ ഭാഗത്ത് നിന്നും വിഷയത്തിൽ വീഴ്ചയുണ്ടായെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുൾപ്പെടെ ആരോപിച്ചു. യുവതി മരിച്ചത് അറിഞ്ഞിട്ടും അല്ലു അർജുൻ തിയറ്ററ്‍ വിട്ട് പോകാൻ തയ്യാറായില്ല എന്നാണ് പാെലീസിന്റെ വാദം. ഏറെ നിർബന്ധിച്ച ശേഷമാണ് പോയത്. അപ്പോഴും നടൻ ആരാധകരെ അഭിവാദ്യം ചെയ്തെന്നും പൊലീസ് ആരോപിച്ചു.

അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദാണ് രേവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്. ചികിത്സയിൽ കഴിയുന്ന രേവതിയുടെ മകനെ ഇദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി സന്ദർശിച്ചിരുന്നു. നിർമാതാവും തെലങ്കാന ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സണുമായ ദിൽ രാജുവാണ് തുക രേവതിയുടെ കുടുംബത്തിന് കൈമാറുക. രേവതിയുടെ കുടുംബവുമായി അല്ലു അർജുനും പുഷ്പ മേക്കേർസിനും ഇടപെടാൻ നിയമതടസമുണ്ട്. ഇതിനാലാണ് തുക ദിൽ രാജു കൈ മാറുന്നത്.
അതേസമയം രേവതി മരിച്ച സംഭവിച്ച അല്ലു അർജുനെതിരെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. മൂന്ന് മണിക്കൂറോളം നടനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. അല്ലു അർജുനെ കേസിൽ നിന്നും രക്ഷിക്കാൻ നടന്റെ ഭാര്യ പിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. കോൺഗ്രസ് നേതാവാണ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി. തെലങ്കാനയിലെ കോൺഗ്രസ് ഇൻ ചാർജ് ദീപദാസ് മുൻഷിയുമായി ഇദ്ദേഹം സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. തെലങ്കാനയിലെ ഭരണകക്ഷികൾ ഒന്നടങ്കം അല്ലു അർജുനെതിരെ തിരിഞ്ഞിരിക്കുകയാണ്.

അപകടം നടന്ന സന്ധ്യ തിയറ്ററിൽ അല്ലു അർജുന്റെ ബൗൺസേർസ് നടത്തിയ ബലപ്രയോഗവും ചർച്ചയാകുന്നുണ്ട്. ബൗൺസർമാരിലൊരാളായ ആന്റണി അറസ്റ്റിലായിട്ടുണ്ട്. അല്ലു അർജുന്റെ ഇതുവരെയുള്ള കരിയറിലുണ്ടായ ഏറ്റവും വലിയ വിവാദമാണിത്. അതേസമയം തന്നെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് നടൻ വാദിക്കുന്നത്. എന്നാൽ വാദം എതിർത്ത് കൊണ്ട് പൊലീസ് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടു.


Click it and Unblock the Notifications











