സെറ്റിൽ വെച്ച് കയറിപിടിച്ചയാളെ തല്ലി; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും നടി; 'വിവാഹ ശേഷം ഡിസ്കോ ശാന്തിയല്ല'
സിനിമാ ലോകത്ത് മാദക നടിമാരായി പേരെടുത്ത ഒരുപിടി താരങ്ങളുണ്ട്. സിൽക് സ്മിത മുതൽ ഷക്കീല വരെ നീളുന്നു ഈ നിര. സിനിമകളിൽ ആഘോഷിക്കപ്പെടുമ്പോഴും ഇവരുടെ വ്യക്തി ജീവിതം പലപ്പോഴും ദുഃഖകരമായിരുന്നു. മുഖ്യധാരയിൽ ഇവർ അധിക്ഷേപിക്കപ്പെട്ടു. പലരുടെയും ചതിക്കും വഞ്ചനയ്ക്കും ഇരയായി. സിൽക് സ്മിതയുടെ ജീവിതം ഇന്നും ചർച്ചയാവുന്നതിന് കാരണം നടിയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളാണ്.
ഷക്കീലയ്ക്കും സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോവേണ്ടി വന്നു. ഒരു ഘട്ടത്തിൽ കുടുംബത്തിൽ നിന്നും ഇവരെ തള്ളിപ്പറഞ്ഞു. എന്നാൽ സിനിമാ ലോകത്തെ ഗ്ലാമർ ഐക്കണായി നിലനിൽക്കെയും സ്വന്തം കുടുംബ ജീവിതം കെട്ടിപ്പടുത്ത നടിയാണ് ഡിസ്കോ ശാന്തി. സിനിമകളിലെ ഐറ്റം ഡാൻസുകളിലൂടെയാണ് ഡിസ്കോ ശാന്തി പേരെടുത്തത്. ഡിസ്കോ ശാന്തിയുടെ ഡാൻസ് നമ്പറുകൾ അന്ന് തരംഗമായി. അന്തരിച്ച തെലുങ്ക് നടൻ ശ്രീഹരിയായിരുന്നു ഡിസ്കോ ശാന്തിയുടെ ഭർത്താവ്.

1996 ലാണ് ഇവർ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ഡിസ്കോ ശാന്തി കരിയർ വിട്ടു. 2013 ലാണ് ശ്രീഹരി മരിക്കുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും സിനിമാ രംഗത്തെ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഡിസ്കോ ശാന്തി. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിനോട് സംസാരിക്കുകയായിരുന്നു നടി.
വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം പഴയ ഡിസ്കോ ശാന്തിയല്ല. അതൊക്കെ ഉപേക്ഷിച്ച് വെറും ശാന്തിയായി. ഇപ്പോഴും ആരെങ്കിലും ഡിസ്കോ ശാന്തി എന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞു നോക്കില്ല. ഇപ്പോഴും ആരെങ്കിലും ഓട്ടോഗ്രാഫ് ചോദിച്ചാൽ ശാന്തിയെന്നാണ് എഴുതുക. എന്റെ ഭർത്താവ് എന്നെ വിശ്വസിച്ചു. ഞാനവരെയും വിശ്വസിച്ചു. ഇപ്പോഴും അവരെ മനസ്സിൽ വിചാരിച്ചാണ് ജീവിക്കുന്നത്. ഫോട്ടോ നോക്കി സംസാരിക്കും, ഡിസ്കോ ശാന്തി പറഞ്ഞു.
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഡിസ്കോ ശാന്തി സംസാരിച്ചു. ഒരാളോട് കുറച്ച് സമയം സംസാരിച്ചാൽ അവരെ പറ്റി ഞാൻ മനസ്സിലാക്കും. സിനിമാ രംഗത്തെക്കുറിച്ച് പലരും പറയും തെറ്റായ കാര്യങ്ങൾ ചെയ്താലാണ് അവസരങ്ങൾ ലഭിക്കുന്നതെന്ന്. അത് തെറ്റാണ്. നമ്മളാരും കണ്ടിട്ടില്ലല്ലോ. സിനിമാ രംഗത്തെക്കുറിച്ചുള്ള സംസാരമാണിത്. എല്ലാ നടിമാരും അങ്ങനെയാണ് ചെയ്യുന്നതെന്ന് പറയാൻ പറ്റില്ലെന്നും ഡിസ്കോ ശാന്തി പറഞ്ഞു.

ചിരഞ്ജീവിയുടെ ചിത്രത്തിൽ അഭിനയിക്കവെ മോശമായി പെരുമാറിയ വ്യക്തിയെ തല്ലിയ സംഭവത്തെക്കുറിച്ചും ഡിസ്കോ ശാന്തി സംസാരിച്ചു. എന്നെപ്പോലെയുള്ള ഡാൻസർമാർക്ക് ടു പീസ് ആയിരുന്നു വേഷം.
ആയിരക്കണക്കിന് ജനങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിക്കൊപ്പം മുപ്പതോളം പേരുണ്ടാവും.
ഷോട്ട് കഴിഞ്ഞയുടനെ അദ്ദേഹത്തെ കൊണ്ട് പോവും. നമ്മളുടെ കൂടെ ആറ് പേരുണ്ടാവും. മേക്കപ്പ്മാനും മറ്റുമായി. ഷോട്ട് കഴിഞ്ഞ് ഞാൻ കോട്ടിടവെ ജനങ്ങൾ പിന്നിലുണ്ട്. ഒരാൾ എന്നെ പിന്നിൽ പിടിച്ചു. താനയാളെ പിടിച്ച് വലിച്ച് തല്ലിയെന്നും ഡിസ്കോ ശാന്തി ഓർത്തു.
ജീവിതത്തിൽ പല പ്രതിസന്ധികളും ഡിസ്കോ ശാന്തിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നാല് മാസം പ്രായമുള്ള മകൾ മരിച്ചത് ഡിസ്കോ ശാന്തിയെയും ഭർത്താവിനെയും ഏറെ ബാധിച്ചിരുന്നു. അക്ഷര എന്നായിരുന്നു മകളുടെ പേര്. അക്ഷര ഫൗണ്ടേഷൻ എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവർ നടത്തി.
2013 ൽ ഹൃദയാഘാതം വന്ന് ശ്രീഹരി മരിച്ചത് ഡിസോകോ ശാന്തിയെ തളർത്തി. ഭർത്താവ് മരിച്ചത് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഓർമ്മകളിലാണ് ഇപ്പോഴും ജീവിക്കുന്നതെന്നും ഡിസ്കോ ശാന്തി അഭിമുഖത്തിൽ പറയുന്നുണ്ട്. 1997 ൽ പുറത്തിറങ്ങിയ യുദ്ധ എന്ന കന്നഡ സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications