'വിജയിച്ചുവെന്ന് പറയാറായിട്ടില്ല... ഇനിയുമുണ്ട് ഒരുപാട് ദൂരം'; പതിനാറ് കീമോയും പൂർത്തിയാക്കി നടി ഹംസനന്ദിനി!
ശരീരത്തെ ബാധിച്ച് കഴിഞ്ഞാൽ ഏറ്റവും അപകടകരമായ രോഗമാണ് കാൻസർ. സിനിമയിലെ തന്നെ നിരവധി താരങ്ങൾക്ക് കാൻസർ ബാധിച്ചിട്ടുണ്ട്. അതിൽ നിന്നും എല്ലാവരും തിരികെ ജീവിതത്തിലേക്ക് എത്തിയത് ആന്മധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. ഇപ്പോൾ മനസാന്നിധ്യം കൊണ്ട് കാൻസറുമായി പോരാടുകയാണ് തെലുങ്ക് നടി ഹംസനന്ദിനി. കാൻസറിനെ അതിജീവിക്കാനുള്ള പോരാട്ടത്തിലെ ഏറ്റവും നിർണായകമായ ഘട്ടം കഴിഞ്ഞതിന്റെ സന്തോഷം സോഷ്യൽമീഡിയ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹംസനന്ദിനി ഇപ്പോൾ. രണ്ട് മാസം മുമ്പാണ് താനും കാൻസർ ബാധിതയാണെന്ന് ഹംസനന്ദിനി വെളിപ്പെടുത്തിയത്.
സ്തനാർബുദം ബാധിച്ച് ചികിത്സയിലാണ് ഹംസനന്ദിനി. ഗ്രേഡ് ത്രീ ഇൻവേസീവ് കാർസിനോമ എന്ന രോഗാവസ്ഥയെ അതിജീവിക്കുന്നതിനുള്ള പോരാട്ടത്തെക്കുറിച്ചാണ് ഹംസനന്ദിനിയുടെ കുറിപ്പ്. രുദ്രമ ദേവി, ജയ് ലവ കുശ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഹംസനന്ദിനി. സ്തനാർബുദം ബാധിച്ച് 40-ാം വയസ്സിൽ അമ്മ മരിച്ചതായും തന്റെ അമ്മയെ ഇല്ലാതാക്കിയ ആ രോഗം ഇന്ന് തന്നെയും വേട്ടയാടുന്നു എന്നും എങ്കിലും അവസാനം വരെ ധൈര്യത്തോടെ മുന്നേറുമെന്നും താരം ആദ്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ എഴുതിയിരുന്നു.

'ജീവിതം എനിക്കായി എന്ത് കാത്തുവച്ചാലും അത് എത്ര നീതിയുക്തമല്ലെങ്കിലും ഇര എന്ന പേര് സ്വീകരിക്കാൻ ഞാൻ വിസമ്മതിക്കും. ഭയം, അശുഭാപ്തിവിശ്വാസം, നിഷേധാത്മകത എന്നിവയാൽ ഭരിക്കപ്പെടാൻ ഞാൻ അനുവദിക്കില്ല. പിന്മാറാൻ ഞാൻ തയ്യാറാവില്ല. ധൈര്യത്തോടെയും സ്നേഹത്തോടെയും ഞാൻ മുന്നോട്ട് കുതിക്കും. നാല് മാസം മുമ്പ് എന്റെ നെഞ്ചിൽ ഒരു ചെറിയ മുഴ അനുഭവപ്പെട്ടു. ആ നിമിഷം തന്നെ ഞാനറിഞ്ഞു. എന്റെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്ന്. 18 വർഷം മുമ്പ് എനിക്ക് എന്റെ അമ്മയെ ഒരു ഭയാനകമായ രോഗത്താൽ നഷ്ടപ്പെട്ടു. അതിനുശേഷം ഞാൻ അതിന്റെ ഇരുണ്ട നിഴലിൽ ജീവിച്ചു. ഞാൻ ഭയന്നിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ ഒരു മാമോഗ്രാഫി ക്ലിനിക്കിലെത്തി മുഴ പരിശോധിച്ചു. എനിക്ക് ഒരു ബയോപ്‌സി ആവശ്യമാണെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റ് ആവശ്യപ്പെട്ടു. ബയോപ്‌സി എന്റെ എല്ലാ ഭയങ്ങളും സ്ഥിരീകരിച്ചു. എനിക്ക് ഗ്രേഡ് III ഇൻവേസീവ് കാർസിനോമ (സ്തനാർബുദം) ഉണ്ടെന്ന് കണ്ടെത്തി.'

'നിരവധി സ്കാനുകൾക്കും പരിശോധനകൾക്കും ശേഷം എന്റെ ട്യൂമർ നീക്കം ചെയ്യാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് ഞാൻ ധൈര്യത്തോടെ നടന്നു. ഈ സമയത്ത് രോഗം പടർന്നിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. നേരത്തെ കണ്ടെത്താൻ കഴിഞ്ഞത് ഭാഗ്യമായി. പക്ഷെ ആ ആശ്വാസത്തിന് അൽപ്പായുസായിരുന്നു ഉണ്ടായിരുന്നത്. പാരമ്പര്യ സ്തനാർബുദം എനിക്കുണ്ടെന്ന് കണ്ടെത്തി. എന്റെ ജീവിതത്തിലുടനീളം മറ്റൊരു സ്തനാർബുദത്തിനുള്ള സാധ്യത 70 ശതമാനവും അണ്ഡാശയ അർബുദത്തിനുള്ള സാധ്യത നാൽപത്തഞ്ച് ശതമാനവും ഉണ്ടെന്ന് ഏതാണ്ട് ഉറപ്പുനൽകുന്ന ഒരു ജനിതകമാറ്റം എനിക്കുണ്ടെന്നാണ് ഇതിനർത്ഥം. ജയം ഉറപ്പിക്കുന്നതിന് മുമ്പ് ഞാൻ വിധേയമാകേണ്ട വിപുലമായ ചില പ്രതിരോധ ശസ്ത്രക്രിയകളാണ് അപകടസാധ്യത ലഘൂകരിക്കാനുള്ള ഏക മാർഗം' ഹംസനന്ദിനി കുറിച്ചു.
Recommended Video

ഇപ്പോൾ പതിനാറ് കീമോകളും ഹംസനന്ദിനി പൂർത്തിയാക്കിയിരിക്കുകയാണ്. അതിന്റെ സന്തോഷം പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹംസനന്ദിനി. ഒപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളു നടി പങ്കുവെച്ചിട്ടുണ്ട്. 'അങ്ങനെ ഞാൻ 16 കീമോകൾ പൂർത്തിയാക്കി. ഞാനിപ്പോൾ ഔദ്യോഗികമായി കീമോ സർവൈവറാണ്. പക്ഷേ തീർന്നിട്ടില്ല. ഞാൻ ഇതുവരെ വിജയിച്ചിട്ടില്ല. അടുത്ത യുദ്ധത്തിന് തയ്യാറെടുക്കേണ്ട സമയമാണിത്... ശസ്ത്രക്രിയകൾക്കുള്ള സമയമാണിത്' ഹംസന്ദിനി കുറിച്ചു. ഒരു കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഹംസനന്ദിനി ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പടുന്നത്.


Click it and Unblock the Notifications











