പൊക്കിൾക്കൊടി കുരുങ്ങി, മകന് ശ്വാസം കിട്ടുന്നില്ലായിരുന്നു; ഏഴാം മാസം പ്രസവം; തുറന്ന് പറഞ്ഞ് നമ്രത
തെലുങ്ക് സിനിമയിലെ സൂപ്പർതാരമാണ് മഹേഷ് ബാബു. അടുത്തിടെ അന്തരിച്ച നടൻ കൃഷ്ണയുടെ മകൻ മഹേഷ് ബാബു വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമാ രംഗത്തെ സൂപ്പർ സ്റ്റാറായി. അതേസമയം അല്ലു അർജുൻ, രാം ചരൺ, പ്രഭാസ് തുടങ്ങിയ തെലുങ്ക് താരങ്ങളെ പോലെ ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കും പുറത്തും വലിയ ആരാധക വൃന്ദം മഹേഷ് ബാബുവിനില്ല.
തെലുങ്ക് സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ ഹിറ്റാവുമ്പോഴും മഹേഷ് ബാബുവിന് അത്തരത്തിലൊരു ഹിറ്റ് അടുത്ത കാലത്തൊന്നും അവകാശപ്പെടാനില്ല.

നടിയും മോഡലുമായിരുന്ന നമ്രത ശിരോദ്ക്കറിനെയാണ് മഹേഷ് ബാബു വിവാഹം കഴിച്ചത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും നമ്രത പൂർണമായും മാറി നിന്നും. നിലവിൽ സിനിമാ പ്രൊഡക്ഷൻ മേഖലയിൽ നമ്രതയുടെ സാന്നിധ്യമുണ്ട്. ഗൗതം ഗട്ടമാനേനി, സിതാര ഗട്ടമാനേനി എന്നീ രണ്ട് മക്കളാണ് മഹേഷ് ബാബുവിനും നമ്രതയ്ക്കുള്ളത്.
ഇപ്പോഴിതാ മകൻ ഗൗതം പിറന്ന സമയത്തുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമ്രത. മാധ്യമ പ്രവർത്തക പ്രേമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നമ്രത.

അത് ഞങ്ങളുടെ ജീവിതത്തിലെ ഭയാനകമായ സമയമായിരുന്നു. ഏഴാം മാസത്തിൽ ഞാൻ ചെക്കപ്പിന് പോയതായിരുന്നു. ഗൗതമിന്റെ പൊക്കിൾക്കൊടി കഴുത്തിന് ചുറ്റിയിരുന്നതിനാൽ ശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ക്ഷമിക്കണം, പൊക്കിൾക്കൊടി നീങ്ങുന്നില്ല, കുഞ്ഞിനെ എടുക്കണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് മഹേഷിന് ഷൂട്ടിംഗ് ഫിലിം സിറ്റിയിലായിരുന്നു.
എന്റെ അച്ഛനമ്മമാർ ബോംബെയിൽ നിന്ന് ഉടനെയെത്തി. ആറ് മണിക്കാണ് ഞാൻ ആശുപത്രിയിൽ എത്തിയത്. 10 മണിക്ക് കുഞ്ഞിനെ പുറത്തെടുക്കുമെന്ന് പറഞ്ഞു. ഗൗതം ജനിച്ചപ്പോൾ അവൻ 1.6 കിലോ തൂക്കം മാത്രമായിരുന്നു. വളരെ ചെറുതായിരുന്നു. എന്റെ കൈവെള്ളയിൽ ഒതുങ്ങുമായിരുന്നു.

'മഹേഷുമായി ഡോക്ടർമാർ സംസാരിച്ചു. രക്ഷപ്പെടുത്താൻ പറ്റുമെന്ന് ഉറപ്പില്ല, പക്ഷെ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. 17 വർഷം മുമ്പ് ടെക്നോളജി ഇന്നത്തേക്കാൾ കുറവായിരുന്നു. ഡോക്ടർമാരും നഴ്സുമാരും നന്നായി ശ്രമിച്ചു'
'ഗൗതം ഇന്ന് ജീവിച്ചിരിക്കുന്നത് അവർ കാരണമാണ്. മൂന്ന് മാസത്തോളം അവനെ ഇൻക്യുബേറ്ററിൽ വെച്ചു. വീട്ടിലേക്ക് കൊണ്ടു വന്നു. എല്ലാ ദിവസവും അവന് 40 ഗ്രാം പാൽ കൊടുക്കണമായിരുന്നു'

'ഒരു ദിവസം പത്ത് ഗ്രാം തൂക്കം വെക്കണമായിരുന്നു. ഇല്ലെങ്കിൽ വീണ്ടും അപകടത്തിലാവും. നാളെ എണീക്കുമ്പോൾ അവന് 10 ഗ്രാം തൂക്കം വെക്കണേയെന്ന് എല്ലാ ദിവസവും രാത്രി പ്രാർത്ഥിക്കുകയായിരുന്നു. ഇന്നവൻ ഒരു ബീസ്റ്റായി. എല്ലാ കുടുംബത്തിനും ഒരു കഥ പറയാനുണ്ടാവും ഇതാണ് ഞങ്ങളുടേത്'
കുട്ടികൾക്കായി മഹേഷ് ബാബു ഫൗണ്ടേഷൻ എന്ന ചാരിറ്റി സ്ഥാപനം തുടങ്ങിയതിനെക്കുറിച്ചും നമ്രത സംസാരിച്ചു. മുമ്പും സഹായങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ അതൊരു സ്ഥാപനമായി.

2000 ത്തോളം കുട്ടികളെ ഇത്തരത്തിൽ സഹായിച്ചു. വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി. അവർക്കായി സ്കൂൾ പണിതിട്ടുണ്ടെന്നും നമ്രത ചൂണ്ടിക്കാട്ടി. 2005 ലാണ് നമ്രതയും മഹേഷ് ബാബുവും വിവാഹം കഴിക്കുന്നത്.
വിവാഹത്തിന് ശേഷം അഭിനയം നിർത്തിയതിനെക്കുറിച്ച് നമ്രത സംസാരിച്ചിരുന്നു. ജോലിക്ക് പോവാത്ത ഭാര്യയെയായിരുന്നു മഹേഷിന് ആവശ്യം. സിനിമകളിൽ അഭിനയിക്കുന്നെങ്കിലും അക്കാലത്ത് കരിയർ താനും അത്ര ഗൗരവത്തിലെടുത്തില്ലെന്നും നമ്രത പറഞ്ഞു.


Click it and Unblock the Notifications