'പണവും സ്വകാര്യതയുമെല്ലാം അപഹരിക്കപ്പെട്ടു പക്ഷെ ഞാൻ തളർന്നില്ല'; വൈറലായി സാമന്ത പങ്കുവെച്ച വാക്കുകൾ!
സോഷ്യൽമീഡിയയിൽ വളരെ അധികം ആക്ടീവായിട്ടുള്ള സെലിബ്രിറ്റിയാണ് നടി സാമന്ത റൂത്ത് പ്രഭു. വിവാഹമോചനത്തിൽ നിന്നും കരകയറാൻ യാത്രകളും സിനിമാ ചിത്രീകരണങ്ങളുമെല്ലാമായി തിരക്കിലാണ് താരം. സ്വയം പ്രചോദനമാകുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്താണ് സാമന്ത സെലിബ്രിറ്റി ജീവിതം കൊണ്ടുപോകുന്നത്. സമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന തരത്തിലടക്കമുള്ള മഹാന്മാരുടെ വാക്കുകളും മറ്റും സോഷ്യൽമീഡിയയിൽ സാമന്ത പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ സാമന്ത പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് താരത്തിന്റെ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
സിനിമ, ടെലിവിഷൻ, സംഗീത രംഗങ്ങളിൽ വിജയം കൈവരിച്ച ഒരു അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാന രചയിതാവുമെല്ലാമായ വില്ലാർഡ് കാരോൾ വിൽ സ്മിത്ത് എന്ന വിൽ സ്മിത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ചില വരികളാണ് സാമന്ത ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സാമന്തയുടെ ഇപ്പോഴത്തെ ജീവിതത്തോട് ഏറെ സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് വിൽ സ്മിത്തിന്റെ പുസ്തകത്തിൽ നിന്നും എടുത്ത് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. വിൽ സ്മിത്തിന്റെ വരികളിലൂടെ സാമന്ത തന്റെ ജീവിതത്തിലെ അവസ്ഥയെ കുറിച്ച് പറയാതെ പറയുകയാണോ എന്നാണ് ഇപ്പോൾ ആരാധകരും ചിന്തിക്കുന്നത്.

വിൽ സ്മിത്തിന്റെ വിൽ എന്ന പുസ്തകം വായിച്ച് തീർന്നപ്പോഴുള്ള അനുഭവവും സാമന്ത പങ്കുവെച്ചിരുന്നു. മനോഹരവും ആകർഷകവുമാണ് വിൽ സ്മിത്തിന്റെ വിൽ എന്ന ബുക്ക് എന്നാണ് സാമന്ത കുറിച്ചത്. പുസ്തകത്തിൽ നിന്നും സാമന്ത സ്റ്റോറിയാക്കിയ വരികളുടെ അർത്ഥം ഇങ്ങനെയായിരുന്നു. 'കഴിഞ്ഞ മുപ്പത് വർഷമായി നിങ്ങൾ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി. എങ്കിലും എല്ലാ ദിവസവും ഞാൻ എഴുന്നേറ്റു. വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും തോറ്റ ഭാഗത്തേക്കല്ല... ജയിക്കാനുള്ള ഭാഗത്തേക്ക് ഞാൻ നോക്കി. ഒപ്പം തളർന്ന് കിടക്കില്ല... എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു'വിൽ സ്മിത്ത് ബുക്കിലെഴുതിയ ഈ വരികളാണ് സാമന്ത പങ്കുവെച്ചത്.

'കഠിനാധ്വാനം ചെയ്യുക... നിങ്ങളുടെ തിരിച്ചടികളിൽ നിന്ന് പഠിക്കുക... സ്വയം പ്രതിഫലിപ്പിക്കുക... സ്വയം പുനർനിർമ്മിക്കുക... ഒരിക്കലും ഉപേക്ഷിച്ച് പോകരുത്' പുസ്തകത്തെ അഭിനന്ദിച്ച് ആരാധകരെ പ്രചോദിപ്പിക്കാൻ സാമന്ത സോഷ്യൽമീഡിയയിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു നാല് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് സാമന്തയും നാഗചൈതന്യയും പിരിഞ്ഞത്. അന്ന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന വ്യക്തി സാമന്തയായിരുന്നു.സാമന്ത അബോർഷൻ ചെയ്തുവെന്ന തരത്തിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു. നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു സാമന്ത. ഇപ്പോൾ നെഗറ്റീവ് കമന്റുകളോട് മുഖം തിരിച്ച് നടന്ന് മുന്നിലുള്ള ജീവിതം ഇഷ്ടമുള്ളതെല്ലാം ചെയ്ത് ആസ്വദിക്കുകയാണ് സാമന്ത.
Recommended Video

പുഷ്പയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സാമന്തയുടെ ചിത്രം. കാത്ത് വാക്കിലെ രണ്ട് കാതൽ അടക്കം നിരവധി സിനിമകൾ സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. കഴിഞ്ഞ ദിവസം സാമന്തയുടെ ശാകുന്തളത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്. ശകുന്തളയായി കിടിലൻ മേക്കോവറിലുള്ള സമാന്തയെ പോസ്റ്ററിൽ കാണാം. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. രുദ്രമാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദിൽ രാജുവും ചേർന്നാണ് നിർമിക്കുന്നത്. അല്ലു അർജുൻറെ മകൾ അർഹയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അർഹയുടെ ആദ്യ ചിത്രം കൂടിയാണിത്.


Click it and Unblock the Notifications