യുവതി മരിച്ചെന്ന് അറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കണ്ടു; തെളിവ് പുറത്ത് വിട്ട് പൊലീസ്, നടന് കുരുക്ക്
പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് കുരുക്കായി പൊലീസ് പുറത്ത് വിട്ട തെളിവുകൾ. യുവതി മരിച്ചെന്ന് അറിഞ്ഞ ശേഷവും അല്ലു അർജുൻ സംഭവം നടന്ന സന്ധ്യ. തിയറ്ററിലിരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. നടൻ തിയറ്ററിന് പുറത്തേക്ക് പോകവെ ആളുകളെ നടൻ അഭിവാദ്യം ചെയ്യുന്നുമുണ്ട്. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം അല്ലു അർജുൻ പത്രസമ്മേളനത്തിൽ നടത്തിയ വാദങ്ങൾ ഇല്ലാതാക്കുന്നതാണ് പുതിയ തെളിവുകൾ.
തെലങ്കാന ഡിജിപി ജിതേന്ദർ നടനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അല്ലു അർജുൻ സ്ക്രീനിൽ ഹീറോ ആയിരിക്കും. പക്ഷെ ഉത്തരവാദിത്വത്തോടെ പെരുമാറണം. പൗരൻമാരുടെ സുരക്ഷയാണ് പ്രധാനമെന്നും ഡിജിപി പറഞ്ഞു. അല്ലു അർജുനെ വെട്ടിലാക്കുന്നതാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങൾ. നടന്റെ ബൗൺസേർസ് ആവേശഭരിതരായ ആരാധകരെ ശക്തമായി തള്ളി മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.

തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തി ചാർജ് നടത്തുകയുമുണ്ടായി. തിയറ്ററിനുള്ളിലേക്ക് കടന്നപ്പോൾ ഡോർ അടയ്ക്കാൻ അല്ലു അർജുൻ സ്റ്റാഫിനോട് ആവശ്യപ്പെട്ടെന്ന് ആരോപണമുണ്ട്. ഡോർ അടച്ചതോടെയാണ് സാഹചര്യം ഗുരുതരമായത്. തിയറ്ററിനുള്ളിലെ തിക്കും തിരക്കിലും രേവതി എന്ന സ്ത്രീ മരണപ്പെട്ടു. ഇവരുടെ മകന് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തെക്കുറിച്ച് എസിപി എൽ രമേശ് കുമാറും അല്ലു അർജുനെതിരെ ആരോപണം ഉന്നയിച്ചു. രേവതിയുടെ മരണത്തെക്കുറിച്ച് അല്ലു അർജുന്റെ മാനേജർ സന്തോഷിനെ അറിയിച്ചിരുന്നു. എന്നാൽ മാനേജർ ഇത് നടനെ അറിയിച്ചില്ല. ഒടുവിൽ നേരിട്ട് അല്ലു അർജുനോട് വിവരം പറഞ്ഞു. ഇവിടെ നിന്നും പെട്ടെന്ന് പോകാനും പറഞ്ഞതാണ്. എന്നാൽ സിനിമ തീർന്നിട്ട് പോകാമെന്ന് നടൻ പറഞ്ഞു. ഒടുവിൽ ഡിസിപി ഇടപെട്ടപ്പോഴാണ് നടൻ പോകാൻ തയ്യാറായതെന്ന് എൽ രമേശ് കുമാർ പറഞ്ഞു. അല്ലു അർജുനൊപ്പം ഭാര്യ സ്നേഹ റെഡ്ഡിയും നടി രശ്മിക മന്ദാനയും തിയറ്ററിലുണ്ടായിരുന്നു.


Click it and Unblock the Notifications











