അശ്ലീല വീഡിയോ നിര്‍മ്മിച്ച് കുടുങ്ങി! അന്നത്തെ സൂപ്പര്‍താരം പിന്നീട് വില്ലനായി മാറിയ നടന്‍ സുമന്റെ ജീവിതകഥ
എണ്‍പതുകള്‍ക്ക് ശേഷമുള്ള തമിഴ്, തെലുങ്ക് സിനിമകളിലെ ഏറ്റവും വലിയ അഭിനേതാക്കളെക്കുറിച്ച് പറയുകയാണെങ്കില്‍, രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ് തുടങ്ങി നിരവധി പേരുണ്ടാവും. നാല് പതിറ്റാണ്ടായി ഇതേ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് സിനിമാ ഇന്‍ഡസ്ട്രി ഭരിച്ചു കൊണ്ടിരിക്കുന്നതും.
എന്നാല്‍ ഒരു കാലത്ത്, ഇവരെക്കാള്‍ വിജയിക്കുകയും മികച്ച പ്രതിഫലം വാങ്ങുകയും ചെയ്‌തൊരു നായകന്‍ കൂടി ഉണ്ടായിരുന്നു. ഒരു വിവാദം കൊണ്ട് എല്ലാം ഇല്ലാതാക്കിയ ആ നടനാണ് സുമന്‍ തല്‍വാര്‍. ഒരുകാലത്ത് ടോളിവുഡിലെ മുന്‍നിര നായകനായിരുന്ന സുമന്‍ വിവാദങ്ങളില്‍ കുടുങ്ങുന്നതിന് മുന്‍പ് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.

താരത്തിന്റെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്നാണ് സിതാര. ഈ ചിത്രം പുറത്തിറങ്ങി 40 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ അവസരത്തില്‍ സംവിധായകന്‍ വംശി ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ചിത്രത്തിന്റെ പിന്നണിയില്‍ നടന്ന അധികമാര്‍ക്കും അറിയാത്ത കഥകളാണ് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പിന്നാലെ സുമനെ പറ്റിയുള്ള കഥകളും പ്രചരിച്ച് തുടങ്ങി. തമിഴിലൂടെയാണ് നടന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് തെലുങ്കിലടക്കം ആക്ഷനും റൊമാന്റികുമായിട്ടുള്ള ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 1993 ല്‍ ബാവ ബാവമരിദി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുമന് ലഭിച്ചിരുന്നു. അങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സൂപ്പര്‍താരമായി നില്‍ക്കുന്നതിനിടയിലാണ് നടനെതിരെ കേസ് വരുന്നത്.
1988 ല്‍ സുമന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. പിന്നാലെ വീട്ടില്‍ നിന്നും അശ്ലീല വീഡിയോകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിലൂടെ നടന്‍ കേസില്‍ കുടുങ്ങി. പിന്നാലെ മൂന്ന് യുവതികള്‍ സുമനെതിരെ ബലാത്സംഗം ആരോപണവുമായി രംഗത്ത് വന്നു. തങ്ങളുടെ സമ്മതമില്ലാതെ ലൈംഗികമായി പ്രവര്‍ത്തിക്കുന്നത് ചിത്രീകരിച്ചുവെന്നും അതിലൂടെ നടന്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്നുമായിരുന്നു നടനെതിരെയുള്ള യുവതികളുടെ ആരോപണം.

ഈ കേസില്‍ ദീര്‍ഘകാലം നടന് ജയിലില്‍ കിടക്കേണ്ടതായിട്ടും വന്നിരുന്നു. പിന്നീട് പുറത്തിറങ്ങിയ സുമന്റെ സിനിമാ ജീവിതം തകര്‍ന്നെന്ന് പറയാം. പല പ്രമുഖരായ നിര്‍മാതാക്കളും നടനൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച് തുടങ്ങി. അങ്ങനെ ഇന്‍ഡസ്ട്രിയില്‍ അദ്ദേഹം പരിഹാസനായി മാറി. 2008 ല്‍ ഒരു അഭിമുഖത്തില്‍ തന്റെ ജയില്‍ ജീവിതത്തെ കുറിച്ച് നടന്‍ പറഞ്ഞിരുന്നു.
ജയിലില്‍ വച്ച് താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നായിരുന്നു നടന്‍ വെളിപ്പെടുത്തിയത്. അങ്ങനെ കേസും ബഹളവുമൊക്കെയായി തൊണ്ണൂറുകളിലെ താരത്തിന്റെ ജീവിതം ശോഭ മങ്ങിയെങ്കിലും അതില്‍ നിന്നും നടന്‍ തിരിച്ച് വരവ് നടത്തി. 2000 ത്തില്‍ സുമന്‍ സിനിമയിലേക്ക് തിരിച്ചെത്തി. ആദ്യം സപ്പോര്‍ട്ടിംഗ് റോളുകളില്‍ പ്രത്യക്ഷപ്പെട്ട നടന്‍ പിന്നീട് വില്ലനായി.
2007-ല്‍ രജനികാന്ത് നായകനായി അഭിനയിച്ച ശിവാജി ദി ബോസ് എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ജനപ്രീതി നേടി. ഇത് സുമന്റെ കരിയറില്‍ രണ്ടാമതൊരു ബ്രേക്കിന് കാരണമായി. പിന്നീട് കുരുവി (2008), സാഗര്‍ എലിയാസ് ജാക്കി (2009) തുടങ്ങിയ ഹിറ്റുകളില്‍ വില്ലനായി.
വാരിസു പോലുള്ള സമീപകാല ഹിറ്റുകള്‍ ഉള്‍പ്പെടെ, വര്‍ഷങ്ങളായി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ വില്ലനായി തിളങ്ങി നില്‍ക്കുകയാണ് താരം. 2015 ല്‍ അക്ഷയ് കുമാറിന്റെ ഗബ്ബര്‍ ഈസ് ബാക്ക് എന്ന ചിത്രത്തിലൂടെ സുമൻ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.


Click it and Unblock the Notifications