'എപ്പോഴും അവളാണ് പ്രണയം, വേദനിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും'; നല്ലപാതിയെ കുറിച്ച് അല്ലു അർജുൻ
തെലുങ്ക് സിനിമകളിലെ നായകനാണ്. മലയാളിയല്ല. പക്ഷേ മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച സ്റ്റൈലിഷ് സ്റ്റാറാണ് അല്ലു അർജുൻ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മലയാളികൾ ദത്തെടുത്ത സ്റ്റൈലിഷ് സ്റ്റാർ എന്നും പറയാം. കാരണം മലയാളം മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരിച്ചുകുറിച്ച സിനിമകളായിരുന്നു അല്ലു അർജുൻറെ ഹാപ്പിയും ഹീറോയും ബണ്ണിയുമൊക്കെ. അല്ലു അർജുനും ജയറാമും ഒന്നിച്ച അല വൈകുണ്ഠപുരംലോ എന്ന തെലുങ്ക് ചിത്രവും അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരിൽ മൊഴിമാറ്റിയെത്തി മലയാളത്തിൽ വലിയ വിജയം നേടിയിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ സിനിമ പുഷ്പയും വലിയ വിജയമാണ് കേരളത്തിൽ ഇപ്പോൾ.
1983 ഏപ്രിൽ 8ന് ചെന്നൈയിലായിരുന്നു അല്ലുവിൻറെ ജനനം. തെലുങ്ക് നിർമ്മാതാവായ അല്ലു അരവിന്ദിന്റേയും ഗീതയുടെയും മകനാണ് താരം. മുത്തച്ഛൻ അല്ലു രാമലിംഗയ്യ തെലുങ്കിൽ ഏറെ ജനപ്രിയനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവൻ കല്യാണും തെലുങ്കിലെ സൂപ്പർസ്റ്റാറുകളും. അങ്ങനെ അല്ലു അർജുനും സിനിമയിലേക്കെത്തി. അല്ലു അർജുൻ നായകനായ ആദ്യ ചലച്ചിത്രം 2003ൽ കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രിയായിരുന്നു. ചിത്രം ശരാശരി വിജയം നേടി. അല്ലുവിൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് 2004ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രമായിരുന്നു. ആര്യ എന്ന ചിത്രം മൊഴിമാറ്റി കേരളത്തിലുമെത്തി. മലയാളത്തിൽ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഈ ചിത്രം കേരളത്തിൽ അദ്ദേഹത്തിന് നിരവധി ആരാധകരെ ഉണ്ടാക്കുകയുണ്ടായി.

കേരളത്തിൽ അല്ലുവിന് ഫാൻസ് ഗ്രൂപ്പുകളുണ്ടായി. 2007ൽ ഹാപ്പി, ഹീറോ, ബണ്ണി എന്നീ ചിത്രങ്ങൾ മൊഴിമാറ്റിയെത്തി. പിന്നീട് കൃഷ്ണ, സിംഹക്കുട്ടി, ആര്യ 2, വരൻ, കില്ലാടി, ബദ്രിനാഥ് തുടങ്ങി നിരവധി മൊഴിമാറ്റ സിനിമകൾ കേരളത്തിൽ വിജയം നേടി. ചിത്രങ്ങളിലെ ഗാനങ്ങളും മലയാളക്കര ഏറ്റെടുക്കുകയുണ്ടായി. 2011 മാർച്ച് 6ന് താരം സ്നേഹ റെഡ്ഡിയെ വിവാഹം ചെയ്തു. അയാൻ, അർഹ എന്നിങ്ങനെ രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്. ഇപ്പോൾ സിനിമ വിശേഷങ്ങളും കേരളത്തോടുള്ള സ്നേഹവും വനിതയ്ക്ക് നൽകിയ അഭിമുഖ്തതിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് അല്ലു അർജുൻ ഇപ്പോൾ. 'ചുറ്റുമുള്ള ആളുകളാണ് എപ്പോഴും പോസിറ്റീവ് ആയി നിർത്തുന്നത്. അവർ തരുന്ന ഊർജമാണ് ഡാൻസിലും ഫൈറ്റിലും എല്ലാം കാണുന്നത്. അത് പ്രേക്ഷകരിലും ചലനങ്ങളുണ്ടാക്കുന്നെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നും. വലിയ കാൻവാസിൽ ഒരുങ്ങിയ സിനിമയാണ് പുഷ്പ. ഫഹദും ഞാനും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. ഫഹദിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. നടനായി മാത്രമല്ല വ്യക്തി എന്ന നിലയിലും ഫഹദ് എന്നെ അത്ഭുതപ്പെടുത്തി.'

'പുഷ്പയിൽ അഭിനയിച്ചപ്പോഴും ഫഹദ് പതിവ് തെറ്റിച്ചില്ല. മനസിൽ തട്ടുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഫഹദിന്റെ അഭിനയ ജീവിതത്തിൽ ഭൻവർ സിങ് ഷെഖാവത്ത് ഓർത്തിരിക്കുന്ന കഥാപാത്രമായി മാറും എന്നുറപ്പാണ്. വ്യത്യസ്തമായ ചില കാര്യങ്ങൾ ഭൻവർ സിങിന് വേണ്ടി ഫഹദ് ചെയ്തിട്ടുണ്ട്. അത്രയും ഗംഭീരം. ലൈറ്റ് ബോയ് മുതൽ താരങ്ങൾ വരെ ഈ സിനിമയ്ക്കുവേണ്ടി അവരുടെ കരിയർ ബെസ്റ്റ് ആണ് ചെയ്തിരിക്കുന്നത്. അത് സിനിമയിൽ ഉറപ്പായും കാണാം. സിനിമയിറങ്ങും മുമ്പ് തന്നെ ശ്രീവല്ലി പോലുള്ള പാട്ടുകൾ ഹിറ്റായിക്കഴിഞ്ഞു. ആരാധകർക്ക് ഞാൻ എന്നും അല്ലു തന്നെയാണ്. അവരുടെ സ്നേഹമാണ് ഓരോ സിനിമയും ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നത്. എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ അവരാണ്. ചിലർ എന്റെ പേര് ടാറ്റൂ കുത്തിയിട്ടുപോലുമുണ്ട്. കേരളത്തിലും നിരവധി ഫാൻസ് ഉണ്ട്.'
Recommended Video

'ഞാനൊരു മലയാള നടനല്ല. എന്നിട്ടും വർഷങ്ങളായി തുടരുന്ന ഈ സ്നേഹം എനിക്ക് കിട്ടുന്ന വലിയ അംഗീകാരം തന്നെയാണ്. ആർമി എന്നാണ് അവരെ ഞാൻ വിളിക്കുന്നത്. ഹൃദയമിടിപ്പുപോലെ എനിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ. ആർമിയാണെന്ന് പറയുന്നത് വെറുെതയല്ല. ഒരുപാട് സാമൂഹിക പ്രവർത്തനങ്ങൾ അവർ ചെയ്യാറുണ്ട്. ഈ കോവിഡ് കാലത്ത് ആഹാരവും വീട്ടുസാധനങ്ങളും അർഹരായവരെ കണ്ടെത്തി വിതരണം നടത്തിയിരുന്നു. ഇത്രയും ദൂരെയുള്ള എന്റെ പേരിൽ ഇങ്ങനെ സേവനം ചെയ്യുന്നവരെ അല്ലു ആർമി എന്നു തന്നെയല്ലേ വിളിക്കേണ്ടത്. പലരും ചോദിക്കും സിനിമയിൽ ഇത്ര റൊമാന്റിക് ആയ ആൾ വീട്ടിൽ എങ്ങനെയാണെന്ന്. ജീവിതത്തിലും ഞാൻ റൊമാന്റിക് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും സ്നേഹയ്ക്കാണ്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഒരുപാർട്ടിക്കിടയിൽ കണ്ട പരിചയം പിന്നെ പ്രണയമായി. ആ കാലമൊക്കെ ആലോചിക്കുമ്പോൾ രസമുണ്ട്. വീട്ടിൽ എന്റെ ഏറ്റവും വലിയ ക്രിട്ടിക് സ്നേഹയാണ്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സത്യസന്ധമായിരിക്കും. നന്നായി വിമർശിക്കും. വിമർശനം എനിക്ക് വേദനിക്കാതെ എങ്ങനെ പറയണമെന്ന് സ്നേഹയ്ക്കറിയാം' അല്ലു അർജുൻ പറയുന്നു.


Click it and Unblock the Notifications











