'അമ്മയില്ലാതെ ഒറ്റയ്ക്ക് വരാനൊക്കെ ആവശ്യപ്പെടും, അക്കാലത്തൊന്നും മൊബൈൽ പോലുമില്ലായിരുന്നു'; നടി അമാനി!
കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മീടുവിനെ കുറിച്ചും നിരവധി നടിമാര്‍ വളരെ ധൈര്യത്തോടെ ഇപ്പോള്‍ സംസാരിക്കാറുണ്ട്. ചിലര്‍ തുറന്ന് പറച്ചിലുകള്‍ക്കൊപ്പം കാസ്റ്റിങ് കൗച്ചിനെതിരെ ധീരമായ നിലപാട് എടുക്കാറുമുണ്ട്. അറിയപ്പെടുന്ന ഒരു നടി ആകുന്നതുവരെ പല പുതുമുഖങ്ങള്‍ക്കും പല തരത്തിലുളള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നുണ്ടെന്നും മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും നടി ഹണി റോസ് പറഞ്ഞിട്ടുണ്ട്.
നമ്മുടെ വ്യക്തിത്വത്തില്‍ തന്നെ ഉറച്ച് നിന്നാല്‍ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി പറഞ്ഞിരുന്നു. മലയാളത്തിൽ നിന്നും അടുത്തിടെ നിരവധി സ്ത്രീകൾക്ക് കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റ് ഭാഷകളിലുള്ള നടിമാരും ഇപ്പോൾ തുറന്ന് പറച്ചിലുകൾ നടത്താറുണ്ട്. അത്തരത്തിൽ തെലുങ്ക് നടി അമാനി തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെച്ചത് വൈറലാവുകയാണ്.

അമ്മയില്ലാതെ ഒറ്റയ്ക്ക് വരാനൊക്കെ പലരും ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് അമാനി പറയുന്നത്. കരിയറിന്റെ തുടക്കത്തിലാണ് കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ അമാനിക്കുണ്ടായത്. ഓഡിഷനുകൾക്കായി സ്ഥാപനങ്ങളിൽ നിരന്തരം അമാനി പോകാറുണ്ടായിരുന്നു. ചില കമ്പനികൾ അമാനിയെ തിരഞ്ഞെടുത്തു. ചില അസോസിയേഷനുകൾ നടിയെ നിരസിച്ചു.
പിന്നീടാണ് താൻ മനസിലാക്കിയതെന്നും അമാനി പറയുന്നു. 'ഒരിക്കൽ ഒരു പ്രൊഡക്ഷൻ യൂണിറ്റ് എന്നെ വിളിച്ച് സംവിധായകൻ എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ അവർ ഒരു മേക്കപ്പ് ടെസ്റ്റ് ഉണ്ടെന്നാണ് പറഞ്ഞത്. അമ്മയെ കൂട്ടിക്കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ അവർ എന്നോട് ഒറ്റയ്ക്ക് വന്ന് സംവിധായകനെ കാണാൻ ആവശ്യപ്പെട്ടു.'
'അതിനായി അവർ എന്നെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അമ്മയ്ക്കൊപ്പം മാത്രമെ വരാൻ സാധിക്കൂവെന്ന തീരുമാനത്തിൽ ഞാൻ ഉറച്ച് നിന്നു. എന്റെ കർക്കശമായ മനോഭാവത്തിന്റെ ഫലമായി അത് അടക്കം നിരവധി അവസരങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. അമ്മയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞപ്പോൾ സംവിധായകർ ഉടൻ തന്നെ എന്നെ ആ സിനിമയിൽ വേണ്ടെന്ന് വെച്ചു. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് അവസരം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.'
'അതിനാൽ സിനിമയിൽ അരങ്ങേറാൻ രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. ഇൻഡസ്ട്രിയിൽ കാസ്റ്റിങ് കൗച്ചുണ്ട്. പക്ഷെ നമ്മുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ജാഗ്രത പാലിക്കണം. ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സ്വിമ്മിങ് പൂൾ രംഗമുണ്ടായിരുന്നു.'

'ശരീരത്തിൽ പോറലുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അതിനുവേണ്ടി വസ്ത്രം അഴിക്കാനും അവർ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് സംശയം തോന്നി. ഇത്തരം സീൻ ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. അതുപോലെ വേറെയും നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.'
'അക്കാലത്ത് ഒരു മൊബൈൽ ഫോൺ കയ്യിൽ ഇല്ലായിരുന്നുവെന്നും', അമാനി പറയുന്നു. ജമ്പലക്കടി പമ്പ, മിസ്റ്റർ പെല്ലം, ശുഭലഗ്നം എന്നിവയാണ് അമാനിയുടെ മികച്ച പ്രകടനങ്ങളുണ്ടായിരുന്ന ചില സിനിമകൾ. ഇപ്പോൾ താരം കൂടുതലായും ക്യാരക്ടർ റോളുകളാണ് ചെയ്യുന്നത്.


Click it and Unblock the Notifications