വിജയ് ദേവരകൊണ്ട മുംബൈയിൽ തന്നെ?; എതിർപ്പറയിച്ച് ആന്ധ്രയിലെ ആരാധകർ
തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് സിനിമയായ ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 25 ന് റിലീസ് ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സംസാര പരിമിതിയുള്ള ബോക്സിംഗ് താരമായാണ് ചിത്രത്തിൽ വിജയ് ദേവരകൊണ്ട എത്തുന്നത്.
അനന്യ പാണ്ഡെ, റോണിത് റോയ്, മൈക് ടൈസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയ്ക്കാൻ വൻ പ്രൊമോഷനുകളാണ് നടന്ന് വരുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ, സോങ് റിലീസുകൾ വൻ ആഘോഷത്തോടെയായിരുന്നു നടന്നത്.
ഇപ്പോഴിതാ ലൈഗറിന്റെ പ്രൊമോഷൻ പരിപാടികളിൽ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ വിജയ് ദേവരെകാണ്ട ആരാധകർ. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെത്തുന്ന ലൈഗറിന്റെ പ്രമോഷൻ പരിപാടികൾ പ്രധാനമായും മുംബൈയിൽ വെച്ച് നടത്താനാണ് നിർമാതാക്കളുടെ തീരുമാനം. ഇതാണ് വിജയ് ദേവരെകാണ്ട ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

തെലുങ്ക് നടൻ എന്ന നിലയിൽ വിജയുടെ സിനിമയ്ക്ക് ഹൈദരാബാദിൽ കൂടുതൽ പ്രൊമോഷൻ പരിപാടികൾ വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയതായി തെലുങ്ക് മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്. ബോളിവുഡിൽ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ വലിയ ആരാധകവൃന്ദമാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. ഹിറ്റ് ടോക് ഷോയായ കോഫി വിത്ത് കരണിലുൾപ്പെടെ നടൻ അതിഥിയായെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തെലുങ്കിൽ ആരാധകർ അതൃപ്തി അറിയിക്കുന്നത്.
തെലുങ്കിൽ ഖുശി എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ സമാന്ത ആണ് നായികയായെത്തുന്നത്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആന്ധ്രപ്രദേശിലും തെലങ്കാനയിലും വൻ ജനപ്രീതി നേടിയത്. ഗീതാ ഗോവിന്ദം, ഡിയർ കംറേഡ‍് തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചു. തെലുങ്കിലെ യൂത്ത് ഐക്കണായി തിളങ്ങിയ വിജയ് ദേവരെകാണ്ട ഇനി ബോളിവുഡിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.

വൻ ജനപീതി നേടിയ അർജുൻ റെഡ്ഡി തമിഴിലും ഹിന്ദിയിലും റീമേക്കും ചെയ്തിരുന്നു. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലും ഹിന്ദിയിൽ കബീർ സിംഗ് എന്ന പേരിലുമായിരുന്നു ഈ സിനിമ റീമേക്ക് ചെയ്തത്. തമിഴിൽ ധ്രുവ് വിക്രം ആയിരുന്നു നായകൻ. ഹിന്ദിയിൽ ഷാഹിദ് കപൂറും. രണ്ട് റീമേക്കുകളും മികച്ച വിജയമായിരുന്നു നേടിയത്. എന്നാൽ സിനിമ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന വിമർശനവും ഉണ്ടായിരുന്നു.


Click it and Unblock the Notifications