പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ പേടിയായിരുന്നു; തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട
തെന്നിന്ത്യൻ സിനിമകളിൽ യൂത്ത് ഐക്കണായി തിളങ്ങിയ വിജയ് ദേവരകൊണ്ട ഇന്ന് ബോളിവുഡിലും അലയാെലികൾ തീർക്കുകയാണ് നടന്റെ പുതിയ സിനിമയായ ലൈഗറിന്റെ റിലീസിന് മുമ്പേ തന്നെ ഉത്തരേന്ത്യൻ പ്രേക്ഷകരുടെ മനസ്സിലും വിജയ് ദേവരകൊണ്ട ഇടം നേടി. ലൈഗറുമായി ബന്ധപ്പെട്ട് നടത്തിയ സിനിമാ പ്രൊമോഷനുകളിലൂടെ തന്നെ വിജയ് ദേവരകൊണ്ട വൈറലായി. നടന് ഒരു തെലുങ്ക് താരം എന്നതിനപ്പുറം പാൻ ഇന്ത്യൻ താരമെന്ന ലേബൽ ഇതിനകം വന്നു കഴിഞ്ഞു.
സ്ത്രീ ആരാധകരുടെ വലിയ നിര തന്നെ വിജയ് ദേവരെകാണ്ടയ്ക്കുണ്ട്. ജാൻവി കപൂർ, സാറ അലിഖാൻ തുടങ്ങിയ യുവ നായികമാരും നടനെ അടുത്തിടെ പുകഴ്ത്തി സംസാരിച്ചിരുന്നു. അർജുൻ റെഡ്ഡി, ഗീതാ ഗോവിന്ദം തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് നടന് സ്ത്രീ പ്രേക്ഷകർക്കിടയിൽ ആരാധക വലയം തീർത്തത്.

ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് നടൻ. പെൺകുട്ടികളുടെ ആരാധ്യ പുരുഷനായ തനിക്ക് ചെറുപ്പകാലത്ത് സ്ത്രീകളെ പേടി ആയിരുന്നെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. 18 വയസ്സ് വരെ തനിക്കീ പേടിയുണ്ടായിരുന്നെന്ന് നടൻ പറയുന്നു.
എനിക്ക് ഒരു പെൺകുട്ടിയുടെ കണ്ണിൽ നോക്കി സംസാരിക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല.കാരണം ഞാൻ പഠിച്ചത് ബോയ്സ് സ്കൂളിലായിരുന്നു. മറ്റൊരു വിഭാഗത്തെ പോലെയാണ് സ്ത്രീകളെ ഞാൻ കണ്ടത്. അന്യഗ്രഹ ജീവികളെ പോലെ ആയിരുന്നു അവർ, വിജയ് ദേവരകൊണ്ട പറഞ്ഞു. ആഗസ്റ്റ് 25 നാണ് ലൈഗർ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ വിക്കുള്ള ബോക്സിംഗ് താരമായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.

അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ലൈഗറിന് പുറമെ ഖുശി എന്ന സിനിമയാണ് വിജയ് ദേവരെകാണ്ടയുടെ അടുത്ത റിലീസ്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. സമാന്തയാണ് ചിത്രത്തിലെ നായിക. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. അർജുൻ റെഡി എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ് ദേവരകൊണ്ട തെലുങ്കിൽ മുൻനിര നായക നടനാവുന്നത്.
മറുഭാഷകളിലും അർജുൻ റെഡി വൻ ഹിറ്റായിരുന്നു. ഹിന്ദിയിലും തമിഴിലും ചിത്രം റീമേക്ക് ചെയ്യുകയുമുണ്ടായി. കബീർ സിംഗ് എന്നായിരുന്നു ഹിന്ദി റീമേക്കിന്റെ പേര്. ഷാഹിദ് കപൂറായിരുന്നു ചിത്രത്തിലെ നായകൻ. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലും ചിത്രം റിലീസ് ചെയ്തു. ധ്രുവ് വിക്രം ആയിരുന്നു തമിഴ് റീമേക്കിലെ നായകൻ.


Click it and Unblock the Notifications