ഞാനൊരു വിവാഹിതനാണ്; ഇതെന്റെ കുടുംബത്തെ ബാധിക്കും; ഉപാസനയ്ക്ക് മറുപടി നൽകേണ്ടി വന്ന രാം ചരൺ
തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറാണ് രാം ചരൺ. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാം ചരണിന് അച്ഛനെ പോലെ തന്നെ താരപദവിയിലേക്ക് ഉയരാൻ കഴിഞ്ഞു. എങ്കിലും തെലുങ്ക് സിനിമാ രംഗത്ത് മാത്രം പരിമിതമായിരുന്നു രാം ചരണിന്റെ താരപ്രഭ. എന്നാൽ ആർആർആർ എന്ന സിനിമയോടെ ഇത് മാറി. ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടനായി രാം ചരൺ വളർന്നു. രാജമൗലി സംവിധാനം ചെയ്ത സിനിമയിൽ ജൂനിയർ എൻടിആറായിരുന്നു മറ്റൊരു താരം.
ആഗോള തലത്തിൽ സിനിമ ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ വിജയത്തിളക്കത്തിലാണ് രാം ചരണിപ്പോൾ. ആർആർആറിന് ശേഷം വരാനിരിക്കുന്ന രാം ചരണിന്റെ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ കരിയനിപ്പുറം രാം ചരണിന് വ്യക്തി ജീവിതത്തിൽ കൂടി ശ്രദ്ധ കൊടുക്കേണ്ട സമയമാണിത്. നടന്റെ ഭാര്യ ഉപാസന കാമിനേനി ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോവുന്നത്.

കരിയറിന്റെ തിരക്കുകളിലായതിനാലാണ് ഉപാസനയും രാം ചരണും കുഞ്ഞ് വൈകി മതിയെന്ന് തീരുമാനിച്ചത്. വിവാഹ ജീവിതത്തിന്റെ തുടക്ക നാളുകളിൽ തന്നെ ഇതിൽ തീരുമാനമെടുത്തിരുന്നെന്നും എഗ് ഫ്രീസിംഗ് ചെയ്തിരുന്നെന്നും ഉപാസന അടുത്തിടെയാണ് തുറന്ന് പറഞ്ഞത്. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ ചോദ്യങ്ങൾ തങ്ങളുടെ തീരുമാനത്തെ ബാധിച്ചില്ല. കുഞ്ഞിനെ വളർത്താൻ പര്യാപ്തരാണെന്ന് തോന്നിയ ഘട്ടത്തിലാണ് അമ്മയായതെന്നും ഉപാസന തുറന്ന് പറഞ്ഞു.
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന താര ദമ്പതികൾക്കിടയിൽ ഗോസിപ്പുകൾ പ്രശ്നമാവാറില്ല. എന്നാൽ ഒരിക്കൽ രാം ചരണിനെ ബാധിച്ച ഗോസിപ്പ് വന്നിരുന്നു. ആദ്യ സിനിമ ചിരുത്തയിൽ അഭിനയിച്ചപ്പോഴായിരുന്നു ഇത്. സിനിമയിൽ നടി നേഹ ശർമ്മയായിരുന്നു നായിക. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പ് അന്ന് വന്നു. നേഹയുമായി രഹസ്യമായി വിവാഹം നടന്നെന്നും ഹണിമൂണിന് പോയെന്നും അന്ന് ഗോസിപ്പ് വന്നു.
വൻ തോതിൽ പ്രചരിച്ച ഈ ഗോസിപ്പ് അന്ന് രാം ചരണിനെ ഏറെ ബാധിച്ചു. ഇതോടെ പിന്നീട് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് നടൻ ഇതേക്കുറിച്ച് സംസാരിച്ചത്. 'ഞാനൊരു വിവാഹിതനാണ്. ഇത്തരം ഗോസിപ്പുകൾ എന്റെ വിവാഹത്തെ ബാധിക്കും. മറ്റൊരു സ്ത്രീയിൽ നിന്ന് എന്നെ സംരക്ഷിക്കേണ്ട സ്ഥാനത്തേക്ക് ഭാര്യയെ എത്തിക്കാതിരിക്കേണ്ടത് എന്നെ ഉത്തരവാദിത്വമാണ്'

'ചിരുത്തെെ എന്റെ ആദ്യ സിനിമയാണ്. അന്ന് മുതൽ ഞാൻ നേഹയെ വിവാഹം കഴിച്ചെന്ന ഗോസിപ്പ് പരന്നു. ഈ വ്യാജ വാർത്തയെ ഗൗരവത്തിലെടുക്കരുതെന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞതാണ്,' രാം ചരൺ പറഞ്ഞു. ഗോസിപ്പുകൾ പരക്കുന്ന സമയത്ത് രാം ചരൺ ഉപാസനയെ വിവാഹം ചെയ്തിട്ടില്ല.
ഇവർ അന്ന് അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ ഗോസിപ്പിനെക്കുറിച്ച് ഉപാസന തന്നോട് ചോദിച്ച സാഹചര്യം ഉണ്ടായെന്നും രാം ചരൺ പറഞ്ഞു. വിവാഹ ജീവിതത്തിൽ ഇതൊരു സംസാര വിഷയമാവാറില്ലെന്ന് വിവാഹത്തിന് മുമ്പേ രണ്ട് പേരും തീരുമാനിച്ചിരുന്നെന്നും രാം ചരൺ അന്ന് വെളിപ്പെടുത്തി.
പിന്നീട് പ്രണയ ഗോസിപ്പുകൾ രാം ചരണിന്റെ പേരിൽ വന്നിട്ടില്ല. രാം ചരണിന്റെ കരിയറിന് വലിയ പിന്തുണ ഉപാസന നൽകുന്നുണ്ട്. ഉപാസനയുടെ സ്വപ്നങ്ങൾക്കൊപ്പം രാം ചരണും നിൽക്കുന്നു. അപ്പോളോ ഹോസ്പിറ്റലിന്റെ മേധാവികളിലാെരാളാണ് ഉപാസന കാമിനേനി.
തെലുങ്കാനയിലെയും ആന്ധ്രയിലെയും പ്രബലരാണ് ഉപാസനയുടെ കുടുംബം. കരിയർ കുടുംബ ജീവിതത്തിന് വേണ്ടി ഉപേക്ഷിക്കാൻ ഉപാസന തയ്യാറായില്ല. വിവാഹവും അമ്മയാവലും മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നും ഉപാസന മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications