പോളിംഗ് ബൂത്തിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന കാവ്യ, ചാനലിൽ വന്നത് മാത്രമല്ല; അന്ന് ശരിക്കുമുണ്ടായത്
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നിരവധി സെലിബ്രിറ്റികൾ ഇതിനോടകം എത്തിക്കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന വഴി പല താരങ്ങളും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ സെലിബ്രിറ്റികളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാകുന്ന അപൂർവം സാഹചര്യങ്ങളാണിത്. എന്നാൽ 2011 ൽ കാവ്യ മാധവൻ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ ചർച്ചകൾ മലയാളത്തിൽ പിന്നീട് ഇന്ന് വരെയും ആവർത്തിച്ചിട്ടില്ല. കാവ്യ മാധവനെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു ഇത്.
കാറിൽ നിന്നിറങ്ങി ക്യൂവിൽ നിൽക്കാതെ പോളിംഗ് ബൂത്തിലേക്ക് നേരെ കയറുകയായിരുന്നു കാവ്യ മാധവൻ. ഇതോടെ ക്യൂവിൽ നിന്ന ഒരാൾ എതിർത്തു. പൊലീസുൾപ്പെടെ പറഞ്ഞ് നോക്കിയിട്ടും ഇയാൾ വഴങ്ങിയില്ല. നടക്കില്ല, ജനാധിപത്യ രീതിയിൽ വോട്ട് ചെയ്യാനാണെങ്കിൽ മര്യാദയ്ക്ക് വരിയിൽ നിന്നോ എന്ന് പറഞ്ഞു. ഇതോടെ കാവ്യ പുറത്തേക്ക് വന്നു. ഇയാൾ കാവ്യയോടും രൂക്ഷമായി സംസാരിച്ചു.

ചുറ്റുമുള്ളവരിൽ പലരും കാവ്യയെ അനുകൂലിച്ചിട്ടും ഇയാൾ വിട്ടില്ല. ഇടയ്ക്ക് കാവ്യക്ക് ഇയാളോട് കുറച്ച് നീരസത്തോടെ സംസാരിക്കേണ്ടിയും വന്നു. ഒടുവിൽ വോട്ട് ചെയ്യാതെയാണ് കാവ്യ മടങ്ങിയത്. പിന്നീടൊരിക്കൽ കാവ്യ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുമുണ്ടായി. ഇലക്ഷന് പോകുമ്പോൾ വരിയിൽ നിൽക്കണമെന്നത് ശരിയായ കാര്യമാണ്. ഞാനത് തെറ്റിച്ചു എന്ന് പറഞ്ഞതിൽ എനിക്ക് സങ്കടമുണ്ട്. ചാനലുകാരെല്ലാം വെയിറ്റിംഗ് ആണ്. കാവ്യ വരാത്തത് കൊണ്ട് വേറെ സ്ഥലങ്ങളിലേക്ക് അവർക്ക് പോകാനും പറ്റുന്നില്ലെന്ന് പറഞ്ഞു. അവരുടെ നിർബന്ധം കാരണമാണ് അവിടെ എത്തിയത്. എത്തിയതും ആരൊക്കെയോ മുന്നിലേക്ക് എത്തിച്ചു.
അച്ഛനും അമ്മയും ക്യൂവിലാണ്. ഇപ്പോൾ വന്നാൽ കാവ്യക്ക് വോട്ട് ചെയ്യാം എന്ന് ചുറ്റുമുള്ളവർ പറഞ്ഞു. അങ്ങനെയാണ് പോയത്. അങ്ങനെ ചെയ്യാൻ പാടില്ലല്ലോ എന്ന് ഞാൻ ചോദിക്കുന്നുണ്ട്. അകത്ത് കയറി നിൽക്കണമെന്ന് അവർ പറഞ്ഞു. പ്രശ്നമായപ്പോൾ ക്യൂവിൽ നിൽക്കാൻ തീരുമാനിച്ചു. അപ്പോൾ ഞങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ചേച്ചിയുണ്ടായിരുന്നു അവിടെ. മോൾ ഇവിടെ നിന്നോ എന്ന് ചേച്ചി പറഞ്ഞു. ഞാനവിടെ നിന്നപ്പോൾ ഞാൻ വരിയുടെ ഏറ്റവും പുറകിൽ നിൽക്കണമെന്നായി പ്രശ്നമുണ്ടാക്കിയ അയാൾ. അയാൾ വളരെ മോശമായി സംസാരിച്ചു. അതെനിക്ക് വളരെ വിഷമമുണ്ടാക്കി. ആ പറഞ്ഞത് ചാനലിലൊന്നും വന്നിട്ടില്ല. മോശമായി സംസാരിച്ചപ്പോഴാണ് എന്റെ അച്ഛന് ദേഷ്യം വന്നതെന്നും അന്ന് കാവ്യ മാധവൻ ഓർത്തു.


Click it and Unblock the Notifications
















