ഗ്ലാമർ വേഷം ചെയ്യാൻ നിർദേശിച്ച പിതാവ്, സമ്പാദ്യവും അപഹരിച്ചു; അന്നത്തെ കണ്ണീരിന് മുക്തയ്ക്ക് ലഭിച്ച പ്രതിഫലം!
തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു മുക്ത ജോർജ്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരം പിന്നീട് തമിഴ് സിനിമയിൽ അടക്കം തിരക്കുള്ള താരസുന്ദരിയായി വളർന്നത് പെട്ടന്നായിരുന്നു. വിവാഹശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിൽ കൂടിയും ഇടയ്ക്ക് ചില സീരിയലുകളിൽ നായികയായി എത്തിയിരുന്നു.
കോളഞ്ചേരിയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച മുക്തയുടെ കുട്ടിക്കാലവും സിനിമയിലെ ആദ്യ കാലവും അത്ര സുഖപ്രദമായിരുന്നില്ല. അമ്മയും ചേച്ചിയും അടങ്ങുന്നതാണ് മുക്തയുടെ കുടുംബം. പിതാവ് ജോർജ് നടി യുകെജിയിൽ പഠിക്കുന്ന കാലത്ത് ഉപേക്ഷിച്ച് പോയി. പിന്നീട് സിനിമയിൽ നിന്നും സമ്പാദിച്ച് തുടങ്ങിയശേഷം മുക്ത തന്നെ അച്ഛനെ തിരികെ വിളിച്ച് വരുത്തുകയായിരുന്നു.

പിതാവ് തിരിച്ച് വന്നശേഷം സന്തുഷ്ടമായ ജീവിതം നടി പ്രതീക്ഷിച്ചെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. തമിഴിൽ തിരക്കുള്ള താരമായി മുക്ത മാറിയശേഷം നടിക്കും അമ്മയ്ക്കും എതിരെ പിതാവ് ജോർജ് തിരിഞ്ഞു. മകളും ഭാര്യയും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നവെന്ന് മുക്തയുടെ പിതാവ് ജോർജ് വാർത്താസമ്മേളനം വിളിച്ച് ആരോപിച്ചു.
ഇതിന് മറുപടി പറയാനായി തൊട്ടടുത്ത ദിവസം തന്നെ മുക്തയും വാർത്താസമ്മേളനം നടത്തി. അവിടെ വെച്ചാണ് പിതാവ് മൂലം താനും കുടുംബവും അനുഭവിച്ച കാര്യങ്ങൾ നടി വെളിപ്പെടുത്തിയത്. സമ്പാദ്യം മുഴുവൻ അപ്പ അപഹരിച്ചുവെന്നും ഒരുപാട് സഹിച്ചു... ഇനി വയ്യെന്നുമാണ് നിറകണ്ണുകളോടെ മുക്ത പറഞ്ഞത്. എന്നെ സ്നേഹിക്കുന്ന കുറച്ച് ആളുകളുണ്ടാകും.
അവർക്കൊരു മറുപടി കൊടുക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ഒരിക്കലും ഒരു അച്ഛൻ പറയാൻ പാടില്ല വാക്കുകളാണ് അപ്പ പറഞ്ഞത്. സ്വന്തം മോളെ ഒട്ടും വിശ്വാസമില്ലാത്ത വാക്കുകളാണ് അപ്പ പറഞ്ഞത്. എന്റെ അങ്കിൾമാരും അമ്മയുമാണ് എന്നെ കൊണ്ട് നടന്ന് ചീത്തയാക്കുന്നതെന്ന് അപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഫിലിം ഫീൽഡിൽ വന്നിട്ട് വേണ്ട ഒരു പെൺകുട്ടിക്ക് ചീത്തയാകാൻ വേണ്ടി. എന്ത് വഴിവേണമെങ്കിലും സ്വീകരിക്കാവുന്നതാണ്. എന്റെ അമ്മ എന്റെ കൂടെ എല്ലാ സമയവുമുണ്ട്. എന്റെ അങ്കിൾമാരെ കുറിച്ചോ അമ്മയെ കുറിച്ചോ ഒരു വാക്ക് പറയാൻ പോലും അപ്പയ്ക്ക് അർഹതയില്ല. യുകെജിയിൽ ഞാൻ പഠിക്കുന്ന സമയത്ത് ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ് അപ്പ. സിനിമയിലേക്ക് വന്നശേഷം ഞാൻ അപ്പയെ വിളിച്ച് വരുത്തിയതാണ്.

അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഞാൻ ഈ ഫീൽഡിൽ എന്തെങ്കിലും ആയി തീരുകയാണെങ്കിൽ നമ്മുടെ കടമെല്ലാം ഞാൻ വീട്ടാമെന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. അതൊരു അബദ്ധമായിയെന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ അപ്പ അപഹരിച്ചു. സിനിമാ രംഗത്തെ ഭാവി തകർക്കാനാണ് അപ്പ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
താമാരഭരണിയിൽ മോശം വേഷം ധരിച്ചെന്നാണ് അപ്പയുടെ ആരോപണം. എന്നാൽ അമ്മയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും അപ്പയുടെ നിർദേശപ്രകാരമാണ് ഞാൻ ആ വേഷം ധരിച്ചത് എന്നാണ് പിതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി നൽകിയ വാർത്താസമ്മേളനത്തിൽ മുക്ത പറഞ്ഞത്. ആ സംഭവത്തിനുശേഷം പിതാവുമായുള്ള എല്ലാ ബന്ധവും മുക്ത അവസാനിപ്പിച്ചു.
അമ്മയും ചേച്ചിയും എപ്പോഴും മുക്തയ്ക്ക് സ്നേഹ തണലായുണ്ട്. ശേഷമാണ് ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ മുക്ത വിവാഹം ചെയ്തത്. ഇരുവർക്കും കിയാര എന്നൊരു മകൾ കൂടിയുണ്ട്. അന്നത്തെ കണ്ണീരിനെല്ലാമുള്ള പ്രതിഫലമാണ് ഇന്ന് മുക്തയ്ക്ക് ലഭിച്ചിരിക്കുന്ന സ്വർഗം പോലുള്ള കുടുംബമെന്നാണ് ആരാധകർ കുറിക്കുന്നത്.


Click it and Unblock the Notifications


