അടിവസ്ത്രം ധരിച്ച് നിൽക്കുന്ന ശരീരത്തിന് എന്റെ തല, ഗേ ഗ്രൂപ്പായിരുന്നു, പുരുഷന്മാർക്കും രക്ഷയില്ല; സായ്
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതി നിതിന്‍ മോഹന്‍ദാസ് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയാണ് നിതിൻ. പരപ്പനങ്ങാടി പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്റർനെറ്റിൽ വിലസുന്ന നിതിനെപ്പോലുള്ള വൈകൃതമായ മനസുള്ള ആളുകളെ കുറിച്ചും അതുമൂലം താൻ അടക്കമുള്ളവർ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളും വെളിപ്പെടുത്തുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും യുട്യൂബറുമായ സായ് കൃഷ്ണ.
തന്റെ ഫോട്ടോയും ടെലഗ്രാം ഗ്രൂപ്പുകളിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താൻ കണ്ടിട്ടുണ്ടെന്നും സായ് കൃഷ്ണ പറയുന്നു. ഇന്നലേയും ഇന്നുമായി നിങ്ങൾ ശ്രദ്ധിച്ച് കാണും കുറേ അധികം ചാനലുകൾ ഫോട്ടോ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകളിലിട്ട് അതിൽ നിന്നും കാശുണ്ടാക്കുന്ന കുറേ ആളുകളെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വിട്ടിരുന്നു.

പ്രത്യേക ടീമിനെ വെച്ച് അവർ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. വളരെ നല്ലൊരു പ്രവൃത്തിയാണത്. അവരെ ഞാൻ അഭിനന്ദിക്കുന്നു. ഇവരൊക്കെ തന്നെ ഇറങ്ങണം. കാരണം ഈ വിഷയത്തിൽ പോലീസോ സൈബർ സിസ്റ്റമോ ഒരു പിണ്ണാക്കും ചെയ്യാൻ പോകുന്നില്ല. ഹെലൻ ഓഫ് സ്പാർട്ട 2021ൽ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നു. തന്റെ ഫോട്ടോ മോർഫ് ചെയ്ത് പല സൈറ്റുകളിലും ഇട്ട് വിൽക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ച്.
ഹെലന്റെ മാത്രമല്ല അന്ന് സോഷ്യൽമീഡിയയിൽ ആക്ടീവായിരുന്ന പല കണ്ടന്റ് ക്രിയേറ്റർമാരുടേയും ഫോട്ടോകൾ സമാനമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് 2024ലും ഹെലൻ കേസ് കൊടുത്തിരുന്നു. പക്ഷെ ഒരു കാര്യവുമുണ്ടായില്ല. ഏതോ രാജ്യത്തിന്റെ ഏതോ മൂലയിൽ ഇരുന്ന് ഏതോ ഒരുത്തനാണ് ഈ പണികൾ കാണിക്കുന്നത് എന്നായിരുന്നു അന്ന് സൈബർ സെൽ ഹെലന് കൊടുത്ത മറുപടി.
പിന്നെ എപ്പോഴോ ഏതോ കുറച്ച് ആളുകളെ പൊക്കിയെന്നോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്നോ കേട്ടിട്ടുണ്ടായിരുന്നു. അല്ലാതെ വേറൊരു തീരുമാനവും ആ കേസിൽ ഉണ്ടായിരുന്നില്ല. സ്വന്തം വീട്ടിലെ അമ്മയുടേയും പെങ്ങളുടേയും വീഡിയോ എടുത്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽക്കുന്ന കുത്സിത പ്രവൃത്തി നടത്തുന്ന മക്കളുണ്ട്. ഈ വിഷയത്തിൽ ഒന്നും പോലീസോ സൈബർ സെല്ലോ ഒന്നും ഇടപെട്ടിട്ടില്ല. മീഡിയ ഏറ്റെടുത്തിട്ടുമില്ല.
എന്നേയും ഹെലനേയുമൊക്കെ പോലീസോ സൈബർ സെല്ലോ കോൺടാക്ട് ചെയ്താൽ വിഷയത്തിൽ ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുക്കും. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ 25കാരനായവള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസ് പിടിയിലായത് കഴിഞ്ഞ ദിവസം ഒരു സ്ത്രീ ചില വിവരങ്ങൾ അടങ്ങിയ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ്.

അവരുടെ ഫോട്ടോയും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നുവെന്ന് അറിഞ്ഞ് ആ സ്ത്രീ തന്നെ അന്വേഷണം നടത്തി അതിട്ട വ്യക്തിയായ നിതിനെ പിടികൂടി പോലീസിന് ഏൽപ്പിക്കുകയായിരുന്നു. ഇപ്പോൾ ഈ കേസിൽ ഒരു നിതിനെ പൊക്കി. പക്ഷെ പോലീസ് സിസ്റ്റം എന്താണ് ചെയ്യുന്നത്?. ഒന്നും ചെയ്യുന്നില്ല. വെറുതെ ഒരു സൈബർ കേസ് എടുത്തിടും. ഇതിന്റെ സർവർ എവിടെയാണ്?, ഓപ്പറേറ്റ് ചെയ്യുന്നത് ആരൊക്കെയാണ്?, ഇതിന്റെ ഗ്രൂപ്പുകൾ എവിടെയൊക്കെയാണുള്ളത്?, വരുമാനം ഇവർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതൊന്നും പോലീസ് അന്വേഷിക്കുന്നില്ല.
ചോദിച്ചാൽ സമയം ഇല്ലെന്നാണ് മറുപടി. അല്ലെങ്കിൽ എന്തിന് സോഷ്യൽമീഡിയയിൽ ഫോട്ടോ ഇടുന്നുവെന്ന് ചോദിക്കും. പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികളുടെ ഫോട്ടോയും മോർഫ് ചെയ്ത് വിൽക്കപ്പെടുന്നുണ്ട്. ഹാന്റ്സം മെൻ ഓഫ് കേരള, ഹാന്റ്സം ബോയ് ഓഫ് കേരള എന്നിങ്ങനേയും കുറച്ച് പേജുകളുണ്ട്. താടിയുള്ളതുകൊണ്ട് ഇത്തരത്തിലുള്ള ഒരുപാട് പേജുകളിൽ നിന്ന് എനിക്ക് മെസേജ് വരാറുണ്ട്.
നിങ്ങളുടെ ഫോട്ടോ ഞങ്ങൾ എടുത്തോട്ടേ?, ഫോട്ടോ ഞങ്ങൾ മാറ്റിയിട്ടോട്ടേ എന്നൊക്കെയുള്ള മെസേജുകളാണ് വരിക. ഒരുത്തൻ എന്റെ തല സിക്സ്പാക്കും ബോഡിയുമുള്ള ഒരുത്തന്റെ ശരീരത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന തരത്തിൽ മോർഫ് ചെയ്തു.
ഈ ഫോട്ടോ പോസ്റ്റ് ചെയ്തോട്ടേയെന്ന് ചോദിച്ച് മെസേജ് വന്നു. കേറി നോക്കിയപ്പോൾ അതൊരു ഗേ ഗ്രൂപ്പായിരുന്നു. ഇത്തരം അവസ്ഥ ആണുങ്ങളും സഹിക്കുന്നുണ്ട്. പണ്ടൊക്കെ ഞരമ്പുരോഗികളെ കുളകടവിലും കുളിമുറിയിലുമെല്ലാം കാണാം. അതിന്റെ അപ്ഡേറ്റഡ് വേർഷനാണ് ഇന്റർനെറ്റിൽ കാണുന്നതെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications


