ലിസി തിരിച്ച് വരില്ലെന്ന് ഡോക്ടർമാർ, രാവും പകലും കാവലിരുന്നു, അവളെ മുമ്പ് ഒരിക്കലും ഇത്രമേൽ സ്നേഹിച്ചിട്ടില്ല!
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയരായ താര ദമ്പതികളിൽ ഉൾപ്പെട്ടവരാണ് പ്രിയദർശനും ലിസിയും. അവരുടെ പ്രണയം, വിവാഹം, വേർപിരിയൽ പിന്നീട് വർഷങ്ങൾക്കുശേഷം പിണക്കം മറന്ന് വീണ്ടും ഒന്നിച്ച് ജീവിതം ആരംഭിച്ചതും എല്ലാം വാർത്തകളിൽ നിറഞ്ഞ് നിന്നിട്ടുണ്ട്. 1980കളിൽ സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് പ്രിയദർശനും ലിസിയും സൗഹൃദത്തിലായത്. നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ചതോടെ ഇരുവരുടേയും സൗഹൃദം പ്രണയമായി മാറി.
1990 ഡിസംബർ 13ന് താരങ്ങൾ അങ്ങനെ വിവാഹിതരായി. വിവാഹശേഷം ലിസി സിനിമയിൽ നിന്ന് വിട്ടുനിന്നു. ലിസി ലക്ഷ്മിയായി മാറിയത് പ്രിയദർശന്റെ ജീവിത പങ്കാളിയായ ശേഷമാണ്. അഭിനയം വിട്ട ലിസി കുടുംബ ജീവിതത്തിനാണ് പിന്നീടുള്ള വർഷങ്ങളിൽ ശ്രദ്ധ നൽകിയത്. എന്നാൽ ഒരു ദിവസം ഇരുവരും വിവാഹമോചിതരാകുന്നുവെന്ന വാർത്ത പുറത്ത് വന്നു.

പതിവ് സെലിബ്രിറ്റി ഡിവോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി ആ വിവാഹമോചനം അൽപം വിവാദങ്ങളിലേക്ക് പോവുകയും കുറച്ച് കാലം മാധ്യമങ്ങളിൽ ചർച്ച വിഷയമായി നിലനിൽക്കുകയും ചെയ്തിരുന്നു. അന്ന് എല്ലാവരും കരുതിയത് ഇനി ഒരിക്കലും പ്രിയനും ലിസിയും ഒന്നിക്കില്ലെന്നാണ്. പക്ഷെ അത്തരം മുൻവിധികൾ ഇല്ലാതാക്കി പത്ത് വർഷങ്ങൾക്കുശേഷം അടുത്തിടെ പ്രിയനും ലിസിയും ഒന്നിച്ചു.
ഇപ്പോൾ പ്രിയന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിസി. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിലൂടെ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യ ചിത്രത്തിൽ ഇരുവരുടേയും മകൾ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്.
ഈ വാർത്ത പുറത്ത് വന്നശേഷം ലിസിയെ കുറിച്ച് തന്റെ ഓർമക്കിലുക്കം എന്ന പുസ്തകത്തിൽ പ്രിയദർശൻ എഴുതിയ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. സിനിമ ജീവിതത്തിലൂടെയുള്ള സ്വകാര്യ ജീവിതത്തിലൂടെയുള്ള ഒരു യാത്ര എന്ന ടാഗ് ലൈനോടെയാണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. തിരിച്ച് വന്നേക്കില്ലെന്ന് ഡോക്ടർമാർ പോലും കരുതിയ ലിസി തിരിച്ച് വന്നു. രാവും പകലും അറിയാതെ ഞാൻ അതിനായി കാവൽ ഇരുന്നു.
അതിന് മുമ്പ് ഒരിക്കലും ലിസിയെ ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടില്ല. പ്രിയദർശൻ എഴുതിയ ഓർമക്കിലുക്കം എന്ന പുസ്തകത്തിലെ ഒരു ചാപ്റ്ററിലെ വരികളാണ് ഇത്. വളരെ സീരിയസായി ലിസി ആശുപത്രിയിൽ കിടക്കുന്ന സമയത്താണ് സത്യത്തിൽ അവർ വീട്ടിൽ ചെയ്ത ജോലികളുടെ വ്യാപ്തി അത് എത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്.

ലിസിയുടെ ഫോണിലേക്ക് ഞാൻ വിളിക്കുമ്പോഴുള്ള കോളർ ട്യൂൺ പ്രിയന് മാത്രം ഞാൻ എന്ന പാട്ടാണ്. അത് കേൾക്കുമ്പോൾ മകൾ അമ്മു പറയും ഈ പ്രായത്തിൽ ഇത്രയും റൊമാൻസിന്റെ ഒരു ആവശ്യവും ഇല്ലെന്ന് എന്നായിരുന്നു നല്ല പാതിയെ കുറിച്ച് പ്രിയൻ എഴുതിയത്. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയെ കുറിച്ചും പ്രിയൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
ലിസിക്ക് സഹോദര തുല്യനായിരുന്നു ഹനീഫ. പുസ്തകത്തിലെ ഹൃദയസ്പർശിയായ മറ്റൊരു ഭാഗവും കൊച്ചിൻ ഹനീഫയെ കുറിച്ച് പ്രിയദർശൻ എഴുതിയ ഭാഗമാണ്. അദ്ദേഹം അസുഖ ബാധിതനായി സീരിയസായി മദ്രാസിലെ ഒരു ആശുപത്രിയിൽ ആറ് മാസത്തോളം കിടന്നു. ആരും അറിഞ്ഞില്ല. അദ്ദേഹം അറിയിച്ചില്ല. കൊച്ചിൻ ഹനീഫയ്ക്ക് ലിസി സ്വന്തം അനിയത്തിയെപ്പോലെയായിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹം അസുഖത്തെ കുറിച്ച് മറച്ചുവെച്ചു തങ്ങളോട് പറഞ്ഞില്ലെന്നത് ലിസിക്കും പ്രിയദർശനും ഒരുപാട് വിഷമമുണ്ടാക്കി. അത്രമേൽ താൻ കാരണം ആരും വിഷമിക്കരുതെന്ന് കരുതുന്ന അത്രയും സെൽഫ് ലെസ്സായ ഒരു മനുഷ്യനായിരുന്നു കൊച്ചിൻ ഹനീഫ എന്നതും പ്രിയദർശന്റെ വാക്കുകളിൽ വ്യക്തമാണ്.


Click it and Unblock the Notifications


