'മെമ്മറികാർഡ് ലളിത ചേച്ചി പരലോകത്ത് കൊണ്ടുപോയെന്ന് അന്വേഷണ കമ്മീഷൻ, ലെന ആത്മാവുമായി സംസാരിക്കും'
താരസംഘടനയായ അമ്മയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒന്നായിരുന്നു മെമ്മറി കാർഡ് വിവാദം. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുമ്പ് സിനിമാ മേഖലയിലെ വനിതാ അംഗങ്ങൾ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ച ദൃശ്യങ്ങൾ വീഡിയോയായി ചിത്രീകരിച്ചിരുന്നുവെന്നും ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ചില നടിമാർ ആരോപണം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇത്തരമൊരു മെമ്മറി കാർഡ് സംഘടനയുടെ പക്കലുണ്ടെന്ന വെളിപ്പെടുത്തൽ ഉണ്ടായതും അത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചതും.
മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ പക്കലുണ്ടെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് നടിമാരായ പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ ഹസീന തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.

ഈ ആരോപണത്തിൽ അടുത്തിടെ അമ്മയിലെ അന്വേഷണ സമിതി തീർപ്പുകൽപ്പിച്ചിരുന്നു. വിഷയത്തിൽ നടി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി. വിഷയത്തിൽ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി കുക്കു പരമേശ്വരന് അനുകൂലമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇപ്പോഴിതാ മെമ്മറി കാർഡ് വിഷയത്തിൽ സംഘടന നടത്തിയ അന്വേഷണത്തെ പരിഹസിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
കുറേ സ്ത്രീകൾ ചേർന്ന് മേൽക്കൂര തകർന്ന അമ്മയുടെ ശവദാഹം കൂടി നടത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ആലപ്പി അഷ്റഫ് പുതിയ വീഡിയോയിൽ പറഞ്ഞു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... അൻസിബയെ പുറത്താക്കേണ്ടത് ഇപ്പോൾ അമ്മ സംഘടനയുടെ അനിവാര്യതയാണ്.
കാരണം നീതി നിഷേധത്തിന് എതിരെയാണ് അൻസിബ ഇപ്പോൾ ശബ്ദം ഉയർത്തിയിരിക്കുന്നത്. അങ്ങനെ ശബ്ദം ഉയർത്തിയവരെ പുറത്താക്കിയ ചരിത്രം അമ്മയ്ക്കുണ്ട്. മുമ്പൊന്നും ഇല്ലാത്ത വിധം ഇപ്പോൾ അടിച്ചമർത്തലുകൾക്ക് ആക്കം കൂട്ടാൻ എതിരാളികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുമുണ്ട്. സ്ത്രീകകൾ തമ്മിലുണ്ടാവുന്ന ഈഗോയും അസൂയയും കൊണ്ടുണ്ടാകുന്ന വഴക്കിലും കേസിലും വർഗീയത വിളമ്പി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്.
അമ്മ സംഘടനയിലും ചില വിഷകലമാർ തലപൊക്കുന്നത് നമുക്ക് കാണാവുന്നതാണ്. അമ്മയിലെ മെമ്മറികാർഡ് വിഷയത്തിലേക്ക് വന്നാൽ മെമ്മറികാർഡ് മരിച്ചുപോയ കെപിഎസി ലളിത ചേച്ചി പരലോകത്ത് കൊണ്ടുപോയി എന്നാണ് അന്വേഷണ കമ്മീഷൻ പറഞ്ഞത്. അതിന്റെ സത്യാവസ്ഥ അറിയാൻ എതിർകക്ഷികൾ നടി ലെനയെ സമീപിക്കാനുള്ള സാധ്യതകൾ കാണുന്നുണ്ട്.

കാരണം നടി ലെന മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ ലെന ലളിത ചേച്ചിയുടെ ആത്മാവുമായി സംസാരിച്ച് സത്യം പുറത്ത് കൊണ്ടുവരും. എന്തായാലും കുറേ സ്ത്രീകൾ ചേർന്ന് മേൽക്കൂര തകർന്ന അമ്മയുടെ ശവദാഹം കൂടി നടത്തുമെന്ന് തോന്നുന്നു. അമ്മയ്ക്ക് ഇനി നല്ലൊരു ഉയർത്തെഴുന്നേൽപ്പുണ്ടാകട്ടേ എന്നുമാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.
വിവാദമായ മെമ്മറി കാർഡ് തന്റെ കൈവശമില്ലെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ അത് അന്തരിച്ച നടി കെപിഎസി ലളിതയെ ഏൽപ്പിച്ചിരുന്നുവെന്നുമുള്ള കുക്കുവിന്റെ മൊഴി സമിതി വിശ്വാസത്തിലെടുക്കുകയായിരുന്നു. കുക്കു പരമേശ്വരൻ ഉൾപ്പെടെ പതിനൊന്ന് പേരുടെ മൊഴികളും സംഘടനയുടെ മിനിറ്റ്സിലെ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് സമിതി ഈ നിഗമനത്തിൽ എത്തിയത് എന്നാണ് ശ്വേതാ മേനോൻ പറഞ്ഞത്.
സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അന്ന് ചേർന്ന യോഗം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു എന്നതും അതിന്റെ മെമ്മറി കാർഡുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ആ മെമ്മറി കാർഡ് ഒടുവിൽ കൈവശം വെച്ചിരുന്നത് അന്തരിച്ച നടി കെപിഎസി ലളിതയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത് എന്നാണ് ശ്വേത മേനോൻ പറഞ്ഞത്.


Click it and Unblock the Notifications


