'ജയേഷ് മാന്യൻ, സ്പോൺസർഷിപ്പിന് പിന്നിലെ കഥ, അൻസിബയുടെ വീട് ബുൾഡോസർ വെച്ച് ഇടിച്ച് തകർക്കണമെന്ന്...'
കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസൻ വിശദീകരണം നൽകാത്ത വിഷയം താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിലേക്ക്. ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗം ഈ വിഷയം ചർച്ച ചെയ്യും. ഈ സാഹചര്യത്തിൽ അമ്മ സംഘടനയ്ക്ക് ലഭിച്ച വിവാദ സ്പോൺസർഷിപ്പിനെ കുറിച്ചും ലക്ഷ്മിപ്രിയ-അൻസിബ-ടിനി ടോം പ്രശ്നത്തെ കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു.
അൻസിബയുടെ വീട് ബുൾഡോസർ വെച്ച് ഇടിച്ച് തകർക്കണമെന്ന് ചിലർ പറഞ്ഞതായി വരെ അറിയാൻ കഴിഞ്ഞുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഇന്ന് ഏറ്റവും കൂടുതൽ സൈബർ ഇടങ്ങളിൽ പിച്ചി ചീന്തപ്പെടുന്നത് ലക്ഷ്മിപ്രിയയാണ്. ഞാൻ എന്റെ ചാനലിലൂടെ ലക്ഷ്മിപ്രിയയ്ക്ക് അനുകൂലമായും പ്രതികൂലമായുമൊക്കെ പ്രതികരിച്ചിട്ടുണ്ട്.

അത് അവരുടെ ചില നിലപാടുകളേയും സംഗതികളേയുമൊക്കെ വിമർശിച്ചുകൊണ്ടുമാണ്. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് പൊതുമധ്യത്തിൽ അവർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളു. അല്ലാതെ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് ചെന്നുള്ള ഒരു അഭിപ്രായവും ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ ഒരു യുട്യൂബ് വ്ലോഗർ പറയുന്നത് ലക്ഷ്മിപ്രിയ മദ്യപിച്ച് ലക്കുകെട്ട് നടന്നുവെന്നാണ്.
മാത്രമല്ല വലിയ പിടിപാടും ഗുണ്ടായിസവുമൊക്കെ കൊണ്ടാണ് അവർ പല പ്രശ്നങ്ങളിൽ രക്ഷപ്പെടുന്നതെന്നും പറഞ്ഞിരുന്നു. പണം തട്ടിപ്പ് അടക്കം പലവിധ ആരോപണങ്ങളാണ് ലക്ഷ്മിപ്രിയയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ ഉയർന്ന് കേൾക്കുന്നത്. ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷന്റെ കുടുംബത്തെ എനിക്ക് അടുത്ത് അറിയാം. ജയേഷ് വളരെ മാന്യനായ വ്യക്തിയാണ്.
അദ്ദേഹത്തെ പോലും കമന്റിലൂടെ ആളുകൾ അധിക്ഷേപിക്കുന്നുണ്ട്. അത് സങ്കടകരമാണ്. ജയേഷ് ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നയാളല്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. ലക്ഷ്മിപ്രിയ മദ്യപിച്ച് ലക്കുകെട്ടിട്ടുണ്ടെങ്കിൽ തികച്ചും അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമാ നടിമാർ മദ്യപിക്കാൻ പാടില്ലെന്ന നിയമമൊന്നും ഇവിടെ ഇല്ലല്ലോ.
ഇന്നത്തെ കാലത്ത് മദ്യപിക്കുന്ന നടിമാർ ധാരാളമുണ്ട്. ചിലപ്പോഴെങ്കിലും കഴിക്കുന്ന ബ്രാന്റ് പോലും അവർ തുറന്ന് പറയാറുണ്ട്. ലക്ഷ്മിപ്രിയ ഗൾഫിൽ പോയി ഒരു ബാർ ഉദ്ഘാടനം ചെയ്തുവെന്ന് പറയുന്നത് കൊടിയ അപരാധമൊന്നുമല്ല. എന്നാൽ താരസംഘടനയുടെ വൈസ് പ്രസിഡന്റായ നടി ബാർ ഉദ്ഘാടനം ചെയ്തുവെന്ന് പറയുമ്പോൾ ധാർമ്മികതയും മൊറാലിറ്റിയും ചൂണ്ടികാണിക്കപ്പെടും.

പ്രത്യേകിച്ച് ലക്ഷ്മിപ്രിയയായതുകൊണ്ട്. കാരണം... ഭാരത സ്ത്രീയുടെ ഭാവശുദ്ധിയുണ്ട് എന്നൊക്കെ അവർ സ്വയം വാചാലയാകുന്നതുകൊണ്ട്. അമ്മയുടെ കുടുംബസംഗമ പ്രോഗ്രാമിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അൻസിബ അമ്മയുടെ നേതൃത്വവുമായി ഇടയുന്നതും അവരിൽ ചിലരുടെ കണ്ണിലെ കരടായി മാറിയതും. ആ സ്പോൺസർഷിപ്പിന്റെ ഒരു പിന്നാമ്പുറ കഥയുണ്ട്. അത് അമ്മ നേതൃത്വത്തിന് അറിയാവുന്ന പരസ്യമായ രഹസ്യമാണ്.
അസംബ്ലി ഇലക്ഷൻ സമയത്ത് താരസംഘടനയിൽ നിന്നും ചില സ്ഥാനാർത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി ഇടനിലക്കാരെ വെച്ച് ഒപ്പിച്ച ഒരു കോടി രൂപയുടെ സ്പോൺസർഷിപ്പായിരുന്നു അത്. അതിൽ 25 ലക്ഷം രൂപ കമ്മീഷനായി മാറ്റപ്പെട്ടു. എന്നാൽ ആ രാഷ്ട്രീയകക്ഷി പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയും സഖ്യകക്ഷി അത് ഏറ്റെടുത്തുവെന്നുമാണ് പറയപ്പെടുന്നത്. ഞാൻ ഈ സംഭവം ഭാവനയിൽ മെനഞ്ഞെടുത്ത് പറഞ്ഞതല്ല.
അമ്മ സംഘടനയിലെ വിശ്വസിക്കാവുന്ന ഭാരവാഹികളിൽ നിന്നും അറിഞ്ഞതാണ്. അൻസിബ അതിനെ ചോദ്യം ചെയ്തതിൽ തെറ്റൊന്നുമില്ല. അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നാണ് അവർ എന്നോട് പറഞ്ഞത്. അൻസിബ ഇതിന് മുമ്പുള്ള ഭരണസമിതിയിലും ഉണ്ടായിരുന്നു. പല ചോദ്യങ്ങളും അവർ ഉന്നയിച്ചിട്ടുമുണ്ട്. അതിന് എതിരെ ആരും ഒരു അസഹിഷ്ണുതയും കാണിച്ചതുമില്ല.
ഇന്ന് ഇപ്പോൾ അൻസിബയെ പുറത്താക്കേണ്ടത് അനിവാര്യതയായി മാറിയിരിക്കുന്നു. അൻസിബയും ടിനി ടോമും വർഷങ്ങളായി ഒരേ തൂവൽ പക്ഷികളായി നടന്നിരുന്നവരാണ്. അൻസിബയുടെ വീട് ബുൾഡോസർ വെച്ച് ഇടിച്ച് തകർക്കണമെന്ന് ചിലർ പറഞ്ഞതായും കേൾക്കുന്നുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications


