ശുദ്ധമായ ഭക്തിയോടെയാണ് എത്തിയത്, എന്റെ മനസ് അമ്മയ്ക്ക് അറിയാം, ഞാൻ കാരണം വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു!
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽമീഡിയയിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അന്ന രാജൻ. പൊങ്കാല ചടങ്ങിൽ നിന്നുള്ള അന്നയുടെ വീഡിയോകൾ വൈറലായപ്പോൾ താരത്തിന്റെ വസ്ത്രധാരണം അടക്കം ചർച്ചയായിരുന്നു. സ്വന്തം സാരി ബ്രാന്റിൽ നിന്നുള്ള ഒരു സാരി ധരിച്ചാണ് അന്ന എത്തിയത്. ഓൺലൈൻ മീഡിയകളിലും വാർത്തകളിലും നിറഞ്ഞ് നിന്നതും അന്നയായിരുന്നു.
ആറ്റുകാൽ പൊങ്കാല പകർത്താൻ എത്തിയ ചില ഓൺലൈൻ മീഡിയകൾ അന്ന അടക്കമുള്ള സ്ത്രീ സെലിബ്രിറ്റികളുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ റീലായി പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകൾ വൈറലായശേഷം നടിയെ ട്രോൾ ചെയ്തും പരിഹസിച്ചും വിമർശിച്ചും നിരവധി റിയാക്ഷൻ വീഡിയോകൾ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്നതരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു. ആറ്റുകാൽ പൊങ്കാല എന്ന ഭക്തി നിർഭരമായ ചടങ്ങിന്റെ പരിശുദ്ധി നഷ്ടപ്പെട്ടതായി തോന്നിയെന്നും ചിലർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി. ശുദ്ധമായ ഭക്തിയോടെയാണ് താൻ ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്ന് അന്ന രാജൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കൈ കൂപ്പിയും കണ്ണ് നിറഞ്ഞും... ആറ്റുകാൽ അമ്മയുടെ തൃപാദങ്ങളിൽ ഞാൻ ആദ്യമായി പൊങ്കാല അർപ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അവിടെ എത്തിയിരുന്നത്. കനത്ത ചൂടിൽ നിന്നുകൊണ്ട് തീക്കൊല്ലി വെച്ച് പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.
ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവെക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ ദിവസത്തെ ഭക്തിയുടെ സാരത്തെ കുറച്ച് കാണിക്കുന്ന തരത്തിൽ ചില നിമിഷങ്ങൾ മാത്രം എടുത്ത് പ്രചരിപ്പിച്ചതാണ് എനിക്ക് ഏറെ വിഷമമായി തോന്നിയത്.
എന്റെ സാരിയോ എന്റെ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. അതൊന്നും എന്റെ ഉദ്ദേശമല്ലായിരുന്നു. എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മക്ക് അറിയാം.

ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയുടെ തിരുവടികളിൽ സമർപ്പിച്ചുകൊണ്ട്... എന്നായിരുന്നു അന്ന പങ്കിട്ട കുറിപ്പ്. അന്നയുടെ വിശദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ എത്തി. കുറഞ്ഞപക്ഷം ഇത്തരം മീഡിയകളെ ആരാധനാലയത്തിലേക്ക് പോകുമ്പോൾ ക്ഷണിക്കരുത്.
അത് നിങ്ങളുടെ തെറ്റാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു ഒരു ഫോളോവർ കുറിച്ചത്. എന്തുകൊണ്ട് തെറ്റായ രീതിയിൽ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്തിയ ആളുകൾക്കെതിരെ നിങ്ങൾ പരാതി നൽകുന്നില്ല?. എപ്പോഴും നിങ്ങൾ അവരെ രസിപ്പിക്കുന്നു. അതിനാൽ അവർ ആ പ്രവൃത്തി തുടരുന്നുവെന്നും ചിലർ കുറിച്ചു.
ആദ്യം പൊങ്കാല ഇടാൻ കൊണ്ട് വന്ന അണ്ടി പരിപ്പ് അവിടെ ക്യാമറ പിടിച്ചോണ്ട് നിന്നവർക്ക് വിതരണം ചെയ്തു. അതും പൊങ്കാല നേദിക്കും മുന്നേ. നിങ്ങളുടെ അനാവശ്യമായ പെരുമാറ്റവും പ്രകടനവും എല്ലാ വീഡിയോകളിലും പ്രകടമായിരുന്നു. അതുകൊണ്ട് ഇങ്ങനെ ഒരു വിശദീകരണം കൊണ്ട് പ്രയോജനനമില്ല. ഒരു മതത്തിൻ്റെ ദൈവിക ചടങ്ങിന് വരുന്നതിന് മുമ്പുള്ള അവിടുത്തെ ആചാര അനുഷ്ഠാനങ്ങൾ പഠിക്കാനും ചിലർ അന്നയെ ഉപദേശിച്ച് കുറിച്ചു.


Click it and Unblock the Notifications

















