വേദനിപ്പിക്കുന്നത് അയാൾക്ക് ഹരമായിരുന്നു, നാല് മാസം ഗർഭിണി, ആരോടും ഒന്നും പറഞ്ഞില്ല; ആശാ ഭോസ്ലെ പറഞ്ഞത്!
ആശാ ഭോസ്ലെ എന്ന അനശ്വര ഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ശാഖയ്ക്ക് ഒരു തീരാനഷ്ടമാണ്. എട്ട് ദശാബ്ദങ്ങൾ നീണ്ട അവരുടെ ഗാനം തലമുറകളുടെ ഹൃദയങ്ങളിൽ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ ഒരുപാട് വേദനകൾ അനുഭവിക്കുകയും സമാധാനം നിറഞ്ഞ ജീവിതം കെട്ടിപടുക്കാനായി പോരാടുകയും ചെയ്ത ആശാ തന്റെ ആദ്യ ദാമ്പത്യ ജീവിതം സമ്മാനിച്ച ദുരിതങ്ങളെ കുറിച്ച് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
പതിനാറാം വയസിൽ ആയിരുന്നു ആശയുടെ വിവാഹം. അന്ന് കുടുംബത്തിന്റെ എതിർപ്പിനെ എല്ലാം മറികടന്ന് മുപ്പത്തൊന്നുകാരനായ ഗണപത്രാവോ ഭോസ്ലെയ്ക്ക് ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമല്ല ഗായികയ്ക്ക് ലഭിച്ചത്. പിന്നീട് അങ്ങോട്ട് വേദനകൾ നിറഞ്ഞ സമയങ്ങളായിരുന്നു.

ജീവചരിത്രത്തിൽ ആശാ ഭോസ്ലെ ആദ്യ ഭർത്താവിനെ കുറിച്ചും ആ ബന്ധത്തിൽ അനുഭവിച്ച യാതനകളെ കുറിച്ചും വിശദമായി പറഞ്ഞിരുന്നു. ആശാ ഭോസ്‌ലെ: എ ലൈഫ് ഇൻ മ്യൂസിക് എന്ന പുസ്തകം രമ്യ ശർമ്മയാണ് എഴുതിയത്. മഞ്ജുൾ പബ്ലിഷിംഗ് ഹൗസിന്റെ ഒരു ഇംപ്രിന്റ് ആയ അമറില്ലിസാണ് അത് പുറത്തിറക്കിയത്. ഗായികയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുസ്തകത്തിൽ ഉണ്ടായിരുന്നത്.
നാല് മാസം ഗർഭിണിയായിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ആശാ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറുപ്രായത്തിൽ എന്നേക്കാൾ ഒരുപാട് പ്രായമുള്ളൊരാളെയാണ് ഞാൻ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു അത്. അതിനുശേഷം ലതാ ദീദി കുറേക്കാലം എന്നോട് മിണ്ടിയിരുന്നില്ല. അവർ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ കുടുംബം യാഥാസ്ഥിതികരായിരുന്നു. ഗായികയായ പെൺകുട്ടിയെ മരുമകളാക്കാൻ അവർക്കും താത്പര്യമുണ്ടായിരുന്നില്ല. എന്റെ ഭർത്താവ് വളരെ പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നു. മറ്റുള്ളവർക്ക് വേദന നൽകുന്നത് ഇഷ്ടപ്പെടുന്നവനായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ സാഡിസ്റ്റ്. പക്ഷെ ഈ കാര്യങ്ങൾ പുറത്ത് ആരും ആരും അറിഞ്ഞിരുന്നില്ല.
അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് ആരുമായും ഞാനിതൊന്നും പങ്കുവെച്ചതുമില്ല. അയാളുടെ പ്രവൃത്തികളെ ഞാൻ ഒരിക്കലും ചോദ്യം ചെയ്തതുമില്ല. ഹിന്ദു ധർമ്മപ്രകാരം എന്റെ കടമ ഞാൻ ചെയ്തു. ഒരു സമയം എനിക്ക് ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന് തോന്നി. നരകത്തിൽ ആണെന്നാണ് തോന്നിയത്. മാനസികമായി വളരെ അധികം വേദന അനുഭവിച്ചു.

ഒരു കുപ്പി ഉറക്ക ഗുളികകൾ കഴിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിതി മോശമായിരുന്നു. വയറ്റിലുള്ള കുഞ്ഞിനോടുള്ള സ്നേഹം വളരെ ശക്തമായിരുന്നതുകൊണ്ടാകാം ഞാൻ മരിച്ചില്ല. വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നു. അയാളിൽ നിന്നും പീഡനവും മോശം പെരുമാറ്റവുമായിരുന്നു ലഭിച്ചത്. മൂന്നാമത്തെ മകനായ ആനന്ദിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ എന്നോട് ആ വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ അവർ ആവശ്യപ്പെട്ടു.
ഞാനെന്റെ അമ്മയുടെയും സഹോദരിമാരുടെയും സഹോദരന്റെയും അടുത്തേക്ക് മടങ്ങി. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. എനിക്ക് വിദ്വേഷവുമില്ല. മിസ്റ്റർ ഭോസ്ലെയെ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ എനിക്ക് ഈ മൂന്ന് കുട്ടികൾ ഉണ്ടാകുമായിരുന്നില്ല എന്നാണ് ആദ്യ ഭർത്താവിനെ കുറിച്ച് ആശ വെളിപ്പെടുത്തിയത്. ആദ്യ ബന്ധം വേർപ്പെടുത്തിയശേഷം സംഗീതസംവിധായകൻ ആർ.ഡി ബർമനെ ആശ വിവാഹം ചെയ്തു.
ബർമന്റെയും രണ്ടാം വിവാഹായിരുന്നു. പക്ഷെ പിന്നീട് ആ ബന്ധവും ആശ അവസാനിപ്പിച്ചു. ഗായകനും സംഗീത സംവിധായകനുമായ ഹേമന്ദ് കുമാർ, ഗായികയും എഴുത്തുകാരിയുമായ വർഷ ഭോസ്ലെ, ആനന്ദ് എന്നിവരാണ് ആശയുടെ മക്കൾ. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണ വാർത്ത പുറത്ത് വന്നത്.


Click it and Unblock the Notifications

















