സ്വന്തമായി വീടും കുടിക്കാനുള്ള വെള്ളവും വേണം, ഏട്ടൻ വന്നതോടെ ലൈഫ് ചെയ്ഞ്ചായി, ഒന്നര വർഷത്തെ പ്രണയമായിരുന്നു!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും കാസർഗോഡ് സ്വദേശിനിയുമായ ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയുടെ മരണ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ. ഇരുപത്തിനാലുകാരിയായ രേഷ്മയെ ഇന്നലെയാണ് വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അഞ്ച് വർഷം മുമ്പ് കാസർഗോഡ് സ്വദേശിയായ പ്രജുലാണ് രേഷ്മയെ വിവാഹം ചെയ്തത്.
ഇരുവർക്കും നാല് വയസുകാരനായ ഒരു മകനുണ്ട്. ഭർത്താവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അകന്ന് കഴിയുകയായിരുന്നു രേഷ്മ. വിവാഹമോചനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്. ഇപ്പോഴിതാ പ്രണയം, കുടുംബം, സ്വപ്നങ്ങൾ എന്നിവയെ കുറിച്ച് രേഷ്മ മനസ് തുറന്ന വീഡിയോയാണിപ്പോൾ വീണ്ടും വൈറലാകുന്നത്.

സ്വന്തമായി സ്ഥലവും അതിൽ ഒരു വീടും കുടിക്കാനുള്ള വെള്ളവും വേണമെന്ന സ്വപ്നം രേഷ്മയ്ക്കുണ്ടായിരുന്നു. അത്തരം മോഹങ്ങളെല്ലാം ബാക്കിയാക്കിയാണ് ചെറിയ പ്രായത്തിൽ തന്നെ രേഷ്മ യാത്രയാകുന്നത്. ഞാൻ ജനിച്ചതും വളർന്നതും എല്ലാം കർണാടകയിലാണ്. കർണാടക ബോർഡർ. വിവാഹശേഷമാണ് കാസർഗോഡിലേക്ക് വരുന്നത്. പഠിച്ചതും കേരളത്തിലാണ്.
എല്ലാവർക്കും ഞാൻ സംസാരിക്കുന്നത് മനസിലാകും. കാരണം തുളുവും കന്നഡയും മറാത്തിയും എല്ലാം അവിടെ എല്ലാവരുടേയും ഭാഷയിൽ കലർന്നിട്ടുണ്ടാകും. കന്നടയും തുളുവും മലയാളവും തമിഴും എനിക്ക് അറിയാം. മറാത്തി മനസിലാകും. ചിന്നു പാപ്പു ഞാൻ തന്നെയാണ്. ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ വന്നശേഷമാണ് ആളുകൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്. കാസർഗോഡ് ഭാഷ സംസാരിക്കുന്നു എന്നതുകൊണ്ടാണ് ഷോയിലേക്ക് അവസരം കിട്ടിയതുപോലും.
സുഹൃത്ത് ബംബർ ചിരിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്റെ വീട്ടിൽ ഒരു മുയൽ ഉണ്ടായിരുന്നു. അതിന്റെ പേരായിരുന്നു പാപ്പു. ടിക്‌ടോക് തുടങ്ങിയപ്പോൾ ഞാൻ എന്റെ പേരിനൊപ്പം പാപ്പു എന്ന് കൂടി ചേർത്തതാണ്. കാസർഗോഡ് തന്നെയായത് കൊണ്ട് പ്രജുവിന് ഞാൻ പറയുന്നത് മനസിലാവും. ഞങ്ങളുടെ ലവ് മാരേജ് ആയിരുന്നു. ഞങ്ങൾക്ക് ഏത് ഭാഷയും മനസിലാകും.
ഞങ്ങളുടേത് മറ്റുള്ളവർക്ക് മനസിലാവുകയില്ല. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിക്കുന്ന സമയത്താണ് ഞാനും പ്രജുവും പ്രണയത്തിലായത് രേഷ്മ പറഞ്ഞു. ചിന്നുവിന്റെ കൂട്ടുകാരൻ എന്റെയും സുഹൃത്തായിരുന്നു. അവൻ ഇടയ്ക്കിടെ ചിന്നുവിന്റെ ഫോട്ടോ സ്റ്റാറ്റസ് ഇടും. അന്ന് ചിന്നു ടിക് ടോക്കിൽ സജീവമാണെന്നത് എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം അവനോട് ചിന്നുവിനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കി.

തന്റെ കാമുകിയാണെന്നായിരുന്നു കൂട്ടുകാരന്റെ മറുപടി. അവൻ വെറുതെ പറഞ്ഞത് ആയിരുന്നു. അപ്പോഴാണ് ചിന്നുവിന് ഞാൻ ചൂണ്ടയിട്ട് നോക്കിയത്. പിന്നീട് ഒരു ദിവസം ടൗണിൽ വെച്ച് കണ്ടപ്പോൾ ചിന്നു തന്നെ എന്നോട് വന്ന് സംസാരിച്ചു പ്രണയ കാലം ഓർത്തെടുത്ത് പ്രജുൽ പറഞ്ഞു. ടാറ്റു അടിച്ചവരേയും സ്റ്റഡ് അടിച്ചിട്ടുള്ളവരേയും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്.
അന്ന് പ്രജുവേട്ടൻ നിറയെ സ്റ്റഡ് അടിച്ചിട്ടുണ്ടായിരുന്നു. ഞാൻ പരിചയപ്പെടുന്ന സമയത്ത് ഏട്ടന് മറ്റൊരു പ്രണയമുണ്ടായിരുന്നു. അത് ടൈംപാസ് ആയിരുന്നു. ആ പ്രണയം പിന്നീട് പോയി. ചേട്ടനാണ് ആ കുട്ടിയെ ഒഴിവാക്കിയത്. ശേഷം ഞങ്ങൾ തമ്മിൽ പ്രണയത്തിലായി. ഒരാഴ്ച സമയം എടുത്താണ് പ്രണയം പറഞ്ഞത്. ശേഷം അമ്മയോട് പ്രണയത്തിന്റെ കാര്യം പറഞ്ഞു. കഷ്ടകാലത്തിന് കല്യാണവും കഴിച്ചു രേഷ്മയും കൂട്ടിച്ചേർത്തു.
ഒന്നര വർഷം പ്രണയിച്ചു. കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം പിന്നിട്ടു. കൊറോണ സമയത്തായിരുന്നു വിവാഹം. എനിക്ക് 19ഉം ചേട്ടന് 21ഉം വയസായിരുന്നു. രണ്ട് വയസ് വ്യത്യാസമുണ്ട്. വീട്ടിൽ പറയാതെയാണ് ഏട്ടൻ എന്നെ വിവാഹം ചെയ്തത്. അച്ഛനും അദ്ദേഹത്തിന്റെ ബന്ധുക്കളും വന്നിരുന്നു. പക്ഷെ അമ്മയോട് മാത്രം പറഞ്ഞിരുന്നില്ല ഏട്ടൻ. കല്യാണം കഴിഞ്ഞശേഷമാണ് അറിഞ്ഞത്. അനിയത്തിയുണ്ട് ഏട്ടന്.
അനിയത്തിയുടെ വിവാഹം കഴിയാതെ മുതിർന്ന സഹോദരൻ വിവാഹം കഴിക്കരുതെന്ന നാട്ടുനടപ്പ് ഞങ്ങളുടെ നാട്ടിലുണ്ട്. അതിനാലാണ് അമ്മയോട് പറയാതെ വിവാഹം കഴിച്ചത്. ഏട്ടൻ വന്നതിൽ പിന്നെയാണ് ലൈഫ് ചേഞ്ച് ആയത്. കല്യാണം കഴിഞ്ഞിട്ടാണ് ലൈഫ് ചേഞ്ച് ആയത്. ദിഹാൻ എന്നാണ് മോന്റെ പേര്. സ്വന്തമായി ഒരു വീടും കുടിക്കാനുള്ള വെള്ളവും വേണം അതാണ് ഏറ്റവും വലിയ ആഗ്രഹം. സ്ഥലം വാങ്ങി വീട് വയ്ക്കണം. അതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും രേഷ്മ പറഞ്ഞു.


Click it and Unblock the Notifications











