വീടിന്റെ ഗേറ്റിന് മുന്നിൽ അച്ഛനും അമ്മയും; അമ്മയെ മാത്രം കയറ്റി വിടെന്ന് വിജയ്! അന്നുണ്ടായത്?
വിജയുടെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ ചർച്ചയാകവെ പ്രധാനമായും വരുന്ന ചോദ്യങ്ങളിലൊന്ന് പിതാവ് എസ്എ ചന്ദ്രശേഖറെവിടെ എന്നാണ്. വിജയ് ഒന്നുമല്ലാതിരുന്ന കാലത്ത് മകനെ നടനെ താരമാക്കാൻ പ്രയത്നിച്ചയാളാണ് എസ്എ ചന്ദ്രശേഖർ. വിജയ്ക്ക് നായകനാകനാകില്ലെന്ന് പറഞ്ഞ് മിക്കവരും തള്ളിപ്പറഞ്ഞ കാലമായിരുന്നു അത്. എന്നാൽ മകന് വേണ്ടി ചന്ദ്രശേഖർ പരിശ്രമിച്ച് കൊണ്ടേയിരുന്നു. എന്നാൽ ഇന്ന് വിജയുടെ താങ്ങായും നിഴലായും പിതാവ് ഒപ്പമില്ല. റിപ്പോർട്ടുകൾ പ്രകാരം വിജയ് എസ് എ ചന്ദ്രശേഖറുമായും അകൽച്ചയിലാണ്.
മുമ്പൊരിക്കൽ ഇതേക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരിക്കൽ അഭിമുഖമെടുത്തപ്പോൾ ഓഫ് ദ റെക്കോഡായി ഒരു മനോവേദന എസ്എ ചന്ദ്രശേഖർ എന്നോട് പങ്കുവെച്ചു. ഒരു ഘട്ടത്തിൽ ഞാനും ഭാര്യയും വിജയുടെ വീടിന്റെ മുന്നിൽ പോയി നിന്നു. സെക്യൂരിറ്റി പോയി വിജയ്നോട് സംസാരിച്ചു. ഞങ്ങൾ കാറിൽ കാത്തിരുന്നു. അര മണിക്കൂർ കഴിഞ്ഞ് സെക്യൂരിറ്റി തിരിച്ച് വന്നു. നിങ്ങളെ ഇവിടെ നിർത്തി അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാനാണ് വിജയ് പറഞ്ഞതെന്ന് പറഞ്ഞു. ഭാര്യക്ക് ദേഷ്യം വന്നു. കാറെടുക്ക് എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരിച്ച് വരികയായിരുന്നു എന്നാണ് എസ്എ ചന്ദ്രശേഖർ തന്നോട് പങ്കുവെച്ച വിഷമമെന്നും ചെയ്യാർ ബാലു അന്ന് പറഞ്ഞു.

തുടക്ക കാലം മുതൽ വിജയുടെ ഉയർച്ച ഞങ്ങൾ കണ്ടതാണ്. അതിന് എത്രമാത്രം എസ്എ ചന്ദ്രശേഖർ അധ്വാനിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. തന്റെ മകനെക്കുറിച്ച് മോശമായി എഴുതിയവരോടും അപമാനിച്ചവരോടും മറുപടി നൽകി മകനെ സൂപ്പർതാര പദവിയിലേക്ക് കൊണ്ട് വന്നു. ഫാൻസ് അസോസിയേഷൻ തുടങ്ങി. കുട്ടികൾക്ക് അവരിലൂടെ പുസ്തകം നൽകി. ബിരിയാണി നൽകി. വിജയ്ക്ക് വേണ്ടി ഇങ്ങനെ പബ്ലിസിറ്റി ചെയ്യുന്നെന്ന് അക്കാലത്ത് ആളുകൾ പറയുമായിരുന്നു.
എന്താണ് അച്ഛനുമായുള്ള പ്രശ്നമെന്ന് വിജയ്ക്ക് മാത്രമേ വ്യക്തമായി അറിയൂ. എന്നെയും മകനെയും രണ്ട് പേരാണ് പിരിച്ചതെന്ന് എസ്എ ചന്ദ്രശേഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ഒരു രാഷ്ട്രീയക്കാരന് അതിൽ പ്രധാന പങ്കുണ്ടെന്നും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ചെയ്യാർ ബാലു അന്ന് വാദിച്ചു.
പ്രശ്നങ്ങൾക്ക് ശേഷവും വിജയ് മാതാപിതാക്കളെ കാണാൻ പോയതിന് ഒപ്പമിരിക്കുന്ന ഫോട്ടോ പുറത്ത് വന്നതിനും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നെന്നും അന്ന് ചെയ്യാർ ബാലു പറഞ്ഞു. അച്ഛനും അമ്മയുമായി സ്നേഹത്തിലാണെന്ന് ജനത്തിന് തോന്നണം. കാരണം വാരിസ് ഓഡിയോ ലോഞ്ചിൽ വിജയ് പിതാവിനെ അവഗണിച്ചത് വാർത്തയായിരുന്നു. ഒരു സീനിയർ ഐഎഎസ് അധികാരിയാണ് വിജയ്ക്ക് ഉപദേശങ്ങൾ നൽകുന്നത്. നിങ്ങൾ ഉടനെ അച്ഛനെയും അമ്മയെയും കാണണമെന്ന് ആ വ്യക്തി നടനെ ഉപദേശിക്കുകയായിരുന്നെന്നും ചെയ്യാർ ബാലു അന്ന് പറഞ്ഞു.
2024 ലാണ് ചെയ്യാർ ബാലു ഇങ്ങനെയൊരു വാദം ഉന്നയിച്ചത്. രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ പറഞ്ഞതിൽ കാര്യമുണ്ടോ എന്ന ചോദ്യങ്ങൾ വരുന്നുണ്ട്. കാരണം ഗോസിപ്പുകളെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പല കാര്യങ്ങളും വിജയുടെ കാര്യത്തിൽ സത്യമാകുകയാണ്. ഭാര്യ സംഗീത വിവാഹമോചനത്തിന് പെറ്റീഷൻ നൽകി. ഒരു നടിയുമായുള്ള വിജയുടെ ബന്ധമാണ് കാരണമെന്ന് സംഗീത പറയുന്നു. ഈ നടി തൃഷ കൃഷ്ണനാണെന്ന അഭ്യൂഹം ശക്തമായിരിക്കെ വിജയ് തൃഷയ്ക്കൊപ്പം ഒരു ചടങ്ങിനെത്തുകയും ചെയ്തു.


Click it and Unblock the Notifications
















