കെനീഷ മാനസിക രോഗിയെ പോലെ പെരുമാറി, അടിച്ചു, അധിക്ഷേപിച്ചു; രവി മോഹനും കൂട്ട് നിന്നു: വെളിപ്പെടുത്തൽ
ഗായികയും രവി മോഹന്റെ പങ്കാളിയുമായിരുന്ന കെനീഷ ഫ്രാൻസിസിനെതിരെ ഗുരുതര ആരോപണം. കെനീഷയെ വെച്ച് ദുബായിൽ നടത്താനിരുന്ന ഒരു ഇവന്റിന്റെ മാനേജരാണ് കെനീഷയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. കെനീഷ തന്നെ ആളുകളുടെ മുന്നിൽ വെച്ച് അടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും രവി മോഹൻ കെനീഷയെ പിന്തുണയ്ക്കുകയും ചെയ്തെന്നും മെൽവിൻ എന്ന സ്ത്രീ പറയുന്നു. ശിവശങ്കരി ടോക്സ് എന്ന യൂട്യൂബ് ചാനലിലാണ് ആരോപണം.
പ്രതിഫലം, ടിക്കറ്റ്, താമസം എന്നിവയെല്ലാം ചേർത്ത് ഏകദേശം 40 ലക്ഷം രൂപ കെനീഷയ്ക്കായി ഞാൻ ചെലവിട്ടു. ടിക്കറ്റ് പല തവണ കാൻസൽ ചെയ്യിച്ചു. ഇവന്റിന് കുറച്ച് നാൾ മുമ്പ് കെനീഷ ദുബായിൽ വന്നപ്പോൾ എന്നെ കണ്ടു. വളരെ സന്തോഷത്തോടെ സംസാരിച്ചു. സ്പിരിച്വൽ ഹീലറായ കെനീഷ എന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ പറയാൻ തുടങ്ങി. എനിക്ക് അത്ഭുതമായി. എന്നാൽ പിറ്റേന്ന് എന്നെ കാണണണമെന്ന് പറഞ്ഞപ്പോൾ ഞാൻ പോയില്ല. മീറ്റിംഗുണ്ടെന്ന് പറഞ്ഞ് ഒഴിവായി.

കുറച്ച് ദിവസങ്ങൾ കോൺടാക്ടില്ല. ഞാൻ മാനേജരെ വിളിച്ചു. 9 ലക്ഷം പ്രതിഫലം 15 ലക്ഷമാക്കി ഉയർത്തിയാലേ കെനീഷ വരൂ എന്ന് അവർ പറഞ്ഞു. വേണ്ട, വേറെ ഗായകരെ നോക്കാമെന്ന് ഞാൻ പറഞ്ഞു. കെനീഷയുടെ കൺസേർട്ട് ക്യാൻസൽ ചെയ്യാമെന്ന തീരുമാനത്തിലെത്തി. അഡ്വാൻസ് തിരികെ തരുമെന്ന് ഞാൻ കരുതി. എന്നാൽ കെനീഷയ്ക്ക് വേണ്ടി രവി മോഹൻ സർ എന്നെ ഫോൺ ചെയ്തു. കഴിഞ്ഞത് കഴിഞ്ഞു, പ്രശ്നങ്ങൾ പരിഹരിച്ച് ഷോ ചെയ്യാമെന്ന് രവി മോഹൻ പറഞ്ഞു. അത്രയും വലിയ നടൻ പറഞ്ഞതിനാൽ ഞാൻ സമ്മതിച്ചു.
അങ്ങനെ കെനീഷ കൺസേർട്ടിന് വന്നു. അഞ്ച് പേർക്ക് ടിക്കറ്റ് ചെയ്തിട്ട് മൂന്ന് പേരാണ് വന്നത്. കെനീഷയ്ക്ക് എന്നോടുള്ള വെെരാഗ്യമാണിതിന് കാരണമെന്ന് മനസിലായി. കെനീഷയെയും രവി മോഹനെയും സ്വീകരിക്കാൻ ഞാൻ ഹോട്ടലിൽ കാത്തിരുന്നു. കാറിൽ രണ്ട് പേരും വന്നിറങ്ങി. കെനീഷ ഓടി വന്ന് വിരൽ എന്റെ നെറ്റിയിൽ കുത്തി മോശമായി സംസാരിച്ചു. രവി സാറും എന്നെ വഴക്ക് പറഞ്ഞു. എന്നെ ഭയപ്പെടുത്തി കൊണ്ട് വരാൻ നീ ശ്രമിച്ചു, എത്ര അഹങ്കാരമാണ് നിനക്കെന്ന് രവി സർ പറഞ്ഞു.
കെനീഷ എന്നെ അടിച്ചു. വളരെ മോശമായി സംസാരിച്ചു. അത് പറയാൻ പോലും പറ്റില്ല. 17 വർഷം കഴിഞ്ഞ് നിന്റെ ഭർത്താവ് നിന്നെ വിട്ട് പോയെങ്കിൽ അതിന് കാരണം നിനക്ക് ഭംഗിയില്ലാത്തതാണ്, നിന്റെ വായ തുറന്നാൽ ദുർഗന്ധമാണ് എന്നൊക്കെ പറഞ്ഞു. ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്ന് രവി സർ ഒരു വാക്ക് കെനീഷയോട് പറഞ്ഞില്ല. എന്റെ മനസ് വല്ലാതെ വേദനിച്ചു. വേശ്യാവൃത്തി ചെയ്താണ് ഞാൻ മക്കൾക്ക് ഭക്ഷണം നൽകുന്നതെന്ന് കെനീഷ പറഞ്ഞു. അതെന്നെ എത്ര മാത്രം വേദനിപ്പിച്ചിരിക്കും. മക്കളെക്കുറിച്ച് മോശമായി സംസാരിച്ചു.
ഞാൻ പ്രതികരിച്ചില്ല. കാരണം കെനീഷ മാനസിക പ്രശ്നം നേരിടുന്നയാളാണെന്ന് എനിക്ക് തോന്നി. എനിക്കൊപ്പം വന്നവർ അമ്പരന്ന് പോയി. സെക്യൂരിറ്റി വന്ന് ഇടപെട്ടപ്പോഴാണ് കെനീഷ അടങ്ങിയതെന്നും മെൽവിൻ ഓർത്തു.


Click it and Unblock the Notifications
