അനാഥാലയമല്ല..., സുരേഷ് സാറിനെ കുടുംബം ഉപേക്ഷിച്ചതല്ല, വന്നത് അമ്മയ്ക്കൊപ്പം, അദ്ദേഹം ട്രെസ്റ്റി അംഗം!
അമൃത സുരേഷും അഭിരാമി സുരേഷും അച്ഛനെ അനാഥാലയത്തിൽ ഉപേക്ഷിച്ചിരുന്നുവെന്ന തരത്തിൽ പ്രചരിച്ച വീഡിയോകൾക്കും റിപ്പോർട്ടുകൾക്കും മറുപടിയുമായി മിത്രകുലം ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ട്രെസ്റ്റി അനിൽ ജോസ് രംഗത്ത്. തങ്ങൾ നടത്തുന്നത് അനാഥാലയമല്ല കൂട്ടായ്മയാണെന്നും അദ്ദേഹം ട്രെസ്റ്റിലെ ഒരു അംഗമായിരുന്നുവെന്നും വിവാദങ്ങൾക്ക് കൃത്യമായ മറുപടി നൽകി അനിൽ ജോസ് പറഞ്ഞു. ഞാൻ അനിൽ ജോസ്. മിത്രകുലം എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ട്രെസ്റ്റിയാണ്.
എല്ലാവർക്കും അറിയാവുന്നത് പോലെ ഒരു കമ്യൂൺ ഞങ്ങൾക്കുണ്ട്. പക്ഷെ അത് ഒരു അനാഥാലയമല്ല. വീടുകളിൽ നിന്നും ഒഴിവാക്കപ്പെട്ട ആളുകൾക്ക് താമസിക്കാനുള്ള ഇടമല്ല. എല്ലാത്തരം മനുഷ്യരും ഒരുമിച്ച് താമസിക്കുന്ന ഒരിടമാണ്. കഴിഞ്ഞ ദിവസം 24 ന്യൂസ് ചാനലിലെ പ്രോഗ്രാമിൽ ഞാൻ സംസാരിച്ചത് നിങ്ങൾ ശ്രദ്ധിച്ച് കാണും. ആ ഷോയിൽ അന്ന് പങ്കെടുത്തവരെല്ലാം തന്നെ അനാഥാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു.

അവർ എല്ലാം സംസാരിച്ചപ്പോൾ ഞാൻ പറയാൻ ശ്രമിച്ചത് അനാഥാലയങ്ങൾ അല്ല വേണ്ടത് പകരം കമ്യൂണുകളാണ് എന്നാണ്. മനുഷ്യന്മാർ ഒരുമിച്ച് താമസിക്കുന്ന ഇടം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അണുകുടുംബഗങ്ങളായി താമസിച്ച് തുടങ്ങിയശേഷം കുടുംബങ്ങളിൽ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അങ്ങനെ വരുമ്പോൾ അവർക്ക് താമസിക്കാൻ കമ്യൂണുകൾ ഉണ്ടാവണം എന്നാണ് ഞാൻ പറഞ്ഞത്.
ഇതെല്ലാം പറയുന്നതിനൊപ്പം നാട്ടുകാർക്ക് അറിയുന്ന രണ്ട്, മൂന്ന് പേരുടെ പേരുകൾ കൂടി ഞാൻ പറഞ്ഞിരുന്നു. അതിൽ ഒന്ന് ഗായിക അമൃതയുടെ അച്ഛൻ സുരേഷിന്റേതായിരുന്നു. കമ്യൂണായി ജീവിക്കാനുള്ള ഇഷ്ടം കൊണ്ടാണ് സുരേഷ് സാർ ഞങ്ങൾക്കൊപ്പം താമസിക്കാൻ വന്നത്. സുരേഷ് സാർ അദ്ദേഹത്തിന്റെ അമ്മയേയും കൊണ്ടാണ് വന്നത്. അവർക്ക് തൊണ്ണൂറ്റിനാലോളം വയസുണ്ടായിരുന്നു.
മക്കൾക്കൊപ്പം പ്രോഗ്രാമിന് സുരേഷ് സാർ പോകുമ്പോൾ അമ്മ ഒറ്റയ്ക്കായി പോകും എന്നത് ഒഴിവാക്കാൻ വേണ്ടി കമ്യൂൺ അന്വേഷിച്ച് വന്നയാളാണ് സുരേഷ് സാർ. അദ്ദേഹത്തിന്റെ അമ്മ ഒന്ന്, രണ്ട് മാസത്തോളം ഇവിടെ താമസിച്ചിരുന്നു. ഒപ്പം ഒരു ബൈസ്റ്റാന്ററും ഉണ്ടായിരുന്നു. അമ്മയുടെ മരണശേഷം സുരേഷ് സാർ മിത്രകുലത്തിന്റെ ട്രസ്റ്റിയായി ജോയിൻ ചെയ്തു. എനിക്ക് ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാൻ പറ്റുമോ എന്ന് ചോദിച്ചാണ് അദ്ദേഹം ട്രെസ്റ്റിയായി ചേർന്നത്.
നാൽപതോളം പേർ മിത്രകുലത്തിൽ അപ്പോഴുണ്ടായിരുന്നു. ചർച്ചകൾ പോലുള്ളവയെല്ലാം നടക്കാറുണ്ടായിരുന്നു. പാലാരിവട്ടത്ത് ആയതുകൊണ്ട് സുരേഷ് സാറിന് പ്രോഗ്രാമിന് പോകാൻ എളുപ്പമായിരുന്നു. സുരേഷ് സാർ വന്നപ്പോൾ മക്കളിൽ ആരോ ഒപ്പമുണ്ടായിരുന്നു. പ്രോഗ്രാമിന് പോകുമ്പോൾ മക്കൾ അച്ഛനെ കൂട്ടാൻ വരാറുണ്ടായിരുന്നു. ഇത് അനാഥലയമല്ല എന്നാണ് എല്ലാവരും ആദ്യം മനസിലാക്കേണ്ടത്.

ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഒരു സ്പേസാണ്. പണം നൽകിയാണ് താമസിക്കേണ്ടത്. ഞങ്ങളുടെ കുക്കിങും ആഘോഷങ്ങളും എല്ലാം ഒരുമിച്ചായിരുന്നു. സാമ്പത്തികമായി പ്രശ്നങ്ങൾ വന്നപ്പോൾ 2023ൽ ഞങ്ങൾ പാലാരിവട്ടത്തെ കെട്ടിടം വെക്കേറ്റ് ചെയ്തു. അന്ന് സുരേഷ് സാർ സ്വന്തം വീട്ടിലേക്ക് മാറി. പിന്നീട് ഞങ്ങൾ വൈറ്റിലയിൽ പ്രവർത്തനം ആരംഭിച്ചു. അത് ഒരുപാട് ദൂരമായതുകൊണ്ട് അദ്ദേഹം അവിടേക്ക് വന്നില്ല.
അദ്ദേഹം വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് ഞങ്ങൾ എല്ലാവരും ഷെയർ ചെയ്ത് കഴിക്കാറുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം മക്കളേയും ഭാര്യയേയുമെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങളുടേത് അനാഥാലയമല്ല. മനുഷ്യർക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള ഒരിടമാണ്. അമൃതയും സഹോദരിയും അമ്മയും ചേർന്ന് സുരേഷ് സാറിനെ അനാഥാലയത്തിൽ കൊണ്ടുവിട്ടു എന്ന തരത്തിൽ വീഡിയോകൾ കണ്ടതുകൊണ്ടാണ് സത്യാവസ്ഥ വിവരിച്ച് ഞാൻ വീഡിയോ പങ്കിടുന്നത്.
പ്രശസ്തരായ സ്ത്രീകൾക്ക് എതിരെ അപവാദം പ്രചരിപ്പിച്ച് ചോര കുടിക്കുന്നതിൽ ചിലർ രസം കണ്ടെത്തുന്നതായി തോന്നിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാകും സുരേഷേട്ടന്റെ കുടുംബത്തിന് എതിരെ ഇപ്പോൾ വീഡിയോകൾ പ്രചരിക്കുന്നതെന്നും അനിൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications
















