പെണ്ണല്ലേയെന്ന് കരുതി, മൗനം വെടിയുന്നു, ഞാൻ എന്നെത്തന്നെ ഉപദ്രവിച്ച് തുടങ്ങി, മക്കളെ കാണാൻ സമ്മതിക്കുന്നില്ല!
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടൻ ജയംരവി ആർതിയുമായി വേർപിരിഞ്ഞുവെന്ന് പ്രഖ്യാപിച്ചത്. അന്ന് മുതൽ ക്രൂരമായ രീതിയിൽ താരം സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങുന്നുണ്ട്. അപമാനവും പരിഹാസവും വിമർശനവും അതിരുവിട്ടതോടെ യഥാർത്ഥത്തിൽ തന്റെ വ്യക്തി ജീവിതത്തിലും ദാമ്പത്യത്തിലും എന്താണ് സംഭവിച്ചതെന്ന് വാർത്താസമ്മേളനത്തിൽ നടൻ വെളിപ്പെടുത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മുൻ ഭാര്യയും അവരുടെ കുടുംബവും സോഷ്യൽമീഡിയയും തന്നോട് ചെയ്ത കാര്യങ്ങൾ നടൻ വെളിപ്പെടുത്തിയത്.
സഹിക്കാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങൾ എത്തിയതിനാലാണ് മൗനം വെടിഞ്ഞതെന്നും മക്കളെ കാണാൻ പോലും കഴിയുന്നില്ലെന്നും താരം പറഞ്ഞു. ഇത്രയുംനാൾ ഒന്നും തുറന്ന് പറഞ്ഞില്ലെന്നത് തന്നെ മണ്ടത്തരമായി ഞാൻ കരുതുന്നു. ജയംരവി വളരെ സോഫ്റ്റായ ആളാണ്. എന്ത് പറഞ്ഞാലും കേൾക്കും മനസിലാക്കും വിട്ട് തരും... ശരിയാണ് അതാണ് എന്റെ സ്വഭാവം.

അങ്ങനെ തന്നെയായിരുന്നു ഞാൻ ഇത്രയും നാൾ. സാധുവായിരുന്ന എന്നെ പലരും ഉപദ്രവിച്ച് തുടങ്ങി. അവരോടായി ഞാൻ പറയുന്നു. ഇതാണ് എന്റെ ഓഫീസ്. മറഞ്ഞിരുന്ന് ഒന്നും ചെയ്യേണ്ട. നേരിട്ട് ഓഫീസിലേക്ക് വരാം. ഞാൻ റെഡിയാണ്. എന്നെ പഞ്ചിങ് ഭാഗായി ഉപയോഗിക്കുന്നവർക്കും സ്വാഗതം. വിവാഹമോചനം ലഭിക്കുന്നത് വരെ എന്റെ സിനിമകളൊന്നും ഇനി റിലീസാവില്ല. അതുവരെ അഭിനയിക്കുന്നില്ല. എനിക്ക് അതിന് കഴിയില്ല.
എനിക്കുണ്ടായതും ഞാൻ അനുഭവിച്ചതുമായ അപമാനം അത്രത്തോളമാണ്. ഇനി മുതൽ ഞാൻ സാധുവായിരിക്കില്ല. എന്ന് എനിക്ക് ഡിവോഴ്സ് കിട്ടുന്നുവോ എന്ന് എന്റെ പേഴ്സണൽ ലൈഫ് ശരിയാകുന്നോ എന്ന് സൈബർ ബുള്ളിയിങ് നിൽക്കുന്നുവോ... എല്ലാം ഞാൻ കാണുന്നുണ്ട്. എന്നെ ശല്യം ചെയ്യുന്നതും കളിയാക്കുന്നതും ദയവായി നിർത്തണം. ഞാൻ എന്റെ ഓഫീസിൽ മാത്രമെ ഉണ്ടാവൂ, എന്നോട് സംസാരിക്കാൻ ആഗ്രഹമുള്ളവർക്ക് നേരിട്ട് അവിടെ വരാം. എന്റെ വ്യക്തി ജീവിതത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.
സിനിമയുമായി അതിന് ബന്ധമില്ല. 23 വർഷം രാവും പകലുമില്ലാതെ ഞാൻ സിനിമയിൽ അധ്വാനിച്ചു. എന്റെ 95 ശതമാനം സിനിമകളും വിജയമാണ്. എന്റെ സ്വന്തം അധ്വാനത്താൽ ഞാൻ നിരവധി പുരസ്കാരങ്ങളും നേടി. കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി എല്ലാ ദിവസവും ഞാൻ ഷൂട്ടിങ്ങിന് പോയിട്ടുണ്ട്. കുടുംബമാണ് എനിക്ക് എല്ലാം. അവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ വെറുതെ നോക്കിയിരിക്കില്ല. എന്ത് പറഞ്ഞാലും കുഴപ്പമില്ല.
അവൻ മിണ്ടാതിരുന്നോളും എന്ന ചിന്ത ചിലർക്കുണ്ട്. എന്റെ ന്യായം ഞാൻ പറയാൻ പോവുകയാണ്. പെണ്ണാണല്ലോ എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്. എന്ത് ആണ്, എന്ത് പെണ്ണ്? എന്ത് ഫെമിനിസം?. പടം ജയിക്കുമോ ഇല്ലയോയെന്ന് പോലും അറിയാതെ പീഡനത്തിന് എതിരെ സിനിമ എടുത്തവനാണ് ഞാൻ. ആ എനിക്ക് സ്ത്രീകളെ മനസിലാവില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ?. എന്റെ അമ്മ എന്നെ അങ്ങനെയല്ല വളർത്തിയത്. സത്യം ജയിക്കണമെന്ന് കരുതി മാത്രമാണ് ഇത്രയും നാൾ മിണ്ടാതിരുന്നത്. നിങ്ങൾക്ക് കുറച്ച് സർപ്രൈസുകൾ വരുന്നുണ്ട്. കുറച്ച് കാത്തിരിക്കൂ.

പതിനാല് വർഷം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എല്ലാം ക്ഷമിച്ചില്ലേ?. എന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ല. എന്റെ മൂത്തമകനും ഞാനും ചേർന്ന് ടിക്ക് ടിക്ക് ടിക്ക് പടത്തിൽ അഭിനയിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഹാപ്പിയസ്റ്റ് ഡെ. എന്റെ മക്കളാണ് അവർ. അവരെ ഞാൻ എങ്ങനെ ഉപേക്ഷിക്കും. അമ്പത് ലക്ഷം രൂപയാണ് രണ്ടുപേരുടേയും സ്കൂൾ ഫീസ്. ഞാൻ തന്നെയാണ് ഇത്രയും കാലം അതെല്ലാം അടച്ചിരുന്നത്.
അവർക്ക് നല്ല ലൈഫ് കിട്ടണം എന്നത് മാത്രമാണ് എന്റെ ആഗ്രഹം. എന്റെ മക്കളോട് എനിക്കുള്ള സ്നേഹത്തെ കുറിച്ച് നിങ്ങൾ ആരും പറയരുത്. അതിനുള്ള അവകാശമില്ല. ആർക്കും ഒന്നും അറിയില്ല. ഞാനും എന്റെ ഇളയമകനും ദിവസവും ഒരുമിച്ച് ചെസ് കളിക്കും. ആ എന്നെ പറ്റിയാണോ നിങ്ങൾ എനിക്ക് മക്കളോട് സ്നേഹമില്ലെന്ന് പറയുന്നത്. എന്റെ മക്കളെ കാണാൻ സമ്മതിക്കുന്നില്ല. അവരുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ വിടുന്നു. അവരുമായി ഫോൺ കണക്ഷൻ പോലും വിച്ഛേദിച്ചിരിക്കുകയാണ്. മക്കൾ എന്റെ ഈ വീഡിയോ കാണണം.
ആ ജീവിതം താൽപര്യമില്ലാതെ ഓടി വന്നതാണ് ഞാൻ. ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ വരെ തുടങ്ങി. സൂം ചെയ്ത് നോക്കൂ (കൈയിലെ മുറിവ് കാണിച്ച്). ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷെ അതിന് മുമ്പ് അവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും. ഇനി ഞാൻ സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്തിപരമായ ജീവിതം ശരിയാക്കും എന്റെ പേര് തിരികെ നേടും. അതിനുശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ. അതുവരെ എന്റെ സിനിമകളൊന്നും റിലീസ് ആകില്ലെന്നും നടൻ പറഞ്ഞു.


Click it and Unblock the Notifications


