ജയറാമിനെ ശരിക്കും ഒഴിവാക്കിയതോ, നായക നടന് കോമഡി റോൾ; വാദം പാെളിഞ്ഞതിന് പിന്നാലെ ചർച്ചകൾ
ഓഫ് സ്ക്രീനിലെ ജയറാമിനെ അംഗീകരിക്കാൻ മലയാളികളിൽ പലർക്കും മടിയാണ്. പുറമേക്കുള്ള ഭംഗി വാക്കുകൾക്കപ്പുറം ജയറാമിന്റെ യഥാർത്ഥ സ്വഭാവം ഇങ്ങനെയല്ലെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ വലിയ വിവാദങ്ങളിലൊന്നും നടൻ അകപ്പെട്ടിട്ടില്ല. എന്നാൽ എന്തുകൊണ്ടോ ജയറാമിന്റെ വാക്കുകൾ വലിയ കാര്യമായെടുക്കാൻ ഇവർ തയ്യാറല്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ജയറാമിന് നേരെ ചോദ്യങ്ങൾ വരികയാണ്.
മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം ഒരുമിച്ച് അഭിനയിച്ച ട്വന്റി ട്വന്റി എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. ആ സിനിമ ഒരു വട്ടം കൂടി കണ്ട് നോക്കൂ. അവസാന സീനിൽ ഞാൻ ഉണ്ടാകില്ല. ജോഷി സാറാണ് സംവിധായകൻ. എന്റെ ഷോട്ടുകൾ എടുത്ത് കഴിഞ്ഞു. അവസാനം അഞ്ച് പേരും നടന്ന് വരുന്ന ഷോട്ടുണ്ട്. ആ സീനെടുക്കാൻ രണ്ട് ദിവസം കഴിയുമെന്ന് പറഞ്ഞു. നോക്കുമ്പോൾ ദീപാവലി ദിനം. ദീപാവലിക്ക് ചെന്നെെയിലെ എന്റെ വീട്ടിൽ പോകണം സർ എന്ന് ഞാൻ. നിനക്ക് ദീപാവലിയാണോ വലുത്, അവസാനം അഞ്ച് പേരും നടന്ന് വരുന്നതാണോ വലുത് എന്ന് ജോഷി സർ ചോദിച്ചു. ആലോചിച്ച ശേഷം എനിക്ക് ദീപവലിയാണ് വലുതെന്ന് ഞാൻ മറുപടി നൽകി എന്നാണ് ജയറാം ഈയടുത്ത് നൽകിയ തമിഴ് അഭിമുഖത്തിൽ പറഞ്ഞത്.

എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ നൽകിയ അഭിമുഖത്തിൽ ഇതായിരുന്നില്ല ജയറാം പറഞ്ഞത്. എന്റെ സീൻ കഴിഞ്ഞു. വെയ്റ്റ് ചെയ്യെടാ നിങ്ങൾ അഞ്ച് പേരും കൂടെ നടന്ന് വരുന്ന ഷോട്ടും കൂടെ എടുക്കാം എന്ന് പറഞ്ഞു. വെെകുന്നേരമായിട്ടും എടുക്കാനായില്ല. അടുത്ത ദിവസമായി. അന്നും എടുക്കാൻ പറ്റിയില്ല. തീരുമാനം പിന്നീട് എന്റെയാണ്. ശബരിമലയ്ക്ക് പോകുന്നത് അഞ്ച് പേരും നടന്ന് വരുന്നതോ വലുതെന്നതിൽ എനിക്കതാണ് വലുതെന്ന് തോന്നി എന്നാണ് ജയറാം പറഞ്ഞത്.
സംസ്ഥാനം മാറിയപ്പോൾ കഥയും മാറിയല്ലോ എന്നാണ് രണ്ട് അഭിമുഖങ്ങളും കണ്ടവരുടെ ചോദ്യം. ശരിക്കും ജയറാമിനെ ട്വന്റി ട്വന്റിയിലെ അവസാന സീനിൽ നിന്ന് ഒഴിവാക്കിയതാണോ എന്ന് വരെ ചോദ്യങ്ങളുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ മൂന്ന് താരങ്ങൾക്കും സീരിയസ് റോളാണ് ട്വന്റി ട്വന്റിയിൽ ലഭിച്ചത്. എന്നാൽ ജയറാമിന് കോമഡി റോളെന്ന് തോന്നുന്ന തരത്തിലുള്ള റോൾ. പാക്കരൻ എന്ന ഇരട്ടപ്പേരും. അതേസമയം ജയറാം അന്ന് താരമൂല്യമുള്ള നായകനടൻ തന്നെയാണ്. അതിനാൽ ഒഴിവാക്കിയതാകില്ലെന്നും നെറ്റിസൺസ് പറയുന്നുണ്ട്.
ജയറാമിനെ ട്രോളിക്കൊണ്ട് നിരവധി കമന്റുകൾ വരുന്നുണ്ട്. സത്യം പറഞ്ഞാൽ സംവിധായകൻ ജോഷി ഇങ്ങേരെ മനപൂർവം ഒഴിവാക്കിയതാണെന്ന് തോന്നുന്നു. അതിൻ്റെ സങ്കടം കൊണ്ട് പുള്ളി ഓരോ നാട്ടിൽ ചെല്ലുമ്പോഴും ഓരോ കഥകൾ പടച്ച് വിടും, ലെ ജയറാം-തമിഴ്നാട്ടിൽ നിൽക്കുമ്പോൾ ഞാൻ തമിഴൻ ആണ് കേരളത്തിൽ വന്നാൽ ഞാൻ മലയാളി ആണ് ബാംഗ്ലൂർ പോയാൽ ഞാൻ കന്നഡിക ആണ് ഇനി അങ്ങ് ഫിൻലൻഡിൽ എത്തിയാൽ ഞാൻ ഫിൻലാൻഡ്കാരനാണ്. സർവവ്യാപി ആണ് ഞാൻ എന്നിങ്ങനെ ട്രോൾ ചെയ്ത് കൊണ്ടുള്ള കമന്റുകളുണ്ട്. പരിമളം ആന്റ് കോ ആണ് ജയറാമിന്റെ പുതിയ സിനിമ. ഉർവശിയാണ് തമിഴ് ചിത്രത്തിൽ ജയറാമിനൊപ്പം പ്രധാന വേഷം ചെയ്യുന്നത്.


Click it and Unblock the Notifications

