നാല് വയസ് മുതൽ പീഡനം, ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു, രവി മോഹനുമായുള്ള ബന്ധം; വാക്കുകൾ ഇടറി കെനീഷ
നിരന്തരമായ ട്രോളും പരിഹാസവും... വിമർശനം അതിരുവിട്ടതോടെ പ്രതികരിച്ച് ഗായിക കെനീഷ ഫ്രാൻസിസ്. നടൻ ജയം രവിയുമായി തനിക്കുള്ള ബന്ധമെന്താണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ കെനീഷ വ്യക്തമാക്കി. താൻ കുട്ടിക്കാലം മുതൽ അനുഭവിച്ച ദുരിതങ്ങളും ഗായിക പങ്കുവെച്ചു. ആരുടേയും കുടുംബം തകർക്കേണ്ട ആവശ്യമോ കുഞ്ഞുങ്ങളെ ആരിൽ നിന്നും അകറ്റേണ്ട ആവശ്യമോ തനിക്കില്ലെന്നും കെനീഷ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന അത്യന്തം മനോഹരമായ ഒരു ഇവന്റിൽ നിന്ന് ഞാൻ ഇപ്പോഴാണ് വീട്ടിലെത്തിയത്. പക്ഷെ വീട്ടിലെത്തിയപ്പോൾ എന്നെ കാത്തിരുന്നത് വെറുപ്പും വേദനയും ബാലിശമായ ഡ്രാമകളുമായിരുന്നു.
ഇത്തരത്തിലുള്ള കാര്യങ്ങൾ എന്റെ ജീവിതത്തെ ചുറ്റിപ്പറ്റി നിരന്തരം നടക്കുന്നതായി തോന്നുന്നു. അതുകൊണ്ടാണ് ഈ വീഡിയോ. ഇത് വളരെ നീളമുള്ള ഒരു വീഡിയോ ആയിരിക്കും. കേൾക്കാൻ താൽപര്യമുള്ളവർ ദയവായി ഒന്ന് സമയം കണ്ടെത്തി കേൾക്കൂ. താൽപര്യമില്ലാത്തവർ തങ്ങളുടെ കാര്യങ്ങൾ നോക്കൂ... കാരണം അതെല്ലാം ഇതിലും പ്രധാനപ്പെട്ടതായിരിക്കും.

ഒരുപാട് കാലമായി ആളുകൾ ചോദിച്ചുകൊണ്ടിരിക്കുന്നു ഇവൾ എന്തുകൊണ്ട് ഒന്നും പറയുന്നില്ല?, ഇവൾ ഇത്ര മോശമാണോ?, ഇത്ര ക്രൂരയാണോ? എന്നിങ്ങനെ. അതിനാൽ എന്റെ ഹൃദയം തുറന്ന് ഞാൻ ആരാണെന്ന് നിങ്ങളെ അറിയിക്കണമെന്ന് തോന്നി. എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ ആദ്യമായി സംസാരിക്കുകയാണ്. ഒരുപക്ഷെ അവസാനമായും. എന്റെ പേര് കെനീഷ. മുമ്പ് എന്നെ കെനീഷ സാന്ദ്ര സിതാര എന്നാണ് വിളിച്ചിരുന്നത്. പക്ഷെ സ്കൂളിൽ ആ പേര് അനുവദിച്ചില്ല. അതിനാൽ സാന്ദ്ര സിതാര എന്ന പേരിലാണ് ഞാൻ ഏറെക്കാലം അറിയപ്പെട്ടത്.
എന്റെ ജീവിതം അത്യന്തം കഠിനമായിരുന്നു. നമ്മുടെ ചുറ്റുമുള്ള പലരുടേയും പോലെ. പക്ഷെ ഞാൻ എവിടെ നിന്നാണ് വന്നതെന്ന് നിങ്ങൾ അറിയണം. ഞാൻ എന്റെ മാതാപിതാക്കളുടെ ഏക മകളാണ്. 2013ൽ എന്റെ അമ്മ മരിച്ചു. 2017ൽ അച്ഛനും മരിച്ചു. നാല് വയസ് മുതൽ എന്റെ കുടുംബത്തിലെ പല പുരുഷന്മാരിൽ നിന്നും ഞാൻ പീഡനം അനുഭവിച്ചു. 18-19 വയസിൽ ഞാൻ വിവാഹിതയായി. നാല് മാസം മാത്രം ആ ബന്ധം നീണ്ടു. ആ വ്യക്തിക്ക് എനിക്ക് പുറമെ അനവധി സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു.
ഞാൻ അത്രയും പീഡനം അനുഭവിച്ചു. ആ സമയത്ത് ഗർഭിണിയായിരുന്ന എനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. 19-20 വയസുള്ളപ്പോഴായിരുന്നു അത്. അൽഷിമേഴ്‌സ് ബാധിച്ച അച്ഛനെ അവസാന ശ്വാസം വരെ ഞാൻ നോക്കി. അച്ഛന്റെ മരണശേഷം ഏകദേശം പത്ത് വർഷമായി ഞാൻ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ നേടിയതെല്ലാം എന്റെ പരിശ്രമം കൊണ്ടാണ്. ഇൻഡസ്ട്രിയിൽ ആരും പറയില്ല കെനീഷ ഇത് ചെയ്ത് അവസരം നേടി എന്ന്. എന്റെ യാത്ര ഒരു ബാറിൽ പാട്ടുപാടിയാണ് തുടങ്ങിയത്. ഒരു രാത്രിക്ക് 500 രൂപ കിട്ടിയിരുന്നു. അതിൽ എന്താണ് തെറ്റ്?. അത് ഒരു കല തന്നെയല്ലേ? ഇന്ന് ഞാൻ അതിലും വലിയ തുക ഈടാക്കുന്നു.
അതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ മിണ്ടാതിരിക്കുകയാണ് എന്നതുകൊണ്ട് നിങ്ങൾക്ക് എന്തും പറയാമെന്നല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകൾ എന്നെക്കുറിച്ച് അന്വേഷിക്കാൻ ഡിറ്റക്ടീവുകളെ വരെ ബെംഗളൂരുവിലേക്ക് അയച്ചു. അവളുടെ അച്ഛനെ ഓൾഡ് ഏജ് ഹോമിൽ വിട്ടു എന്നാണ് പറയുന്നത്. നിങ്ങൾക്ക് ശരിക്കും അങ്ങനെ തോന്നുന്നുണ്ടോ? ഞാൻ അനാഥയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെന്ന്. മറ്റൊരാളെ ഇത്രയേറെ വേദനിപ്പിക്കാതിരിക്കാൻ ആളുകൾക്ക് ഒരു മാനസിക പക്വത വേണം. ഞാൻ മടുത്തു.

ഞാൻ ആരാണെന്ന് എന്താണെന്ന് എല്ലാവർക്കും വിശദീകരിച്ച് നടന്ന് മടുത്തു. ഇത്രയും കാലം ഞാൻ മിണ്ടാതിരുന്നത് കോടതിയും നിയമവും ഈ വിഷയത്തിൽ സംസാരിക്കേണ്ട സമയമുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയായി ഞാൻ ഒരിക്കലും മറ്റൊരാളെ അവരുടെ കുട്ടികളിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റാൻ ശ്രമിക്കുമോ?. കഴിഞ്ഞ ഒന്നര വർഷമായി നെഗറ്റിവിറ്റിയുടെ കാരണത്താൽ സ്റ്റേജിൽ കയറാനോ സംഗീതം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. 34 വർഷമായി ഞാൻ ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും നിർത്തപ്പെട്ടു.
എന്നാൽ ദൈവം വീണ്ടും ഒരു അവസരം നൽകി. എട്ടായിരം ആളുകൾ എന്റെ മുന്നിൽ നിൽക്കെ ഞാൻ പാടി നൃത്തം ചെയ്തു ആനന്ദിച്ചു. ആ അനുഭവം അതിശയകരമായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ എനിക്ക് മെസേജ് ചെയ്തു. കൂടുതൽ ഷോകളുടെ ഓഫറുകളും ലഭിച്ചു. അതിനുശേഷം ഞാൻ ശ്രദ്ധിച്ചത് എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നതാണ്. അതിനെ തുടർന്ന് അനവധി വ്യാജ കമന്റുകളും ട്രോളുകളും തുടങ്ങി. അതെല്ലാം എന്റെ മാനസികാവസ്ഥയെ ബാധിച്ചു. ഇപ്പോൾ ഞാൻ വ്യക്തമാക്കട്ടെ ഞാൻ ഒരാടളുമായും തെറ്റായ ബന്ധത്തിലല്ല. എന്റെ ജീവിതത്തിൽ ഞാൻ ഒരാളുടെ തെറാപ്പി സെഷനിൽ പങ്കാളിയായി.
ഒരു സുഹൃത്തായി നിന്നു. ഒരു സുഹൃത്ത് ഏത് രൂപത്തിലായിരിക്കാം. ആരോടാണ് എങ്ങനെ സൗഹൃദം പുലർത്തണമെന്ന് നിങ്ങളോട് ചോദിക്കേണ്ടതില്ല. നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ എന്റെ സ്റ്റോറിയോ അക്കൗണ്ടോ കാണേണ്ട. നിങ്ങളുടെ ജീവിതം നോക്കൂ. എന്നെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ തെറ്റാണ്. ഞാൻ ജീവിതത്തിൽ ഇത്രയേറെ ഇരുട്ടും വേദനയും കണ്ട ഒരാളാണ്. നിങ്ങൾ ഉണ്ടാക്കുന്ന വേദന അതിനോട് താരതമ്യം ചെയ്യാനാവില്ല. ട്രോളുകളും മോക്കറി ഇൻഫ്ലുവൻസേഴ്സും നിങ്ങൾക്ക് ഇത്ര സുന്ദരമായ ജീവിതവും മുഖവും പ്ലാറ്റ്ഫോമും ലഭിച്ചിട്ടും എന്തുകൊണ്ടാണ് മറ്റൊരാളെ അപമാനിച്ച് പണം സമ്പാദിക്കുന്നത്?.
ഇനി ഞാനും രവി മോഹനും തമ്മിലുള്ള കാര്യം പറയാം. ഞങ്ങൾ ആദ്യം സുഹൃത്തുക്കളായി കണ്ടുമുട്ടിയത് ഒരു ഓഡിയോ ലോഞ്ചിലും മ്യൂസിക്കൽ ഷോയിലുമാണ്. അദ്ദേഹം സഹായം തേടി എന്നെ സമീപിച്ചു. ഞാൻ ഗോവയിൽ വെച്ച് അദ്ദേഹത്തെ കണ്ടു. അദ്ദേഹം തെറാപ്പിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ കേട്ടു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഞാൻ ഏറ്റവും നല്ല സഹായിയായിരിക്കണമെന്നില്ല പക്ഷെ ഒരു സുഹൃത്തായി ഉണ്ടാകും എന്ന്. ആ സൗഹൃദം പിന്നീട് പരസ്പരം മനസിലാക്കുന്ന ഒരു മനോഹരമായ ബന്ധമായി മാറി. അതിനായി ഞാൻ ഒരു കുടുംബം തകർക്കേണ്ട ആവശ്യമില്ല.
ഒരു പ്രായപൂർത്തിയായ വ്യക്തിക്ക് ആരോടാണ് സംസാരിക്കേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടത് എന്നത് തീരുമാനിക്കാൻ കഴിയും. എന്തുകൊണ്ടാണ് എല്ലാം സമൂഹത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നത്? അയ്യോ ഇത്, അയ്യോ അത് എന്നൊക്കെ പറയുന്നതിന് പകരം മനുഷ്യരുടെ വികാരങ്ങൾ മനസിലാക്കാൻ ശ്രമിക്കൂ. സത്യമായി പറയട്ടെ... ഈ സമൂഹത്തോട് സംസാരിക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതുപോലെയാണ് തോന്നുന്നതെന്നും നിറകണ്ണുകളോടെ കെനീഷ പറഞ്ഞു.


Click it and Unblock the Notifications


