വിഷാദരോഗത്തെക്കുറിച്ചുള്ള പരാമർശം; കുഞ്ഞുണ്ണി മാഷും പറഞ്ഞിട്ടുണ്ട്, എന്തിന് മാപ്പ് പറയണം?; കൃഷ്ണപ്രഭ!
വിഷാദരോഗത്തെ നിസാരവത്കരിച്ചും രോഗികളെ അപകീർത്തിപ്പെടുത്തും വിധവും നടി കൃഷ്ണപ്രഭ അടുത്തിടെ സംസാരിച്ചത് വലിയ രീതിയിൽ ചർച്ചയാവുകയും നടിക്ക് എതിരെ സെലിബ്രിറ്റികൾ പോലും രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ താൻ പറഞ്ഞതും ചിന്തിച്ചതും ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് പറയുകയാണ് കൃഷ്ണപ്രഭ. ഇന്റർവ്യുവിൽ താൻ പറഞ്ഞത് എന്താണെന്ന് പലരും മുഴുവനായി കേട്ടിട്ടില്ലെന്നും ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
ആ വിഷയത്തിൽ ഞാൻ പറഞ്ഞതും ചിന്തിച്ചതും ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഏറ്റവും കൂടുതൽ ഞാൻ ചീത്ത കേൾക്കുന്നത് ചിരിക്കുന്നു എന്നതിന്റെ പേരിലാണ്. എന്റെ വീട്ടിൽ ഏറ്റവും കുറവ് ചിരിക്കുന്നത് ഞാനാണ്.

ഒന്നാമത്തെ കാര്യം ഡിപ്രഷൻ വിഷയത്തിൽ ഞാൻ സംസാരിച്ച ഇന്റർവ്യു ആരും മുഴുവനായി കണ്ടിട്ടില്ല. ഇപ്പോഴും കാണാത്തവരുണ്ട്. ചില ഭാഗങ്ങൾ മാത്രം പ്രചരിച്ചു. എന്നാൽ പിന്നെ അങ്ങനെ കിടന്ന് കറങ്ങട്ടേയെന്ന് ഞാനും വിചാരിച്ചു. ഞാൻ എയറിലാകുന്നത് ആദ്യമാണ്. ഡിപ്രഷനെ കുറിച്ച് സംസാരിച്ചപ്പോൾ ചിരിച്ചു എന്നതും ചിലർ കുറ്റമായി പറയുന്നത് കേട്ടു.
ചിരിച്ചതിന്റെ പേരിൽ എന്നെ ക്ലാസിൽ നിന്ന് പോലും പുറത്താക്കിയിട്ടുണ്ട്. ഭയങ്കരമായി ദേഷ്യം വരുന്നയാളുമല്ല ഞാൻ. ചെറിയ കോമഡിക്ക് പോലും ചിരിക്കും. ഞാനും അമ്മയും പെട്ടന്ന് ചിരിക്കും. അത് പുറത്ത് നിന്ന് കാണുന്നവർക്ക് ഇവർക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് തോന്നും. എന്റെ അഭിമുഖം ചർച്ചയായപ്പോൾ പേരമ്മയൊക്കെ പറഞ്ഞു ഞങ്ങളുടെ ശരിക്കുള്ള ചിരി ഇവർ കണ്ടിട്ടില്ല അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന്.
ചിരി ഒരു അനുഗ്രഹമാണ്. ഞാൻ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറയുന്നുണ്ടെങ്കിൽ അത് എന്റെ അനുഭവങ്ങൾ വെച്ചും കൂട്ടുകാരുടെ അനുഭവങ്ങൾ വെച്ചും എന്റെ ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുമാകും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആരും വെറുതെ ഇരിക്കരുതെന്ന്. മനസിനെ കുറിച്ച് അറിയാമല്ലോ... എന്തൊക്കെ ആലോലിച്ച് കൂട്ടും.
അടുത്തിടെ കുഞ്ഞുണ്ണി മാഷ് പറഞ്ഞ ഒരു കാര്യം ഞാൻ വായിച്ചിരുന്നു. മനസിനെ അലയാൻ വിടരുത്. അതിന് ആകെയുള്ള പോം വഴി മനസിന് എപ്പോഴും ജോലി കൊടുത്തുകൊണ്ട് ഇരിക്കുക എന്നതാണ്. ഇത് തന്നെയാണ് ഞാനും പറഞ്ഞത്. കുഞ്ഞുണ്ണി മാഷ് കുറച്ച് കാവ്യാന്മകമായി പറഞ്ഞുവെന്ന് മാത്രം. ഞാൻ വളരെ സിംപിളായി പറഞ്ഞു. വെറുതെ ഇരിക്കേണ്ടവർക്ക് ഇരിക്കാം.

എനിക്ക് അത് ബുദ്ധിമുട്ടാണ്. മാപ്പ് പറയണമെന്ന് പലരും പറഞ്ഞ് കേട്ടു. എന്റെ അനുഭവം പറഞ്ഞതിന് ഞാൻ എന്തിന് മാപ്പ് പറയണം?. ഷൂട്ടില്ലാത്ത ദിവസങ്ങൾ വരുന്നത് എനിക്ക് ടെൻഷനാണ്. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കാൻ ഇഷ്ടമാണ്. ആഗ്രഹിച്ച സിനിമ അവസരം നഷ്ടപ്പെട്ടപ്പോൾ ഒരാഴ്ച ഇരുന്ന് കരഞ്ഞയാളാണ് ഞാൻ. കാഷ്വലായാണ് അന്ന് ഞാൻ കാര്യങ്ങൾ സംസാരിച്ചത്.
വെറുതെ ഇരുന്ന് ഓരോന്ന് ആലോചിച്ചാൽ ഒന്നിനും ഉത്തരം കിട്ടില്ല. അന്ന് എന്റെ അഭിമുഖം എടുത്ത കുട്ടിക്കും പലരുടേയും കയ്യിൽ നിന്നും വഴക്ക് കേട്ടു. ആലോലിച്ച് കൂട്ടിയിട്ട് തന്നെയാണ് പല പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളതെന്ന് പലരും എന്നോട് പറഞ്ഞു. എക്സപ്ഷണൽ കേസുകളുമുണ്ടെന്നും കൃഷ്ണപ്രഭ പറയുന്നു. വിഷാദ രോഗത്തെക്കുറിച്ച് പണ്ടത്തെ വട്ട് ഇപ്പോഴത്തെ ഡിപ്രഷൻ എന്നാണ് തമാശ രൂപേണ നടി പരാമർശിച്ചത്.
ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്‌നം പറയുന്നത് കേള്‍ക്കാം. ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്‌സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും പഴയ വട്ട് തന്നെ ഇപ്പോള്‍ ഡിപ്രഷന്‍ പുതിയ പേരിട്ടു എന്ന് മാത്രമെന്നാണ് നടി അന്ന് പറഞ്ഞത്. ഇതാണ് പിന്നീട് വിവാദമായത്.


Click it and Unblock the Notifications

















