ബെഡ്ഡിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ, വിഷാദ രോഗം പിടിപെട്ടു; ലണ്ടൻ ജീവിതത്തിലെ മാധവിന്റെ അനുഭവം!
സുരേഷ് ഗോപിയുടെ ഇളയ മകനും യുവനടനുമായ മാധവ് സുരേഷിന്റെ ഉപരി പഠനമെല്ലാം ലണ്ടനിലായിരുന്നു. പഠനം കഴിഞ്ഞ് തിരികെ എത്തിയശേഷമാണ് മാധവ് സിനിമയിൽ അരങ്ങേറിയത്. നാല് വർഷക്കാലത്തെ യുകെ ജീവിതം തന്റെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്ന് പറയുകയാണിപ്പോൾ മാധവ് സുരേഷ്. വിഷാദ രോഗം തന്നെ അലട്ടിയിരുന്നുവെന്ന് മറുനാടൻ മലയാളിക്ക് നൽകിയ പോഡ് കാസ്റ്റിൽ താരപുത്രൻ വെളിപ്പെടുത്തി.
യുകെ ജീവിതത്തിന് ഇടയിൽ ഒരുപാട് യാത്രകൾ നടത്താൻ സാധിച്ചുവോയെന്ന് ഷാജൻ സ്കറിയ ചോദിച്ചപ്പോഴായിരുന്നു മാധവിന്റെ വെളിപ്പെടുത്തൽ. ഞാൻ ഒരുപാട് ട്രാവലിങ് നടത്തിയിട്ടില്ല. ലണ്ടനിൽ പഠിച്ചിരുന്ന സമയത്ത് ബാത്ത് എന്നൊരു സ്ഥലമുണ്ട്. അവിടെ ഞാൻ പോയിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്.

ട്രെയിനിൽ പോയി രാത്രി മുഴുവൻ ആ പ്രദേശം കറങ്ങി നടന്ന് കണ്ട് പിറ്റേദിവസം തിരിച്ച് വന്നു. സ്കോട്ട്ലാന്റിലൊന്നും പോയിട്ടില്ല. നാല് വർഷത്തോളം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും എവിടേയും ഞാൻ യാത്ര പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയാൽ ട്രോൾ വരുത്തി വെക്കുന്നത് പോലെയാകും. മെന്റൽ ഹെൽത്ത് എന്നത് റിയലായ ഒന്നാണ്. എല്ലാ നല്ല ജീവിത സാഹചര്യവുമുള്ളയാളും ഡിപ്രഷനിലേക്ക് പോകുന്നതിൽ ഒരു തെറ്റുമില്ല.
അതുപോലെ ക്ലിനിക്കലി ഡിപ്രഷനിലേക്ക് പോയ ഒരാളാണ് ഞാൻ. ക്ലിനിക്കലി വിഷാദരോഗം എന്നിൽ കണ്ടെത്തിയിരുന്നു. കാര്യം എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഒരു പരിധിയിൽ കൂടുതൽ സെൽഫ് റെസ്പെക്ട് കളഞ്ഞ് നിൽക്കുകയും നമ്മുടെ ശരീരത്തെ നമ്മൾ തന്നെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്താൽ നമ്മുടെ ശരീരം നമ്മളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കും.
ഇത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും കളിയാക്കാൻ തോന്നും. പക്ഷെ സത്യം പറയട്ടെ മാനസീകാരോഗ്യം എന്നത് സത്യമാണ്. നാല് വർഷം ഞാൻ അവിടെ പഠിച്ചപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് അച്ഛൻ തന്നെയാണ്. അല്ലാതെ അച്ഛൻ പണം തരാതെ ഇരുന്നിട്ടില്ല. പക്ഷെ എന്തുകൊണ്ടോ പുറത്തിറങ്ങി പോകാനോ സ്ഥലങ്ങൾ കാണാനോ ഒന്നും എനിക്ക് തോന്നിയിരുന്നില്ല.
ബെഡ്ഡിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. റോബോട്ടിക്ക് ലൈഫ് പോലെയാകും ആ സമയത്ത് ജീവിതം. അന്ന് നല്ല ജീവിത സാഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കളുമെല്ലാം എനിക്ക് ഉണ്ടായിരുന്നു. എന്റെ പ്രശ്നങ്ങളല്ല ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും എനിക്ക് അറിയാം. പക്ഷെ അന്ന് ഞാൻ അനുഭവിച്ചത് എനിക്ക് ഏറ്റവും വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു.

എന്തുകൊണ്ട് വിഷാദരോഗം വരുന്ന മാനസീകാവസ്ഥയിലേക്ക് എത്തിയെന്ന് ചോദിച്ചാൽ ചിലപ്പോഴൊക്കെ ഒറ്റപെടലും ആരും ഇല്ലെന്ന തോന്നലും മനസിനെ അലട്ടിയിരുന്നു. പക്ഷെ എല്ലാവരും ഉണ്ടായിരുന്നു. എന്നിരുന്നാലും ഐസുലേറ്റഡാകുമ്പോൾ ഇത്തരം തോന്നലുകൾ വരും. ലണ്ടനിലെ എന്റെ കംഫേർട്ടും നാട്ടിലെ എന്റെ കംഫേർട്ടും ഒരുപോലെയാണ്.
അതുകൊണ്ട് പരിവാരങ്ങൾ ഇല്ലാതായതുകൊണ്ട് വന്ന ഒറ്റപ്പെടലാണോയെന്ന് ചോദിച്ചാൽ നോ എന്ന് തന്നെയാകും ഉത്തരം. അച്ഛനെ അടുത്ത് അറിയാവുന്നവർക്ക് അറിയാം. ലക്ഷ്വറി ലൈഫ് നയിക്കുന്നയാളല്ല അദ്ദേഹം. ഗുഡ് ലൈഫാണെങ്കിലും ഞങ്ങളുടെ ജീവിതം എളിമയോടെ തന്നെയാണ്. ഇത്രയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോഴും ലണ്ടൻ ജീവിതം നിർത്തി തിരികെ പോകണമെന്ന് തോന്നിയിട്ടില്ല. കാരണം അത് അച്ഛനോട് ചെയ്യുന്ന വലിയ തെറ്റാകും.
എന്ത് തന്നെ വന്നാലും പഠനം പൂർത്തിയാക്കിയിട്ട് മാത്രമെ തിരികെ പോകൂവെന്ന് ഉറപ്പിച്ചിരുന്നു. ലണ്ടനിൽ പഠിക്കണമെന്ന ആഗ്രഹം എന്റേത് തന്നെയായിരുന്നു. അച്ഛനും അമ്മയും പിന്തുണച്ചു. ഒരു സിനിമ നടനായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എന്നെങ്കിലും ഇംഗ്ലണ്ടിൽ പോകാൻ പറ്റണം എന്ന ആഗ്രഹം തനിക്കുണ്ടെന്നും മാധവ് പറഞ്ഞു.


Click it and Unblock the Notifications


