ആ സംഭവത്തിനുശേഷം മരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു; സിനിമയുടെ മാജിക്; ഒടുവിൽ ആ ചേട്ടനെ ബിജുകുട്ടൻ കണ്ടുമുട്ടി
വാഴ 2 സിനിമയുടെ റിലീസിനുശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു സീനുണ്ട്. വർഷങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായ ഒരു വീഡിയോയുടെ റിക്രിയേഷനായ സീനാണത്. വിഷുവിന് പടക്കത്തിന് തിരികൊളുത്തി ഓടുന്നതിന് ഇടയിൽ ഒരു അച്ഛൻ എല്ലാവരുടേയും മുന്നിൽ കാൽതെന്നി വീഴുന്ന വീഡിയോയാണത്. ഇത്രയും കാലം ആ വീഡിയോ കണ്ട് മലയാളികൾ വിഷു കാലത്ത് ആർത്ത് ചിരിച്ചിട്ടുണ്ട്.
വാഴ 2വിൽ ആ രംഗം കണ്ടശേഷം ഒറിജിനൽ വീഡിയോ കാണുമ്പോൾ ചിരിയല്ല പകരം ഒരു വേദനയാണ് നിറയുന്നതെന്നാണ് പ്രേക്ഷകരെല്ലാം ഒന്നടങ്കം പറയുന്നത്. അന്നത്തെ വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹമുള്ളതായി ബിജു കുട്ടൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹം നേരിട്ട് എത്തി ബിജു കുട്ടനെ കണ്ടിരിക്കുന്നു.

ഏറെ ആഗ്രഹിച്ച കൂടിക്കാഴ്ച സാധ്യമായ സന്തോഷം സോഷ്യൽമീഡിയ പോസ്റ്റ് വഴി നടൻ പങ്കുവെച്ചു. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിൻ്റെയും വിഷുദിന ആശംസകൾ... വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്? എവിടെയാണ്? എന്ത് സംഭവിച്ചു എന്നൊക്കെ...
ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻ ദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു.
വാഴ 2 സിനിമ കണ്ടെന്നും കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. 'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്ത് പോസ്റ്റ് ചെയ്ത വീഡിയോയാണ് അത്.
അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചുവെന്ന് കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു. പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി. അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല. പിന്നീട് ഈ വീഡിയോ വൈറലായി. ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി.

എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമമാണ് തോന്നിയിരുന്നത്. ഒരു ഫങ്ഷന് പോകാനും ആളുകളെ അഭിമുഖീകരിക്കാനുമൊക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു. പക്ഷെ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്ത് നിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണമെന്ന് പറഞ്ഞു. സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്. ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ.
ആ വിഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി' ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്. തന്റെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു. അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല.
ഞാൻ രണ്ടുമൂന്ന് ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻ ദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്. ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്. ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ എന്നായിരുന്നു ബിജു കുട്ടന്റെ കുറിപ്പ്.


Click it and Unblock the Notifications

















