ചിരുവിന്റെ മരണ ശേഷം അടുത്തുള്ളവരുടെ തനിനിറം കണ്ടു, വേദനിപ്പിച്ച സംഭവം; മേഘ്ന രാജ് പറയുന്നു
അന്തരിച്ച ഭർത്താവ് നടൻ ചിരഞ്ജീവി സർജയെക്കുറിച്ച് സംസാരിച്ച് നടി മേഘ്ന രാജ്. ഭർത്താവിൽ തനിക്കിഷ്ടപ്പെട്ടിരുന്ന കാര്യത്തെക്കുറിച്ച് ഭർത്താവിന്റെ മരണ ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചുമാണ് മേഘ്ന മനസ് തുറന്നത്. ചിരു സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കുന്ന ആളായിരുന്നു. കുടുംബ ബന്ധങ്ങളുട പ്രാധാന്യം അദ്ദേഹം മനസിലാക്കി. ഒരിക്കലും തന്നേക്കാൾ മൂത്തയാളോട് ചിരു അനാദരവ് കാണിക്കില്ല. അവരുടെ ഭാഗത്താണ് തെറ്റെങ്കിൽ പോലും. എന്നാൽ ഞാൻ അങ്ങനെയല്ല.
പ്രായത്തെ ബഹുമാനിക്കുന്നു, പക്ഷെ ചെയ്യുന്നത് ശരിയല്ലെന്ന് ഞാൻ പറയും. എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് ഞാൻ ചിരുവിനെ ഡേറ്റ് ചെയ്യുമ്പോൾ ചിരു വലിയ റെഡ് ഫ്ലാഗ് ആയിരുന്നു. പക്ഷെ എനിക്ക് വേണ്ടി അദ്ദേഹം ഗ്രീൻ ഫ്ലാഗായി. ചിരുവിൽ നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനാണ്. ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നും.

വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നെന്നും മേഘ്ന രാജ് പറയുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്. എന്റെ ദുഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചിരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണ ശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു. വളരെ കടുത്ത തനിനിറം ഞാൻ കണ്ടു.
ഒരിക്കൽ ഒരു സംഭവമുണ്ടായി. ചിലരോട് ചില കാര്യങ്ങൾ പറയുമ്പോൾ സേഫ് ആണെന്ന് നമ്മൾ കരുതും. കാരണം അവർ നമ്മളുമായി വളരെ ക്ലോസ് ആണ്. ഈ വ്യക്തിയോട് ഒരു സംഭവത്തെക്കുറിച്ച് പല തവണ ഞാൻ പറഞ്ഞിരുന്നു. ഒരു തവണ കൂടി ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് നീ തെറാപ്പിക്കോ മറ്റോ പോകൂ, ഒരു പേപ്പറിൽ എഴുതി കത്തിക്കൂ എന്നാണ്. ഞാനത് ചെയ്തില്ലെന്നാണോ. ചില മുറിവുകൾ ആഴമുള്ളതായിരിക്കും. അത് ഹീൽ ചെയ്യാൻ പറ്റില്ല. വളരെ അടുത്ത ആളുകളായിരിക്കും നമ്മളെ വേദനിപ്പിക്കുക. അതെന്റെ പ്രശ്നമാണ്. താനെല്ലാം തുറന്ന് പറയുന്ന ആളാണ്. അത് മാറ്റാൻ ശ്രമിക്കുകയാണെന്നും മേഘ്ന രാജ് പറയുന്നു.


Click it and Unblock the Notifications











