എല്ലാവരും ചേർന്ന് ചതിച്ചു... പറ്റിച്ചു, അഭിലാഷ് പിള്ളയേയൊന്നും വിശ്വസിക്കരുത്, മരിക്കുകയല്ലാതെ വേറെ വഴിയില്ല!
ജയസൂര്യ നായകനായ വെള്ളം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മദ്യാസക്തി മൂലം ജീവിതം പ്രതിസന്ധിയിലായ കഥാപാത്രത്തെ കുറിച്ചാണ് പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ മുരളി കുന്നുംപുറത്ത് എന്ന വ്യക്തിയുടെ മുന്‍കാല ജീവിതാനുഭവങ്ങളായിരുന്നു വെള്ളം എന്ന സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയത്. മദ്യാസക്തിയിൽ നിന്നും മോചനം നേടിയശേഷം മുരളി ടൈൽസ് ബിസിനസിലേക്ക് കടക്കുകയും അറിയപ്പെടുന്ന വ്യവസായിയായി മാറുകയും ചെയ്തിരുന്നു.
വെള്ളം സിനിമയുടെ ടെയ്ൽ എന്റിൽ മുരളിയും ഗസ്റ്റ് റോളിൽ അഭിനയിച്ചിട്ടുണ്ട്. വെള്ളം സിനിമ വിജയമായശേഷമാണ് സിനിമാ നിർമാണത്തിൽ ഭാഗ്യം പരീക്ഷിക്കാൻ മുരളി ഇറങ്ങിയത്. എന്നാൽ വലിയ നഷ്ടമാണുണ്ടായതെന്നും സുമതി വളവിന്റെ സംവിധായകൻ അഭിലാഷ് പിള്ള അടക്കമുള്ളവർ തന്നെ ചതിക്കുകയും പറ്റിക്കുകയും ചെയ്തുവെന്നും താൻ കടക്കെണിയിലാണെന്നും പറയുകയാണ് ഇപ്പോൾ മുരളി.

കടം കൊണ്ട് പൊറുതി മുട്ടിയതിനാൽ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് മുരളി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്... സുഹൃത്തുക്കളെ എല്ലാവർക്കും നമസ്കാരം... എന്നെ എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു. വെള്ളം സിനിമ കുറേ ആളുകൾ കണ്ടിട്ടുണ്ടാവും. അത് സിനിമയ്ക്ക് വേണ്ടി കാണിച്ചതാണ്... അങ്ങനെയൊന്നുമല്ല എന്റെ യഥാർത്ഥ ലൈഫ്.
ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ഇപ്പോള്‍ ജീവിതം വഴിമുട്ടി നിൽക്കുന്നൊരു അവസ്ഥയിലാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ വീഡിയോയുമായി വരാൻ കാരണം. ഒരുപാട് ചതികൾ പറ്റി. ബിസിനസിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലുമൊക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ട്. അങ്ങനെ ബിസിനസിൽ കുറേ പൈസ പോയി.
ആൾക്കാരെ വിശ്വസിച്ച് കുറെ പൈസ പോയി. കമ്പനിക്കാർക്ക് കുറേ പൈസ കൊടുക്കാനുണ്ട്. അതിനിടയ്ക്ക് സിനിമ എടുത്തു. വെള്ളം... അതിൽ അവസാനം അതിന്റെ പ്രൊഡ്യൂസർ ആയിപ്പോയതാണ്. രണ്ടാമത് നദികളിൽ സുന്ദരി യമുന. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ ഈ രണ്ടാളും കള്ളം പറഞ്ഞ് എന്റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ എടുത്തു.
അതില്‍ രണ്ടുകോടി രൂപയുടെ നഷ്ടം വന്നു. പിന്നീടാണ് അറിയുന്നത് ഇവർക്ക് സിനിമയൊന്നും അറിയില്ല. ഇവർ അസിസ്റ്റന്റ് ഡയറക്ടർമാരൊന്നും അല്ലായിരുന്നുവെന്ന്. ഇതൊക്കെ നമ്മളോട് കള്ളം പറഞ്ഞിട്ടാണ് വന്നത്. പിന്നെ മൂന്നാമത് സുമതി വളവ് എന്നൊരു സിനിമ എടുത്തു. എല്ലാവരുടെയും വിചാരം ആ സിനിമ വലിയ വിജയമാണെന്നാണ്. എന്‍റെ ജീവിതം ഇന്ന് കൈവിട്ടുപോയിരിക്കുകയാണ്. എന്റെ മക്കളുടേയും ഭാര്യയുടേയും കൂടെ ജീവിച്ചിട്ട് മതിയായിട്ടില്ല. കൊതി തീർന്നിട്ടില്ല.

പക്ഷെ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ച് നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഓൾറെഡിയുണ്ട്. അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. ഞാൻ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല. കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു. എല്ലാവരും പറ്റിച്ചു. എന്നെ ഇങ്ങനെയാക്കി. അഭിലാഷ് പിള്ള, വിഷ്ണു അഭിലാഷ് പിള്ളയോടൊക്കെ അവനെയൊന്നും ഒരിക്കലും വിശ്വസിക്കരുത്.
വിഷ്ണു... അവന് ഡയറക്ഷൻ ഒന്നും അറിയില്ല. എല്ലാവരും കള്ളന്മാരാണ്. എല്ലാവരും ഈ സത്യം അറിയണം. എന്നെ പറ്റിച്ചതാണ് ഇവരൊക്കെ കൂടി. എല്ലാവരും കൂടി എന്നെ പറഞ്ഞ് പറ്റിച്ചു. എന്റെ നല്ലൊരു ജീവിതം ഈ സിനിമാക്കാർ എല്ലാവരും കൂടി കളഞ്ഞു. വിജേഷ് പാണത്തൂർ, ഉണ്ണി, അഭിലാഷ് പിള്ള, വിഷ്ണു ഇവരെല്ലാം ജീവിതം കളഞ്ഞു. ദൈവം അവർക്ക് മാപ്പ് കൊടുക്കാൻ പാടില്ല.
അവരിപ്പോൾ ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുന്നു. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷെ മരിക്കാൻ ധൈര്യമില്ല. പക്ഷെ മരിച്ചെ പറ്റൂ... എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്ഥ ഇങ്ങനെയൊക്കെ ആയിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ് എന്നാണ് മുരളി പറഞ്ഞത്. അർജുൻ അശോകൻ നായകനായ സിനിമയായിരുന്നു സുമതി വളവ്.


Click it and Unblock the Notifications


