നന്ദുവിന്റെ സമയം എത്തി, ആസ്ഥാന വഴിപോക്കൻ എന്ന വിളിപ്പേരിൽ നിന്ന് മോചനം; കുറിപ്പ്
പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടൻ നന്ദു പൊതുവാളിന്റേത്. പല സിനിമകളിലും നന്ദുവിനെ കാണാം. ഒന്നോ രണ്ടോ സീനുകളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. എടുത്ത് പറയത്തക്ക കഥാപാത്രങ്ങൾ ലഭിച്ചത് വിരളമായി. എന്നാൽ തനിക്ക് ലഭിക്കുന്ന സീനുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ നന്ദുവിന് കഴിഞ്ഞു. തീരെ പ്രാധാന്യം ഇല്ലാത്ത റോളുകളായിട്ട് പോലും. എന്നാലിപ്പോൾ നന്ദു പൊതുവാളിനെ തേടി നല്ല വേഷം എത്തുന്നുണ്ട്.
സൂപ്പർഹിറ്റായി മാറിയിരിക്കുന്ന മോഹിനിയാട്ടം എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് ഇദ്ദേഹമാണ് ലഭിച്ചത്. നന്ദു പൊതുവാളിനെക്കുറിച്ചുള്ള കുറിപ്പാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടനെ അടുത്തറിയാവുന്ന രവി മേനോൻ എന്ന വ്യക്തിയാണ് കുറിപ്പ് പങ്കുവെച്ചത്.
സമയമായി, നന്ദു
ആളെ അറിയാം. എവിടെ കണ്ടാലും തിരിച്ചറിയും. കഥാപാത്രങ്ങളിൽ ചിലത് ഓർമ്മവന്നാൽ ചുണ്ടിലൊരു ചിരി പൊടിയുകയും ചെയ്യും. എന്നാൽ പേരറിഞ്ഞത് അല്പം വൈകിയാണ്: നന്ദു പൊതുവാൾ.എന്തായാലും ഇനി മറക്കില്ല ആളെ. ആ പേരും. ഉള്ളിൽ കയറി കസേര വലിച്ചിട്ട് ഇരിപ്പ് തുടങ്ങിക്കളഞ്ഞല്ലോ അശോകനളിയൻ. "ഭരതനാട്യം 2 മോഹിനിയാട്ടം" എന്ന സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ കൂടെ പോന്നവരിൽ നന്ദുവിന്റെ അളിയൻ കഥാപാത്രവുമുണ്ടായിരുന്നു. കഥാഗതിയിൽ നിർണ്ണായക പ്രാധാന്യമുള്ള ഒരു മുഴുനീള റോളിൽ നന്ദുവിനെ കാണുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു.

സന്തോഷം തോന്നി. വർഷങ്ങളായി സിനിമയിൽ കണ്ടു ശീലിച്ച മുഖങ്ങളിൽ ഒന്നായതുകൊണ്ട് വിശേഷിച്ചും. മിമിക്രി വേദികളിലും കാസറ്റുകളിലും അബിയ്ക്കും നാദിർഷാക്കും ദിലീപിനും സലിംകുമാറിനുമൊക്കെ ഒപ്പം അരങ്ങുതകർത്തിരുന്ന നന്ദുവിന്റെ രൂപം മനസ്സിൽ പതിഞ്ഞിട്ട് പതിറ്റാണ്ടുകൾ പലതായി. സമകാലീനരായ മിക്ക മിമിക്രി കലാകാരന്മാരേയും പോലെ സിനിമയിൽ നിർണ്ണായക സാന്നിധ്യമാകാൻ നന്ദുവിന് എന്തുകൊണ്ട് കഴിയാതെ പോയി എന്ന് ആലോചിട്ടുണ്ട്; പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ സജീവമായിട്ടുകൂടി.
അടുത്ത കാലത്തൊരു അഭിമുഖത്തിൽ ആ ചോദ്യത്തിന് നന്ദു നൽകിയ രസികൻ മറുപടി ഇങ്ങനെ:"മുഖം കാണിച്ച ആദ്യചിത്രത്തിന്റെ പേരാണ് പ്രശ്‌നമായത്: സമയമായില്ല പോലും." ശരിയാണ്. സമയമാണല്ലോ എല്ലാവരുടേയും പ്രശ്നം. എന്നാൽ ഇപ്പോൾ കഥ മാറി. നന്ദുവിന്റെ സമയം എത്തി. "ആസ്ഥാന വഴിപോക്കൻ" എന്ന വിളിപ്പേരിൽ നിന്നൊരു മോചനവും.
കൊതുകു നാണപ്പന്റെ "ത്രീ മസ്കിറ്റോസ്" പരിപാടി കണ്ട് ഹരം കയറി വേദികളിൽ നർമ്മപ്രധാനമായ സ്‌കിറ്റുകൾ അവതരിപ്പിച്ചു കൊണ്ട് തുടങ്ങിയ നന്ദുവിന്റെ സിനിമാ പ്രവേശം പതിനാലാം വയസ്സിൽ "സമയമായില്ല പോലും" എന്ന ചിത്രത്തിലൂടെ ആയിരുന്നു. ക്യാമറക്ക് നേരെ നോക്കി വീറോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തുടക്കം. പിന്നെയെപ്പൊഴോ പ്രൊഡക്ഷൻ കൺട്രോളറും എക്സിക്യുട്ടീവുമൊക്കെ ആയി. സിനിമക്കൊപ്പം വിശ്രമമില്ലാതെ സഞ്ചരിച്ചു. ആശകളും നിരാശകളും വേദനകളും ആഹ്ളാദങ്ങളുമൊക്കെ നിറഞ്ഞ യാത്ര.
ആ യാത്രയിതാ അളിയൻ അശോകനിൽ എത്തിനിൽക്കുന്നു. ഇതൊരു പുതിയ തുടക്കമാവട്ടെ....
--രവിമേനോൻ


Click it and Unblock the Notifications