ഉള്ളിലെ തമ്പുരാൻ പുറത്ത് വന്നു, അഹങ്കാരം സിനിമാക്കാരോട് മതി; മമ്മൂട്ടിക്ക് നേരെ വ്യാപക വിമർശനം
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് നീരസം പ്രകടിപ്പിച്ചതിൽ നടൻ മമ്മൂട്ടിക്കെതിരെ വ്യാപക വിമർശനം. നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്. ആളുകൾ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് വിചാരിക്കും. മാറി നിന്നാൽ മതി എന്നാണ് മമ്മൂട്ടി പറഞ്ഞത്. നിരവധി പേരാണ് മമ്മൂട്ടിയെ വിമർശിച്ചത്. സിനിമാ ലോകത്തെ അഹങ്കാരം മറ്റിടങ്ങളിൽ കാണിച്ചാൽ മമ്മൂട്ടിയെ അല്ല ഏത് താരത്തെയായാലും തള്ളിപ്പറയണമെന്ന് അഭിപ്രായങ്ങൾ വന്നു.
'ഒരു പൊതുവേദിയിൽ വെച്ച്, ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സിക്രട്ടറിയെ അപമാനിച്ചത് ഏത് കോലോത്തെ മമ്മൂട്ടി ആയാലും സഹിക്കാൻ പറ്റുന്നതല്ല. അയാൾ വെറുതെ അവിടെ കേറി നിന്നതായിരിക്കില്ല പാർട്ടി ചുമതലപെടുത്തിയിട്ട് തന്നെ വന്നത് ആയിരിക്കും,
ഇനി അതല്ല അങ്ങനെ പാർട്ടിക്കാർ ആരും കൂടെ വരാൻ പാടില്ല എന്നുണ്ടായിരുന്നെങ്കിൽ ആദ്യമേ പറയണമായിരുന്നു അല്ലാതെ തോന്ന്യവാസം കാണിക്കരുത്.....'

'മൂപ്പരുടെ ഉള്ളിന്റെ ഉള്ളിൽ ഒരു തമ്പുരാൻ ഒളിഞ്ഞിരിപ്പുണ്ട്. പുള്ളിക്ക് പാർട്ടി അർഹിക്കുന്നതിലും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് നിർത്തണം ആദ്യം.പാർട്ടി സെക്രട്ടറി വിനീത വിധേയ വേഷം കെട്ടി അതിന് ശേഷവും അവിടെ നിൽക്കണ്ട കാര്യമെന്താണ് @K Rafeeq , ഓൻ്റെ ഓഞ്ഞ ഡിപ്ലോമസി,' ഇമാംഷ ആലംകോട് എന്ന ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പിങ്ങനെ.
'പ്രിയപ്പെട്ട മമ്മൂട്ടി, അയാൾ നിങ്ങളുടെ പിന്നാലെയല്ല വന്നത്, സത്യത്തിൽ നിങ്ങളാണ് അയാളുടെ പിന്നാലെ വന്നത്. വയനാട് ദുരന്ത ഭൂമിയിൽ മുറിപ്പാടുകൾ തീർത്ത നിമിഷം മുതൽ, ആ മണ്ണിൽ ഓടിയെത്തിയവനാണ് അയാൾ. അവശേഷിക്കുന്ന മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റുമ്പോൾ അയാൾക്ക് രാഷ്ട്രീയമില്ലായിരുന്നു, പക്ഷഭേദമില്ലായിരുന്നു. അയാൾ എല്ലാവരുടെയും ആളായിരുന്നു'
'ആ നിലയ്ക്ക് നോക്കിയാൽ, അവിടെ ഏറ്റവും ഒടുവിൽ എത്തിയത് നിങ്ങളാണ്. മുന്നേ നടന്നു വഴികാട്ടിയ ഒരാളോട് പിന്നിലേക്ക് മാറി നിൽക്കാൻ പറഞ്ഞിട്ടും, മറുത്തൊന്നും പറയാതെ ആ മനുഷ്യൻ മാറി നിന്നത് അയാളുടെ പരാജയമല്ല. മറിച്ച്, വാക്കുകൾ കൊണ്ട് അളക്കാൻ കഴിയാത്തത്ര ഉയരത്തിൽ അയാൾ നിങ്ങളെക്കാൾ മുന്നിലായത് കൊണ്ടാണ്. വന്നതിനും പിന്തുണച്ചതിനും നന്ദി' എന്നാണ് നാസർ എടക്കര എന്ന ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പ്. അതേസമയം മമ്മൂട്ടിയെ അനുകൂലിച്ചും അഭിപ്രായങ്ങളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ മമ്മൂട്ടി കാണിച്ച ജാഗ്രതയാണിതെന്ന് അനുകൂലിക്കുന്നവർ പറയുന്നു.


Click it and Unblock the Notifications














