ആ സംഭവം നടന്ന തൊട്ടടുത്ത മാസം ബാലു മരിച്ചു, എന്റെ വാക്ക് അറം പറ്റിയതുപോലെയായി, ദൈവം അനുഗ്രഹിച്ച കലാകാരൻ!
സംഗീതം എന്ന മൂന്നക്ഷരവുമായി കൂട്ടിച്ചേർത്തതായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജീവിതം. വയലിനെ പ്രാണനാക്കിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലു ഓർമയായിട്ട് എട്ട് വർഷം പിന്നിടുന്നു. മലയാളികളുടെ മനസിൽ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച പ്രിയ കലാകാരനെ കുറിച്ച് സഹപ്രവർത്തകനായ സാബു സർഗം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബാലു മരിക്കുന്നതിന് ഒരു മാസം മുമ്പ് സാബു അദ്ദേഹത്തെ കണ്ടിരുന്നു.
മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് ആ കൂടികാഴ്ചയെ കുറിച്ചും അന്ന് താൻ പറഞ്ഞ വാക്കുകൾ പിന്നീട് അറംപറ്റിയതുപോലെ മാറിയതിനെ കുറിച്ചും സാബു വെളിപ്പെടുത്തിയത്. ബാലഭാസ്കർ സംഗീത ലോകത്താണ് സജീവമെങ്കിലും ചെറിയ ചെറിയ കോമഡികൾ കേൾക്കുമ്പോൾ അത് ഡയറിയിൽ മറന്ന് പോകാതിരിക്കാൻ എഴുതി വെക്കുമായിരുന്നു.

ബാലുവിന്റെ വീട്ടിൽ ആ ഡയറികൾ എല്ലാം കാണണം. അവയെടുത്ത് മറിച്ച് നോക്കിയാൽ ഓരോ ദിവസവും സംഭവിച്ച ഹ്യൂമറുകൾ എഴുതി വെച്ചിരിക്കുന്നത് കാണാനാകും. ബാലു ഞെട്ടിപ്പോയൊരു സംഭവമുണ്ട്... ബാലു ഒരിക്കൽ ന്യു ടിവിയിൽ വന്നിരുന്നു. അവൻ മരിക്കുന്നതിന് ഒരു മാസം മുമ്പോ മറ്റോവാണ്. ഞാൻ അവിടെ നടയിൽ നിൽക്കുകയായിരുന്നു. എന്തോ ഒരു ആവശ്യത്തിന് വന്നതാണ് ബാലു. ഞാനും അവനും ഒരേ പ്രായക്കാരാണ്.
ഞങ്ങൾ പരസ്പരം അണ്ണാ എന്നാണ് വിളിക്കുന്നത്. അവൻ എന്നെ കണ്ടതും ഓടി വന്ന് കെട്ടിപിടിച്ചു. ബാലുവിനെ കണ്ടതോടെ ഞാൻ നിറതിങ്കളേ തിരിതാഴ്ത്തുമോ എന്നിങ്ങനെ രണ്ട് വരി പാടി. അത് കേട്ടതും ബാലു സ്റ്റക്കായി കുറച്ച് സമയം എന്റെ കണ്ണിലേക്ക് നോക്കി നിന്നു. നിങ്ങൾ എങ്ങനെയാണ് അണ്ണാ ഇത് ഓർത്ത് വെച്ചത് എന്ന് ചോദിച്ചു.
കാരണം സ്കൂൾ പഠനം കഴിഞ്ഞയുടനെ മംഗല്യപല്ലക്ക് എന്ന സിനിമയ്ക്ക് വേണ്ടി ബാലു ആദ്യമായി ചെയ്ത പാട്ടിൽ നിന്നുള്ള വരികളാണ് അത്. വർഷങ്ങൾക്ക് മുമ്പ്. ആ പാട്ട് അത്ര ഹിറ്റൊന്നുമായിരുന്നില്ല. പക്ഷെ ആ പാട്ടിലെ വരികളൊന്നും തെറ്റാതെ ബാലുവിന് മുമ്പിൽ വെച്ച് ഓർത്ത് പാടി. അതുകൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചത്.
പിന്നീട് എനിക്ക് തോന്നിയത് മലയാള സംഗീത രംഗത്ത് നിറതിങ്കളിനെപ്പോലെ അതായത് ചന്ദ്രനെപ്പോലെ തിളങ്ങി നിന്നിരുന്നയാളാണ് ബാലു. നിറതിങ്കളേ തിരിതാഴ്ത്തുമോയെന്ന് ഞാൻ പാടിയത് ബാലു എന്നെ തിരിഞ്ഞ് അണഞ്ഞുപോകുമെന്ന് പറഞ്ഞതുപോലെയായിപ്പോയി. ഞാൻ അവന്റെ മുഖത്ത് നോക്കി ആ പാട്ട് പാടിയ തൊട്ടടുത്ത മാസം അവൻ മരിച്ചു. കുഞ്ഞുമായി ക്ഷേത്രത്തിൽ പോയി വരുന്ന വഴി അപകടം സംഭവിച്ചാണല്ലോ മരിച്ചത്.

ഞാൻ പാടിയത് അറംപറ്റിയോയെന്ന് എനിക്ക് തോന്നിപ്പോയി. ഞാൻ ആ പാട്ട് പാടുമ്പോൾ സംഗീത സംവിധായകൻ ഇഷാൻ ദേവും എനിക്കും ബാലുവിനും ഒപ്പം ഉണ്ടായിരുന്നു. ബാലുവിന്റെ തന്നെ പാട്ടാണ് അത്. ജസ്റ്റ് എ മിനിറ്റ് എന്ന പരിപാടിയിൽ ഞാനും ബാലുവുമെല്ലാം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്റെ മിമിക്രി കാണാൻ ബാലു എപ്പോഴും കാണികൾക്കൊപ്പം വന്നിരിക്കുമായിരുന്നു.
നിങ്ങൾ സ്റ്റേജിൽ ബാലചന്ദ്രമേനോനെയും ജഗദീഷിനെയുമൊക്കെ അനുകരിക്കുന്നത് എത്ര കണ്ടാലും മതിവരില്ലെന്നാണ് ബാലു പറഞ്ഞിരുന്നത്. ദൈവം തലയിൽ കൈവെച്ച് അനുഗ്രഹിച്ച് ഭൂമിയിലേക്ക് വിട്ട കലാകാരനായിരുന്നു ബാലു. മാന്ത്രികനെന്ന് നിസംശയം വിശേഷിപ്പിക്കാം. അതുപോലെ പെട്ടന്ന് ദൈവം ബാലുവിനെ തിരികെ വിളിക്കുകയും ചെയ്തു സാബു പറഞ്ഞു.
ബാലഭാസ്കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിൽപ്പെട്ടത് 2018 സെപ്റ്റംബർ 25നാണ്. അപകടം നടന്നയുടൻ ബാലുവിന്റെ ഏക മകൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലു ചികിത്സയിലിരിക്കെയാണ് മരിച്ചത്.


Click it and Unblock the Notifications